ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ ഓഹരി വിപണിയെ സ്വാധീനിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രണ്ടാം മോദി സര്‍ക്കാരിലെ ആഭ്യന്തരമന്ത്രി അമിത് ഷായും ശ്രമിച്ചുവെന്ന ഗുരുതര ആരോപണമാണ് വ്യാഴാഴ്ച രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത്. ഇതില്‍ സംയുക്തപാര്‍ലമെന്ററി സമിതിയുടെ അന്വേഷണവും കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.

To advertise here,

ജൂണ്‍ നാലിന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ വിപണി കുതിക്കുമെന്ന് മോദിയും അമിത് ഷായും പറഞ്ഞുവെന്നാണ് രാഹുലിന്റെ ആരോപണം. മേയ് 13-നും മേയ് 19-നും എന്‍.ഡി.ടി.വിയില്‍ നല്‍കിയ അഭിമുഖങ്ങളിൽ ഓഹരിവിപണിയുമായി ബന്ധപ്പെട്ട പരാമർശങ്ങൾ അമിത് ഷായും മോദിയും നടത്തിയിരുന്നു.

ബി.ജെ.പി. സര്‍ക്കാരിന്റെ പ്രകടനവും ഓഹരി വിപണിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചായിരുന്നു അമിത് ഷായോട് ചോദ്യം. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ, 'ഓഹരിവിപണി തകര്‍ച്ചയും തിരഞ്ഞെടുപ്പും തമ്മില്‍ ബന്ധപ്പെടുത്തേണ്ടതില്ല. എന്നാല്‍, അത്തരത്തില്‍ എന്തെങ്കിലും കിംവദന്തി പ്രചരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, ജൂണ്‍ നാലിന് മുമ്പ് ഓഹരികള്‍ വാങ്ങാന്‍ ഞാന്‍ നിര്‍ദേശിക്കുകയാണ്. അത് കുതിച്ചുയരും'.

സെന്‍സെക്‌സ് ഒരുലക്ഷം പോയിന്റ് കടക്കുമോയെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ വിസ്സമതിച്ച അമിത് ഷാ, പക്ഷേ സ്ഥിരതയുള്ള സര്‍ക്കാര്‍ ഉണ്ടാവുമ്പോള്‍ ഓഹരി വിപണി മുന്നേറുമെന്ന് പറഞ്ഞു. 'അതുകൊണ്ടാണ് ഞങ്ങള്‍ക്ക് 400-ല്‍ അധികം സീറ്റ് ലഭിക്കുമെന്ന് പറയുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരും. അതിനാല്‍, ഓഹരി വിപണി എന്തായാലും മുന്നേറും', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേയ് 19-ന് എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ മോദിയും ഓഹരിവിപണിയിൽ വരാനിരിക്കുന്ന കുതിപ്പിനേപ്പറ്റി പറഞ്ഞിരുന്നു. 'ഞങ്ങളുടെ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ വിപണി 25,000 എന്ന നിലയിലായിരുന്നു. ഇപ്പോള്‍ അത് 75,000-ൽ എത്തി. പൊതുമേഖലാ ബാങ്കുകളെ നോക്കൂ, അതിന്റെ മൂല്യം ഓഹരി വിപണിയില്‍ ഉയരുകയാണ്', മോദി പറഞ്ഞു. ജൂണ്‍ നാലിന് ഓഹരി വിപണി പുതിയ ഉയരം കുറിക്കുമെന്നും എന്‍.ഡി.എ. സര്‍ക്കാരിന്റെ കാലത്ത് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍സ് ലിമിറ്റഡിന്റെ (എച്ച്.എ.എല്‍.) ലാഭം റെക്കോര്‍ഡിട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.