കാലാവസ്ഥാ വ്യതിയാനം മൂലം 2070 ഓടെ ഇന്ത്യയുടെ തീരമേഖലയിലുള്ള കണ്ടല്‍ക്കാടുകളുടെ 50 ശതമാനം അപ്രത്യക്ഷമായേക്കുമെന്ന് പഠനങ്ങള്‍.  റൈഹ്‌സോഫോറ മക്രോനാറ്റ (Rhizophora mucronata), അവിസെനിയ ഒഫിസിനാലിസ്‌ (Avicennia officinalis) എന്നിങ്ങനെ രണ്ട് കണ്ടലിനങ്ങളാണ് രാജ്യത്ത് ഏറ്റവുമധികം കാണപ്പെടുന്നത്. എന്നാല്‍ ബിര്‍ബല്‍ സഹ്നി ഇന്‍സ്റ്റിട്ട്യൂട്ട് പാലിയോസയന്‍സസ് (BSIP) നടത്തിയ പഠനമാണ് ഈ നൂറ്റാണ്ടിന്റെ പകുതിയോടെ ഇവ 50 ശതമാനമായി ചുരുങ്ങുമെന്ന് കണ്ടെത്തിയത്. 

To advertise here,

രാജ്യത്തിന്‍റെ തെക്കു പടിഞ്ഞാറ്, തെക്കുകിഴക്ക് എന്നീവിടങ്ങളിലുള്ള കണ്ടല്‍ കാടുകള്‍ കര്‍ണാടക, തമിഴ്‌നാട്, കേരളം, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വ്യാപിച്ചു കിടക്കുകയാണ്. കാലാവസ്ഥാ മാറ്റം മൂലമുള്ള കണ്ടല്‍നാശത്തിന് ഈ നാല് സംസ്ഥാനങ്ങലും വിധേയമാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു. സമുദ്രനിരപ്പ്‌ ഉയരുന്നത് പോലെയുള്ള പ്രതിഭാസങ്ങളാണ് തീരമേഖയില്‍ കണ്ടലുകളുടെ നാശത്തിലേക്ക്‌ നയിക്കുന്ന ഘടകങ്ങള്‍. അതേസമയം കിഴക്കന്‍ തീരത്തുള്ള സുന്ദര്‍ബന്‍ മേഖല, പടിഞ്ഞാറുള്ള പോര്‍ബന്ദര്‍ പോലെയുള്ളയിടങ്ങള്‍ നാശം അഭിമുഖീകരിക്കാനുള്ള സാധ്യത താരതമ്യേന കുറവാണ്. 

തീരമേഖലയില്‍ സമൃദ്ധമായി വളരുന്ന രണ്ടിനം കണ്ടലുകളെ കേന്ദ്രീകരിച്ചാണ്  പഠനം നടത്തിയത്.  മുന്‍വര്‍ഷങ്ങളില്‍ ശേഖരിച്ച പഠന റിപ്പോര്‍ട്ടുമായി താരതമ്യം നടത്തിയാണ് പുതിയ നിഗമനത്തിലേക്ക് ഗവേഷക സംഘം എത്തിയത്. താപനിലയിലെ വൃതിയാനങ്ങള്‍ പലപ്പോഴും തീരമേഖയിലെ കണ്ടലിനങ്ങള്‍ നാശം അഭിമുഖീകരിക്കാനുള്ള പ്രധാന കാരണമായതായി പഠന റിപ്പോര്‍ട്ട് പറയുന്നു. സുനാമി, ചുഴലിക്കാറ്റ് പോലെയുള്ള പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് തീരമേഖലയെ സംരക്ഷിക്കുന്നതില്‍ കണ്ടല്‍ കാടുകള്‍ വഹിക്കുന്ന പങ്ക് നിര്‍ണായകമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ മുതിര്‍ന്ന ഗവേഷക ജ്യോതി ശ്രീവാസ്തവ അഭിപ്രായപ്പെട്ടു.