തിരുവനന്തപുരം:  വര്‍ക്കല സ്വദേശിയെ ശ്രീകാര്യത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയല്ലെന്നും ക്വട്ടേഷന്‍ കൊലപാതകമാണെന്നും കുടുംബം. വര്‍ക്കല മുട്ടപ്പലം ചാവടിമുക്ക് തുണ്ടുവിള വീട്ടില്‍ ഷൈജു സത്യദേവന്റെ(42) മരണത്തിലാണ് കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിരിക്കുന്നത്. ഷൈജുവിന്റേത് ക്വട്ടേഷന്‍ കൊലപാതകമാണെന്നും ക്വട്ടേഷന്‍ ഭീഷണിയുണ്ടെന്ന് മകന്‍ പറഞ്ഞിരുന്നതായും ഷൈജുവിന്റെ അമ്മ വസന്ത മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

To advertise here,

ജൂണ്‍ ഏഴാം തീയതി രാത്രി വീട്ടില്‍വന്നപ്പോള്‍ ക്വട്ടേഷന്‍ ഭീഷണിയുണ്ടെന്ന് മകന്‍ പറഞ്ഞിരുന്നതായും കഴിഞ്ഞ ഞായറാഴ്ച കല്ലമ്പലത്ത് വെച്ച് ആരാണ് മകനെ ആക്രമിച്ചതെന്ന് അറിയില്ലെന്നും അമ്മ പറഞ്ഞു. വെട്ടേറ്റെന്നും പരിക്കേറ്റെന്നും ഭര്‍ത്താവ് ഫോണില്‍ വിളിച്ചുപറഞ്ഞതായി ഷൈജുവിന്റെ ഭാര്യയും വെളിപ്പെടുത്തി. വിവരമറിഞ്ഞ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയപ്പോള്‍ ഷൈജുവിനെ കണ്ടില്ലെന്നും വലിയ പരിക്കില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചതെന്നും അവര്‍ പറഞ്ഞു. 

ജൂണ്‍ 15 തിങ്കളാഴ്ച രാവിലെയാണ് ഷൈജുവിനെ ശ്രീകാര്യത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി മുഖത്ത് വെട്ടേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയ ഷൈജുവിനെ അവിടെനിന്ന് കാണാതായിരുന്നു. ഞായറാഴ്ച വൈകീട്ട് കല്ലമ്പലത്തുവെച്ചാണ് ചിലര്‍ ഷൈജുവിനെ ആക്രമിച്ചത്. മൂക്കില്‍നിന്നും തലയില്‍നിന്നും രക്തമൊലിക്കുന്ന നിലയില്‍ കല്ലമ്പലം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് കൂടുതല്‍ അന്വേഷണമൊന്നും നടത്തിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. പരാതിയുമായി ഷൈജു പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ആശുപത്രിയില്‍ പോകാനാണ് പോലീസുകാര്‍ പറഞ്ഞതെന്നും ഒരു പോലീസുകാരന്‍ പോലും കൂടെപോയില്ലെന്നും ഇവര്‍ ആരോപിക്കുന്നു. 

Content Highlights: varkkala native shyju found dead in sreekaryam; family alleges that was a murder