കോട്ടയം: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ചുമതലകള്‍ നല്‍കിയില്ലെന്ന ചാണ്ടി ഉമ്മന്‍ എം.എല്‍.എ.യുടെ പരാതിയില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ചാണ്ടിയുമായി സ്ഥിരം സംസാരിക്കുന്ന ആളാണ് താന്‍. അദ്ദേഹത്തെപ്പോലുള്ള ഒരാളുടെ മനസിന് വിഷമം ഉണ്ടായെങ്കില്‍ വിഷയം പരിഹരിച്ചു തന്നെ മുന്നോട്ട് പോകും. അതൃപ്തിക്ക് പിന്നില്‍ എന്തെന്ന് പാര്‍ട്ടി നേതൃത്വം പരിശോധിക്കും. അതുകൊണ്ട് ആ വിഷയം അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

To advertise here,

മാടായി കോളേജില്‍ ഡി.വൈഎഫ്.ഐ. പ്രവര്‍ത്തകരുടെ നിയമനത്തില്‍ എം.കെ രാഘവന്‍ എം.പിക്കുനേരെ ഉയര്‍ന്ന പ്രതിഷേധത്തിലും തിരുവഞ്ചൂര്‍ പ്രതികരിച്ചു. പൊതുസമൂഹത്തില്‍ നില്‍ക്കുന്ന ഒരാള്‍ക്കുണ്ടാവുന്ന വിഷമമാണ് അദ്ദേഹത്തിന് ഉണ്ടായത്. സംസ്‌കാര സമ്പന്നമായ പെരുമാറ്റം പരസ്പരം വേണമെന്നാണ് തന്റെ അഭിപ്രായം, അതിന്റെ ലംഘനം ഉണ്ടാകരുത്.

മാടായി കോളേജില്‍ ഡി.വൈഎഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് നിയമനം നല്‍കിയെന്നാരോപിച്ച് കോളേജ് ചെയര്‍മാന്‍ എം.കെ.രാഘവന്‍ എം.പിക്കുനേരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയിരുന്നു. ഈ വിഷയത്തിലാണ് തിരുവഞ്ചൂര്‍ പ്രതികരിച്ചത്.

കോണ്‍ഗ്രസിലെ പുനഃസംഘടന എന്നാല്‍ ചേരി തിരിവിനുള്ള അവസരമല്ല. സംഘടന ഇന്ന് മെച്ചപ്പെട്ട നിലയില്‍ മുന്നോട്ട് പോകുന്നു. പരസ്പര വിശ്വാസത്തോടെ ചര്‍ച്ച ചെയ്യേണ്ട വിഷയമാണത്. ഇത്തരം വിഷയങ്ങള്‍ പൊതു സംവാദത്തിലേക്ക് പോകുന്നത് ഗുണകരമല്ല.പാര്‍ട്ടി പുനഃസംഘടന എന്നാല്‍ പാര്‍ട്ടി പിടിച്ചെടുക്കാന്‍ കിട്ടുന്ന അവസരമായി കാണരുതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ തിരുവഞ്ചൂര്‍ പറഞ്ഞു.