തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സി.പി.എം വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ മുഖംമൂടി ധരിച്ചെത്തിയ സി.പി.എം സംഘം കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റായ റിട്ടയേർഡ് അധ്യാപകനെയും യു.ഡി.എഫ് സ്ഥാനാർത്ഥിയെയും ആക്രമിച്ചു. പരാജയത്തിന് പിന്നാലെ പാനൂരിൽ വീണ്ടും ആക്രമണമുണ്ടായി. ഇതിനൊക്കെ സി.പി.എമ്മിന് ശക്തമായ തിരിച്ചടി കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

അക്രമം കൊണ്ട് കോൺഗ്രസിനെയോ യു.ഡി.എഫിനെയോ തകർക്കാമെന്നു കരുതേണ്ട. ഇനിയും ഞങ്ങളുടെ പ്രവർത്തകരെ ആക്രമിച്ചാൽ തിരിച്ചടി നൽകും. ആയുധം താഴെ വയ്ക്കാൻ സി.പി.എം തയാറാകണം- പ്രതിപക്ഷ നേതാവ് പറഞ്ഞു.

കേരളത്തിലെ ജനങ്ങൾ ഏറ്റവും കൂടുതൽ വെറുക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമായി സി.പി.എം ഇപ്പോൾ മാറിയെന്നും വി.ഡി. സതീശൻ പറഞ്ഞു. ആയുധവുമായി കോൺഗ്രസിനെയും യു.ഡി.എഫിനെയും തോൽപ്പിക്കാമെന്ന് സി.പി.എം കരുതേണ്ട. അണികളോട് ആയുധം താഴെ വയ്ക്കാൻ മുഖ്യമന്ത്രി പറയണം. മുഖ്യമന്ത്രിയുടെ ജില്ലയിലെ അണികളാണ് ഈ തോന്ന്യാസം ചെയ്യുന്നത്. ആഭ്യന്തര വകുപ്പിൻ്റെ കൂടി ചുമതലയുള്ള ആളാണ് മുഖ്യമന്ത്രിയെന്നത് മറക്കരുതെന്നും കുറ്റവാളികൾക്കെതിരെ പൊലീസ് നടപടിയെടുത്തേ മതിയാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തദ്ദേശ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിന് പിന്നാലെ കണ്ണൂരിലും കോഴിക്കോട്ടും അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. കണ്ണൂര്‍ പാറാട് വടിവാളുമായി സിപിഎം പ്രകടനം നടത്തി. കുന്നോത്ത്പറമ്പ് പഞ്ചായത്തിലെ തോല്‍വിക്ക് പിന്നാലെയായിരുന്നു പ്രകടനം. എൽഡിഎഫ് വിജയാഹ്ലാദ പ്രകടനത്തിനിടെ കോഴിക്കോട് വളയത്ത് ബിജെപി സ്ഥാനാര്‍ഥിയുടെ വീടിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞതായും പരാതിയുണ്ട്.