കൊച്ചി: പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിൽ കേരളം ആസ്ഥാനമായുള്ള വീഗാലാൻഡ് ഡിവലപ്പേഴ്സിന്റെ പ്രഥമ ഓഹരി വിൽപ്പന (ഐ.പി.ഒ.) ചൊവ്വാഴ്ച സമാപിച്ചു. കേരളത്തിൽനിന്ന് ഒരു റിയൽ എസ്റ്റേറ്റ് കമ്പനി നടത്തിയ ആദ്യ ഐ.പി.ഒ. ആണ് ഇത്. വി-ഗാർഡ്, വണ്ടർലാ ഹോളിഡെയ്സ് എന്നിവയ്ക്ക് പിന്നാലെ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള മൂന്നാമത്തെ ഐ.പി.ഒ. എന്ന പ്രത്യേകതയുമുണ്ടായിരുന്നു.

To advertise here,

 

മുഖവില

₹10

പ്രൈസ് ബാൻഡ്

₹130 - ₹140

സമാഹരിക്കാൻ ലക്ഷ്യമിട്ട തുക

₹210 കോടി

മൊത്തം ഓഹരികളുടെ എണ്ണം

1.5 കോടി

ആങ്കർ നിക്ഷേപകർ വാങ്ങിയത്

45 ലക്ഷം ഓഹരികൾ

പൊതുജനങ്ങൾക്ക്

ലഭ്യമായ ഓഹരികൾ

1.05 കോടി

ലഭിച്ച ആകെ

അപേക്ഷകൾ

15.33 കോടി

ഓഹരികൾക്ക്

ഓവർ

സബ്‌സ്‌ക്രിപ്ഷൻ

14.60 മടങ്ങ്

ഒന്നരക്കോടി ഓഹരികളുടെ വിൽപ്പനയിലൂടെ 210 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടത്. ഇതിൽ 45 ലക്ഷം ഓഹരികൾ ആങ്കർ നിക്ഷേപകർ വാങ്ങി. ശേഷിച്ച 1.05 കോടി ഓഹരികളുടെ സ്ഥാനത്ത് 15.33 കോടി ഓഹരികൾക്ക് അപേക്ഷ ലഭിച്ചു. അതായത്, വിൽപ്പനയ്ക്കുവെച്ചതിന്റെ 14.60 മടങ്ങ് ഓവർ സബ്സ്‌ക്രിപ്ഷൻ.

സ്ഥാപനേതര നിക്ഷേപകരുടെ വിഭാഗത്തിൽ 19.41 മടങ്ങും യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങളുടെ വിഭാഗത്തിൽ 19.13 മടങ്ങും റീട്ടെയിൽ വിഭാഗത്തിൽ 9.95 മടങ്ങുമാണ് സബ്സ്‌ക്രിപ്ഷൻ. മൊത്തം ഏതാണ്ട് 4.34 ലക്ഷം അപേക്ഷകളാണ് ഐ.പി.ഒ.യ്ക്ക് ലഭിച്ചത്. 10 രൂപ മുഖവിലയുള്ള ഓഹരികളുടെ പ്രൈസ് ബാൻഡ് 130-140 രൂപയാണ്.

ഓഹരികളുടെ അലോട്ട്മെന്റ് ബുധനാഴ്ച പൂർത്തിയാക്കും. ഓഹരികൾ ലഭിക്കാത്തവർക്ക് വ്യാഴാഴ്ച റീഫണ്ട് ലഭിക്കും. വെള്ളിയാഴ്ച ഓഹരികൾ ബി.എസ്.ഇ.യിലും എൻ.എസ്.ഇ.യിലും ലിസ്റ്റ് ചെയ്ത് വ്യാപാരം ആരംഭിക്കും.

വിപണിയിൽ ഒട്ടേറെ ഐ.പി.ഒ.കൾ സജീവമായിരുന്ന സമയത്തും വീഗാലാൻഡ് ഐ.പി.ഒ.യ്ക്ക് മികച്ച നിക്ഷേപക താത്പര്യം ലഭിച്ചത് വലിയ നേട്ടമായി. എൻ.എസ്.ഇ., ജിയോ പ്ലാറ്റ്ഫോംസ് എന്നീ വമ്പൻ ഐ.പി.ഒ.കളും വരാനിരിക്കുകയാണ്.