
പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ മുന്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. മുരളീധരനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി. നല്‍കിയ കത്ത് പുറത്തായ സംഭവത്തിൽ പ്രതികരണവുമായി ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ. കത്ത് പുറത്തുപോയത് ഡി.സി.സിയിൽ നിന്നല്ലെന്ന് അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
സ്ഥാനാർത്ഥി ആരാവണമെന്ന് ധാരാളം ആളുകൾ എഴുത്തിത്തരികയും വാക്കാൽ പറയുകയും മെസേജായി തരികയും ചെയ്തിട്ടുണ്ടെന്ന് എ.തങ്കപ്പൻ പറഞ്ഞു. ഇതെല്ലാം കെ.പി.സി.സിക്ക് അയച്ചുകൊടുക്കുക എന്നതുമാത്രമാണ് ഡി.സി.സി പ്രസിഡന്റിന് ചെയ്യാനുള്ളത്. പാലക്കാട് അനുയോജ്യനായ ആൾ എന്ന നിലയ്ക്ക് പരിഗണിച്ചവരിൽ ഒരാളാണ് മുരളീധരനും. കത്ത് പുറത്തുവന്നതിനെക്കുറിച്ച് പരിശോധിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ പറഞ്ഞത് സ്വാഗതംചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മുരളീധരനെ സ്ഥാനാർത്ഥിയാക്കണമെന്ന് ഒരു അപേക്ഷ കൊടുത്തതാണ്. അത് പുറത്തുവന്നു എന്നതുമാത്രമേയുള്ളൂ. കത്ത് പുറത്തുപോയത് ഡി.സി.സി.യിൽ നിന്നല്ലെന്നും അതിനൊരിക്കലും സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് ദിവസം മുൻപാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് കെ.പി.സി.സി നേതൃത്വത്തിന് ഡി.സി.സി അയച്ച കത്തിന്റെ ആദ്യഭാഗം പുറത്തുവന്നത്. പിന്നാലെ ഇതിന്റെ രണ്ടാമത്തെ പേജും പുറത്തുവന്നു. ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന് പുറമേ വി.കെ. ശ്രീകണ്ഠന്‍ എം.പി, മുന്‍ എം.പി. വി.എസ്. വിജയരാഘവന്‍, കെ.പി.സി.സി. നിര്‍വാഹകസമിതി അംഗം സി.വി. ബാലചന്ദ്രന്‍ എന്നിവരാണ് കത്തില്‍ ഒപ്പുവെച്ച മുന്‍ ഡി.സി.സി. അധ്യക്ഷന്മാര്‍. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.എ. തുളസിയും കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.
എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ക്കും അയച്ച കത്താണ് പുറത്തുവന്നത്. പാലക്കാട് ബി.ജെ.പിയുടെ വിജയം തടയാനും കേരളത്തില്‍ അവരുടെ മുന്നോട്ടുള്ള പോക്കിന് തടയിടാനും കരുത്തനായ ഒരു സ്ഥാനാര്‍ഥി വേണമെന്നും സമൂഹത്തിലെ എല്ലാവിഭാഗത്തിന്റേയും ഇടതുമനസ്സുള്ളവരുടേയും വോട്ട് നേടാനാവുന്ന ആളാവണമെന്നുമാണ് കത്തിലെ ആവശ്യം.
Content Highlights: DCC President A.Thankappan about letter controversy in Palakad Byelection
Published: 28 Oct 2024, 11:00 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented