ലഖ്‌നൗ: ഉത്തര്‍പ്രദേശ് വനംവകുപ്പ് നടത്തിയ സാരസ് കൊക്കുകളുടെ അംഗസംഖ്യാ നിര്‍ണയത്തില്‍ ആദ്യരണ്ട് ദിവസങ്ങളിലായി അവദ് വനമേഖലയില്‍ മാത്രം 131 സാരസ് കൊക്കുകളെ കണ്ടെത്തി. 126 പ്രായപൂര്‍ത്തിയായ കൊക്കുകളെയും അഞ്ച് കുഞ്ഞുങ്ങളെയുമാണ് കണ്ടെത്തിയത്. നഗരപ്രദേശമായ മലിഹാബാദില്‍ പോലും സാരസ് കൊക്കുകളുടെ സാന്നിധ്യം രേഖപ്പെടുത്തി. വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവയുടെ സാന്നിധ്യം മലിഹാബാദില്‍ സ്ഥിരീകരിക്കുന്നത്. 

To advertise here,

Read also-ആരിഫിനെത്തേടി ആ പക്ഷി ഇനി വരില്ല; സാരസ് കൊക്കിനെ വന്യജീവി സങ്കേതത്തിലെത്തിച്ച് അധികൃതര്‍

മലിഹാബാദ് പോലുള്ള സ്ഥലങ്ങളില്‍ ഇവയുടെ സാന്നിധ്യം പ്രതികൂല സാഹചര്യങ്ങളോട് ഇവ പൊരുത്തപ്പെടുന്നതിന്റെ സൂചനയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. അവദ് വനം മേഖലയുടെ മഹദിയ പ്രദേശത്ത് മാത്രം 67 സാരസ് കൊക്കുകളെ കണ്ടെത്തി. ജൂണ്‍ 26, 27 എന്നിങ്ങനെ രണ്ടു ദിവസങ്ങളിലായിട്ടാണ് സാരസ് കൊക്കുകളുടെ എണ്ണം തിട്ടപ്പെടുത്തിയത്.

2022-ലെ സെന്‍സസ് പ്രകാരം 19,000 സാരസ് കൊക്കുകളാണ് സംസ്ഥാനത്തുള്ളത്. വന്യജീവി സംരക്ഷണ നിയമ പ്രകാരം സംരക്ഷിത വിഭാഗമാണ് സാരസ് കൊക്കുകള്‍. അതിനാല്‍ ഇവയെ വളര്‍ത്തുന്നത് നിയമപ്രകാരം കുറ്റകരമാണ്. ഏറ്റവും പുതിയ സെന്‍സസിന്റെ അന്തിമ റിപ്പോര്‍ട്ട് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉത്തര്‍പ്രദേശ് വനംവകുപ്പ് പുറത്ത് വിടുമെന്നാണ് സൂചന.