ന്ന് ലോക കരടിദിനം. കരടികളിന്ന് നേരിടുന്ന പ്രധാന ഭീഷണികളിലൊന്ന് മനുഷ്യർ മൂലമുള്ള വേട്ടയാടലാണ്. ഒട്ടുമിക്ക കരടി  വിഭാ​ഗങ്ങളും ഇന്ന് ഐയുസിഎന്‍ പട്ടികപ്രകാരം വംശനാശത്തിന്റെ വക്കിലാണെന്നതും മാര്‍ച്ച് 23 ലോക കരടിദിനമായി ആചരിക്കുന്നതിന് പ്രധാന കാരണങ്ങളിലൊന്നാണ്. മിക്ക രാജ്യങ്ങളിലും കരടികളെ വേട്ടയാടുന്നതിനും മറ്റും നിരോധമുണ്ടെങ്കിലും ഇന്നും വേട്ടയാടല്‍ തുടര്‍ന്ന് വരികയാണ്. പെറ്റ് ട്രേഡിലും മറ്റും കരടികളെ വ്യാപകമായി ഉപയോഗിക്കുന്നു. കരടി വിഭാഗങ്ങളിലൊന്നായ ഹിമക്കരടികള്‍ മഞ്ഞുരുകല്‍ പോലെയുള്ള ഭീഷണി നേരിടുന്നുണ്ട്. മഞ്ഞുരുകുന്നത് ഹിമക്കരടികളുടെ വേട്ടയാടലിനെ നേരിട്ടും ബാധിക്കുന്നു. അമേരിക്കയില്‍ കരടികള്‍ ആവാസവ്യവസ്ഥ നാശം പോലെയുള്ള വെല്ലുവിളികള്‍ നേരിടുന്നുണ്ട്.

To advertise here,

ഇന്ത്യയിൽ കണ്ടുവരുന്ന നാല് വിഭാ​ഗം കരടികളും വംശനാശത്തിന്റെ വക്കിലാണ്

ചെറുവാലുകളുള്ള മാംസഭുക്കുകളായ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന വന്യജീവിയാണ് കരടികള്‍. കൂട്ടത്തില്‍ ഏറ്റവും ചെറിയ കരടി സണ്‍ ബിയറുകളാണ് (Sun Bear). 50 കിലോഗ്രാമില്‍ താഴെ മാത്രമാകും ഇവര്‍ക്ക് ഭാരം. കൂട്ടത്തില്‍ ഭീമന്മാര്‍ ഹിമക്കരടികളാണ് (Polar Bear). കോഡിയാക് ബിയറുകളും (Kodiak Bear) വമ്പന്മാരുടെ കൂട്ടത്തില്‍പെടുന്നു. ഇരു കരടികള്‍ക്കും 720 കിലോഗ്രാം വരെ ഭാരമുണ്ടാകും. എട്ടു വര്‍ഗങ്ങളിലായിട്ടാണ് കരടികള്‍ കാണപ്പെടുന്നത്. എട്ടു വര്‍ഗങ്ങളിലൊന്നായ ബ്ലാക്ക് ബിയറുകള്‍ (Black Bear) കൂടുതലായും കാണപ്പെടുന്നത് അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലാണ്. 

പൊതുവെ സസ്യഭുക്കുകളാണെങ്കിലും ഹിമക്കരടി പോലെയുള്ള വിഭാഗങ്ങള്‍ സീലുകളെ ആഹാരമാക്കാറുണ്ട്. ഭീമന്‍ പാണ്ടകള്‍ക്ക് കരടികളുമായി പരിണാമപരമായ ബന്ധമുള്ളതായും കരുതപ്പെടുന്നു.  ചൈനയില്‍ മാത്രം കണ്ടുവരുന്ന ഭീമന്‍ പാണ്ടകള്‍ ആഹാരമാക്കുന്നത് മുളയാണ്. കണ്ടാല്‍ തടിയന്മാരാണെങ്കിലും അതിവേഗത്തില്‍ സഞ്ചരിക്കുവാന്‍ കരടികള്‍ക്ക് സാധിക്കും. മണം പിടിച്ചാണ് പ്രധാനമായും ഇരകളെ തേടുന്നത്. ബ്ലാക്ക് ബിയറുകള്‍ പോലെയുള്ളവ അതിവേഗം വലിഞ്ഞു കയറാന്‍ കെല്‍പ്പുള്ള കരടി വിഭാഗമാണ്. അസല്‍ നീന്തല്‍ക്കാര്‍ കൂടിയാണ് കരടികള്‍. ഹിമക്കരടികള്‍ ഉദാഹരണം. 

അപകടം മണത്താല്‍ മുരളുന്നത് പോലെയുള്ള ഒച്ചയുണ്ടാക്കുമെങ്കിലും ശബ്ദം ഉപയോഗിച്ച് പരസ്പരമുള്ള ആശയവിനിമയം കുറവാണ്. ഇണകളെ തേടാറുള്ള അവസരത്തിലും ഇത്തരത്തില്‍ ഒച്ചകളുണ്ടാക്കാറുണ്ട്. മീന്‍, സീല്‍, പന്നി പോലെയുള്ളവയാണ് പ്രധാന ആഹാരം. തേന്‍ ഇഷ്ടപ്പെടുന്നത് കൊണ്ടു തന്നെ സണ്‍ ബിയറുകളെ ഹണി ബിയറുകളെന്നും അറിയപ്പെടാറുണ്ട്. അമേരിക്കന്‍, ഏഷ്യാറ്റിക് ബ്ലാക്ക് ബിയറുകള്‍ (Asiatic Black Bear) ശീതക്കാലത്ത് ധാരാളം ആഹാരം ഭക്ഷിച്ച ശേഷമായിരിക്കും ഗുഹകളില്‍ അഭയം തേടുക. പിന്നീട് ദീര്‍ഘനാള്‍ ഇവര്‍ മയക്കത്തില്‍ തന്നെയായിരിക്കും. 

ഇണചേരലിന് ശേഷം പെണ്‍കരടികളെ ഉപേക്ഷിച്ച് ആണ്‍കരടി യാത്രയാകും. കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കുന്ന ചുമതല വഹിക്കുക പിന്നീട് പെണ്‍ കരടിയാകും. വര്‍ഷത്തിലൊരിക്കലാണ് പ്രജനനം  കരടികള്‍ നടത്താറ്. എന്നാല്‍ ഒട്ടുമിക്ക കരടികളും രണ്ടോ നാലോ വര്‍ഷത്തിനിടെയാകും പ്രജനനം നടത്തുക. പിറന്നു വീഴുന്ന കരടി കുഞ്ഞുങ്ങള്‍ക്ക് അര കിലോഗ്രാം മാത്രമേ ഭാരമുണ്ടാകു. ഇരട്ടകളാകും മിക്കവാറും ഉണ്ടാകുകയെങ്കിലും അഞ്ചു കുഞ്ഞുങ്ങള്‍ വരെ പിറന്ന് വീഴാറുണ്ട്. അടുത്ത പ്രജനന കാലയളവ് വരെ പെണ്‍കരടികള്‍ക്കൊപ്പമാകും ഇത്തിരി കുഞ്ഞന്മാര്‍. 

മൂന്നര മുതല്‍ ആറു വര്‍ഷമെടുക്കും കരടികൾ പ്രായപൂർത്തിയാവാൻ. ആറ് മാസം പ്രായമെത്തിയാല്‍ ഒറ്റയ്ക്ക് നില്‍ക്കാന്‍ കെല്‍പ്പുള്ളവരായി കരടികള്‍ മാറും. സ്വാഭാവിക ജീവിതാവസ്ഥകളിൽ 15 മുതല്‍ 30 വര്‍ഷം വരെ കരടികള്‍ക്ക് ആയുസ്സ് കണക്കാക്കാറുണ്ട്. എന്നാല്‍ കൂട്ടിലാണെങ്കില്‍ ഇതില്‍ കൂടുതല്‍ കാലം ജീവിച്ചതിന് തെളിവുകളുണ്ട്. ആകാരത്തിൽ ഭീമന്മാരായ ഇനങ്ങൾക്ക് പ്രകൃത്യാ എതിരാളികളില്ല. മനുഷ്യര്‍ നടത്തുന്ന വേട്ടയാടലുകളാണ് കരടികള്‍ നേരിടുന്ന പ്രധാന ഭീഷണി. ഇത്തിരി കുഞ്ഞന്മാരായ കരടികള്‍ കുറുക്കന്മാരില്‍ നിന്നടക്കം ഭീഷണി നേരിടുന്നുണ്ട്. 

ഭക്ഷ്യലഭ്യത പോലെയുള്ളവ ഉറപ്പാക്കിയാണ് തങ്ങളുടെ അതിര്‍ത്തികള്‍ കരടികള്‍ നിശ്ചയിക്കുന്നത്. ഭക്ഷ്യ ലഭ്യത കുറവാണെങ്കില്‍ കരടികളുടെ അതിര്‍ത്തികള്‍ വ്യാപിക്കും. ഇത്തിരിക്കുഞ്ഞന്മാരെ പരിശീലിപ്പിച്ച് മെരുക്കിയെടുക്കുവാന്‍ സാധിക്കും. ഒരു കാലത്ത് സര്‍ക്കസ്സില്‍ ധാരാളമായി കരടികളെ കാണാമായിരുന്നു. ഹിമക്കരടികളാണ് കൂട്ടത്തില്‍ അപകടകാരി. യൂറേഷ്യന്‍ ബ്രൗണ്‍ ബിയര്‍ (Eurasian brown bears), അമേരിക്കന്‍ ബ്ലാക്ക് ബിയര്‍ (American Black Bear) തുടങ്ങിയവ മനുഷ്യനെ ആക്രമിച്ചതായി വാര്‍ത്തകളുണ്ട്. ഏഷ്യാറ്റിക് ബിയര്‍, അമേരിക്കന്‍ ബ്ലാക്ക് ബിയറുകള്‍ തുടങ്ങിയവ കൃഷി നശിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 

തുണിത്തരങ്ങള്‍ നിര്‍മ്മിക്കാന്‍ കരടിയുടെ തൊലി വ്യാപകമായി ഉപയോഗിക്കാറുണ്ട്. ആണ്‍കരടികള്‍ക്കാകും പെണ്‍ കരടികളെക്കാള്‍ വലിപ്പം. ഹിമക്കരടികളുടെ പാദത്തിന് താഴെയായി മുടികളുണ്ടാകും. മഞ്ഞുപാളികളില്‍ കാലുറപ്പിച്ച് നടക്കുന്നതിന് വേണ്ടിയാണിത്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്വര്‍ ആന്‍ഡ് നാച്വര്‍ റിസോഴ്‌സസ് പ്രകാരം മിക്ക കരടി വിഭാഗങ്ങളും വംശനാശ ഭീഷണി നേരിടുന്നവയാണ്. ലീസ്റ്റ് കണ്‍സേണ്‍ വിഭാഗത്തില്‍ പെടുന്നത് അമേരിക്കന്‍ ബ്ലാക്ക് ബിയറുകളും ബ്രൗണ്‍ ബിയറുകളുമാണ്.

ഇന്ത്യയില്‍ നാല് തരത്തിലുള്ള കരടികളാണ് കാണപ്പെടുന്നത്..ഏഷ്യാറ്റിക് ബ്ലാക്ക്, സ്ലോത്ത്, സണ്‍, ഹിമാലയന്‍ ബ്രൗണ്‍ ബിയര്‍ എന്നിവയാണത്. ഇവയെല്ലാം തന്നെ വന്യജീവി സംരക്ഷണ നിയമം 1972-ല്‍ ഉള്‍പ്പെട്ടവയാണ്. അതിനാല്‍ ഇവയെ വേട്ടയാടുന്നതോ വന്യജീവി കടത്തിനോ ഉപയോഗിക്കാന്‍ പാടുള്ളതല്ല. ബിയര്‍ ബൈല്‍ അഥവാ കരടിയുടെ പിത്തരസം  (Bear Bile) മരുന്ന് പോലെയുള്ള ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നുണ്ട്. രാജ്യത്ത് കാണപ്പെടുന്ന നാല് വിഭാഗങ്ങളിള്‍പ്പെട്ട കരടികളും വംശനാശ ഭീഷണി നേരിടുന്നുണ്ട്.

ഹിമക്കരടികളുടെ സംരക്ഷണത്തിനായി അന്താരാഷ്ട്ര ഹിമക്കരടി ദിനവും 2011 മുതല്‍ ആചരിക്കുന്നുണ്ട്. ഹിമക്കരടികള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ആഗ്രയില്‍ വേള്‍ഡ് സ്ലോത്ത് ബിയര്‍ ഡേ ആഘോഷിച്ചിരുന്നു. വൈല്‍ഡ്‌ലൈഫ് എസ്ഒഎസ് ഐയുസിഎന്നുമായി സഹകരിച്ചാണ് ആഘോഷം സംഘടിപ്പിച്ചത്. ഒക്ടോബര്‍ 12 ആണ് വേള്‍ഡ് സ്ലോത്ത് ബിയര്‍ ഡേയായി ആഘോഷിക്കപ്പെടുന്നത്. സ്ലോത്ത് ബിയറുകള്‍ ഇന്ത്യന്‍ ബിയറെന്ന പേരിലും അറിയപ്പെടുന്നുണ്ട്.