കൊല്ലം/തിരുവനന്തപുരം: കൊല്ലം കുളത്തൂപ്പുഴയില്‍ പാക് നിര്‍മിതമെന്ന് കരുതുന്ന വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ മിലിട്ടറി ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി. മിലിട്ടറി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പോലീസിനൊപ്പം കുളത്തൂപ്പുഴയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്തി. 

To advertise here,

അതിനിടെ, എന്‍.ഐ.എ. സംഘവും പ്രാഥമിക പരിശോധനകള്‍ക്കായി കുളത്തൂപ്പുഴയിലെത്തി. പ്രാഥമികമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ കേസ് ഏറ്റെടുക്കണമോ എന്നകാര്യത്തില്‍ എന്‍.ഐ.എ. തീരുമാനമെടുക്കുകയുള്ളൂ. 

വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ എന്‍.ഐ.എയെ വിവരമറിയിച്ചതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ നേരത്തെ പറഞ്ഞിരുന്നു. സംഭവത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി ആശയവിനിമയം നടത്തിയെന്നും തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്.)  ഡിഐജിയാണ് കേസ് അന്വേഷിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഡിഐജി അനൂപ് കുരുവിള ജോണിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം ആരംഭിച്ചത്. 

അതിനിടെ, തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ കുളത്തൂപ്പുഴയില്‍ എത്തി വെടിയുണ്ടകള്‍ പരിശോധിച്ചു. വെടിയുണ്ടകള്‍ കണ്ടെത്തിയ മുപ്പതടി പാലത്തിന് സമീപവും അദ്ദേഹം പരിശോധന നടത്തി. 

കഴിഞ്ഞദിവസം വൈകീട്ടാണ് കൊല്ലം കുളത്തൂപ്പുഴ മുപ്പതടി പാലത്തിന് സമീപം 14 വെടിയുണ്ടകള്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. ഈ വെടിയുണ്ടകളില്‍ പി.ഒ.എഫ്. എന്ന് രേഖപ്പെടുത്തിയതാണ് പാക് നിര്‍മിതമാണെന്ന സംശയം ഉയരാന്‍ കാരണം. പാകിസ്താന്‍ ഓര്‍ഡനന്‍സ് ഫാക്ടറിയുടെ ചുരുക്കപ്പേരാണ് ഇതെന്നാണ് സംശയം. വെടിയുണ്ടകള്‍ പോലീസ് സേന ഉപയോഗിക്കുന്നതല്ലെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. 

Content Highlights: kollam kulathupuzha bullets case; dgp informed to nia and state ats will inquire the case