ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ക്രൂരമായ ബലാത്സംഗ കൊലപാതകം. 17 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കുത്തിക്കൊലപ്പെടുത്തി മൃതദേഹം വിജനമായ പറമ്പിൽ ഉപേക്ഷിച്ചു. മൃതദേഹ ഭാഗങ്ങൾ തെരുവുനായകൾ തിന്നതായും റിപ്പോർട്ടുകൾ. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൃത്യത്തിന് ഉപയോഗിച്ച രണ്ട് കത്തികൾ, പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ, വാഹനം എന്നിവ പോലീസ് കണ്ടെടുത്തു.
സെപ്റ്റംബർ 13-നാണ് സെൻട്രൽ ഡൽഹിയിലെ കുഷാക് റോഡിലുള്ള പറമ്പിന് സമീപത്തുനിന്ന് പെൺകുട്ടിയുടെ അഴുകിയ നിലയിലുള്ള മൃതദേഹം പോലീസ് കണ്ടെത്തിയത്. തെരുവുനായ്ക്കൾ മൃതദേഹഭാഗങ്ങൾ ഭക്ഷിച്ച നിലയിലായിരുന്നു. പെൺകുട്ടിയുടെ ഒരു കൈ ശരീരത്തിൽനിന്ന് വേർപെട്ടിരുന്നു. മൃതദേഹം അഴുകിയ നിലയിലായതിനാൽ പെൺകുട്ടിയാണെന്ന് ആദ്യഘട്ടത്തിൽ തിരിച്ചറിയാൻ പോലും സാധിച്ചിരുന്നില്ല.
കൊല്ലപ്പെട്ട പെൺകുട്ടിയും പ്രതികളും തമ്മിൽ മുൻപ് പരിചയമുണ്ടായിരുന്നു. സംഭവദിവസം ഇവർ ഒരു ടെമ്പോയിൽ ഒന്നിച്ച് യാത്രചെയ്യുകയും ടെമ്പോയ്ക്കുള്ളിൽവെച്ച് മദ്യം കഴിക്കുകയും ചെയ്തു. തുടർന്ന് പ്രതികൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കുകയും കുത്തിക്കൊലപ്പെടുത്തിയശേഷം മൃതദേഹം ഉപേക്ഷിക്കുകയുമായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മകൾ ഇടയ്ക്കിടെ വീട്ടിൽനിന്ന് പോകുകയും കുറച്ച് ദിവസങ്ങൾക്ക് ശേഷം തിരികെ വരികയുംചെയ്യുന്ന പതിവുള്ളതിനാൽ കുടുംബം കാണാതായ വിവരം പോലീസിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല.
ദൃക്സാക്ഷികൾ ഇല്ലാതിരുന്നതിനാലും പ്രതികളേക്കുറിച്ച് വിവരങ്ങൾ ലഭിക്കാതിരുന്നതിനാലും പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. പരിശോധനയിൽ കേസിന് ആസ്പദമായ സമയത്ത് സംഭവസ്ഥലത്തിന് സമീപത്തുകൂടി ഒരു ടെമ്പോ കടന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇരുട്ടായതിനാൽ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ വ്യക്തമല്ലായിരുന്നു.
വിവിധ സിസിടിവി ലൊക്കേഷനുകൾ പിന്തുടർന്ന് പോലീസ് വാഹനം നിരീക്ഷിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിൽ സംശയാസ്പദമായ രീതിയിൽ ടെമ്പോ പോലീസ് കണ്ടെത്തുകയും ഡ്രൈവറെ ചോദ്യംചെയ്യുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ഉൾപ്പെടെ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
Published: 18 Sept 2026, 09:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented