പാലക്കാട്: കോൺഗ്രസിന് രക്ഷകനായി ബിജെപി അവതരിച്ചുവെന്ന് പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി പി. സരിൻ. യുഡിഎഫ് പ്രചാരണം തരംതാണ വർഗീയതയിലേക്ക് വഴിവിട്ട് പോയി. ഫലം എതിരാണെങ്കിലും നേരിയ പ്രതീക്ഷയ്ക്ക് വകയുണ്ടെന്നും സരിൻ മാധ്യമങ്ങളോട് പറഞ്ഞു. 

To advertise here,

'ജനങ്ങളിൽ പ്രതീക്ഷയർപ്പിച്ചാണ് കണക്കുകൾ പറഞ്ഞത്. ഇതൊക്കെ തെറ്റാമെന്ന് അന്നേ പറഞ്ഞിരുന്നു. അപ്പോഴും നേരിയ പ്രതീക്ഷയ്ക്ക് വകയുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. വോട്ടിങ് മെഷീനില്‍ ഒമ്പതാമതനായിട്ടും സ്വതന്ത്ര ചിഹ്നമായിട്ടും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ 1500-ഓളം വോട്ടുകൾ വർധിപ്പിക്കാൻ സാധിച്ചു. ലോക്സഭയിൽ നിന്ന് 2000-ത്തിലധികം വോട്ടുകൾ നേടി'. 

ബിജെപി അറിഞ്ഞുകൊണ്ട് തന്നെ കോണ്‍ഗ്രസിനെ സഹായിക്കാന്‍ ഒരു രക്ഷകനായി അവതരിച്ചു എന്നതാണ് ഇവിടത്തെ യാഥാര്‍ഥ്യമെന്ന് സരിൻ പറഞ്ഞു.  'അത്തരമൊരു സാഹചര്യത്തിലും എല്‍ഡിഎഫെന്ന നിലയില്‍ വോട്ട് വര്‍ധിപ്പിക്കേണ്ടിയിരുന്നു എന്ന വിമര്‍ശം സ്വയം ഏറ്റെടുക്കുന്നു. ഇവിടെ ആരാണ് യുഡിഎഫിന്റെ താരപ്രചാരകരായി മാറിയത്. എന്ത് പറഞ്ഞാണ് പ്രചാരവേല നടന്നത് എന്ന് ആലോചിക്കുമ്പോള്‍, തരംതാണ വര്‍ഗീയതയിലേക്ക് അത് വഴിവിട്ട് പോയി എന്നുള്ളത് വളരെ നിരാശജനകമാണ്. എസ്ഡിപിഐ രാഷ്ട്രീയ സംഘടന ആണെങ്കിലും അതിന്റെ മേല്‍വിലാസം എത്രത്തോളം വര്‍ഗീയതയാണെന്ന് നമുക്ക് അറിയാം', സരിൻ വ്യക്തമാക്കി.