ന്യൂഡൽഹി: രാജ്യത്ത് ബുള്ളറ്റ് ട്രെയിൻ സർവീസുകൾ വിപുലീകരിക്കുമെന്ന് ബിജെപി പ്രകടന പത്രികയിൽ വാഗ്ദാനം. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും കിഴക്കൻ സംസ്ഥാനങ്ങളിലുമായി മൂന്ന് പുതിയ ബുള്ളറ്റ് ട്രെയിനുകൾ ആരംഭിക്കുമെന്ന് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ഇതു സംബന്ധിച്ച സർവേ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

അഹമ്മദാബാദ് - മുംബൈ ബുള്ളറ്റ് ട്രെയിനിൻ്റെ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും ഏകദേശം പൂര്‍ത്തീകരണത്തില്‍ എത്തിക്കഴിഞ്ഞതായും അദ്ദേഹം കൂട്ടിചേർത്തു. രാജ്യത്തിൻ്റെ എല്ലാ കോണുകളിലേക്കും വന്ദേഭാരത് ട്രെയിനുകൾ വ്യാപിപ്പിക്കും. വന്ദേ ഭാരത് സ്ലീപ്പർ, വന്ദേ ഭാരത് ചെയർകാർ, വന്ദേ ഭാരത് മെട്രോ എന്നീ മൂന്ന് മോഡലുകൾ രാജ്യത്ത് സർവീസ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

508 കിലോമീറ്റർ ദൈർഘ്യമുള്ള മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ മഹാരാഷ്ട്രയിലെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചതായി കഴിഞ്ഞ ദിവസം നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (എൻഎച്ച്എസ്ആർസിഎൽ) വ്യക്തമാക്കിയിരുന്നു. പാൽഘർ, താനെ ജില്ലകളിലെ നിർമാണ പ്രവർത്തനങ്ങളാണ് ആരംഭിച്ചിട്ടുള്ളത്.

മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയുടെ മൊത്തംചെലവ് 1.08 ലക്ഷം കോടി രൂപയാണ്. കേന്ദ്ര സർക്കാർ 10,000 കോടി രൂപയും ഗുജറാത്തും മഹാരാഷ്ട്രയും 5000 കോടി വീതവും മുതൽമുടക്കുന്നുണ്ട്. ബാക്കിയുള്ള തുക 0.1 ശതമാനം പലിശയ്ക്ക് ജപ്പാൻ വായ്പയായി നൽകും.