ജയ്പുര്‍: രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ വമ്പന്‍പരാജയത്തിന് പിന്നാലെ അശോക് ഗഹ്‌ലോതിനെ കടന്നാക്രമിച്ച് അദ്ദേഹത്തിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി (ഒ.എസ്.ഡി.) ലോകേഷ് ശര്‍മ. പാര്‍ട്ടിയുടെ പരാജയത്തിന് കാരണക്കാരന്‍ ഗഹ്‌ലോത് ആണെന്നും അദ്ദേഹത്തിന്റെ അനുഭവജ്ഞാനത്തിനോ പദ്ധതികള്‍ക്കോ കോണ്‍ഗ്രസിന് അധികാരത്തുടര്‍ച്ച സമ്മാനിക്കാനായില്ലെന്ന് ലോകേഷ് ആരോപിച്ചു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ലോകേഷിന് ടിക്കറ്റ് നിഷേധിക്കപ്പെട്ടിരുന്നു.

To advertise here,

ഗഹ്‌ലോത് ഹൈക്കമാന്‍ഡിനെ വഞ്ചിച്ചെന്നും ലോകേഷ് ആരോപിച്ചു. പ്രതികരണങ്ങള്‍ കൃത്യമായി മുകള്‍ത്തട്ടിലെത്താന്‍ അനുവദിച്ചില്ല, തനിക്ക് പകരക്കാരനാകാന്‍ ആരെയും അനുവദിച്ചില്ല, അപക്വമതികളും സ്വാര്‍ഥരുമായ ഒരു കൂട്ടത്താല്‍ ചുറ്റപ്പെട്ട് നില്‍ക്കുകയും തുടര്‍ച്ചയായി തെറ്റായ തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തു, ആത്മാരാധനയില്‍നിന്ന് ഉദയംചെയ്ത തീരുമാനങ്ങളാണ് കൈക്കൊണ്ടത്, പ്രതികരണങ്ങളും സര്‍വേകളും അവഗണിച്ചു തുടങ്ങിയ ആരോപണങ്ങളും ലോകേഷ്, ഗഹ്‌ലോതിനെതിരേ ഉന്നയിച്ചിട്ടുണ്ട്. 

തിരഞ്ഞെടുപ്പു ഫലം വേദനിപ്പിച്ചു, പക്ഷെ ഞെട്ടിച്ചില്ല. ഭരണത്തുടര്‍ച്ച അനുവദിക്കാത്ത രാജസ്ഥാന്റെ പാരമ്പര്യത്തെ മാറ്റാന്‍ വേണമെങ്കില്‍ കോണ്‍ഗ്രസിന് സാധിക്കുമായിരുന്നു. എന്നാല്‍ ഗഹ്‌ലോത് ഒരിക്കലും മാറ്റം ആഗ്രഹിച്ചില്ല. ഇത് കോണ്‍ഗ്രസിന്റെ പരാജയമല്ല, ഗഹ്‌ലോതിന്റെ പരാജയമാണ്, ലോകേഷ് ആരോപിച്ചു. 

ഇത്തരമൊരു ഫലം ഉറപ്പായിരുന്നെന്നും അതേക്കുറിച്ച് ഗഹ്‌ലോതിന് താന്‍ പലകുറി മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നെന്നും ലോകേഷ് പറയുന്നു. എന്നാല്‍ അതൊന്നും ചെവിക്കൊള്ളാന്‍ ഗഹ്‌ലോത് തയ്യാറായിരുന്നില്ലെന്നും ലോകേഷ് വിമര്‍ശിച്ചു. ആദ്യം ബിക്കാനീറില്‍നിന്നും പിന്നീട് ഭില്‍വാരയില്‍നിന്നും മത്സരിക്കാനുള്ള താല്‍പര്യം താന്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഗഹ്‌ലോത് പുതിയ പരീക്ഷണം നടത്തുകയായിരുന്നു. മന്ത്രിയായിരുന്ന ബി.ഡി. കല്ല, ഇരുപതിനായിരത്തില്‍ അധികം വോട്ടുകള്‍ക്ക് പരാജയപ്പെടുമെന്ന് താന്‍ പറഞ്ഞിരുന്നെന്നും അങ്ങനെ സംഭവിച്ചുവെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു.