
കൊച്ചി: മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്തും പെൺവാണിഭവും നടത്തിയ സംഘത്തെ നിയന്ത്രിച്ചത് മാവേലിക്കര സ്വദേശിയായ ബിലാൽ എന്ന ശ്രീകുമാർ(46) ആണെന്ന് കണ്ടെത്തൽ. കേസിലെ ഒന്നാംപ്രതിയായ ഗുരുവായൂർ സ്വദേശിനി സ്റ്റോയ്‌സി എന്ന സിന്ധു(56)വുമായി പരിചയത്തിലായതിന് പിന്നാലെയാണ് ഇരുവരും ചേർന്ന് മനുഷ്യക്കടത്തും പെൺവാണിഭവും ആരംഭിച്ചത്. തുടർന്ന് ദുബായ് കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റിന്റെ പ്രവർത്തനം വിപുലീകരിച്ചു. നേരത്തേ ദുബായിൽ ജോലിചെയ്തിരുന്ന ബിലാൽ, സെക്‌സ് റാക്കറ്റിന്റെ പ്രവർത്തനം വിപുലീകരിച്ചതോടെ ഈ ജോലി ഉപേക്ഷിച്ച് കേരളത്തിലെത്തി പൂർണസമയവും സെക്‌സ് റാക്കറ്റിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും പോലീസ് പറയുന്നു.
നിരവധി യുവതികളെ ബിലാലും സിന്ധുവും പെൺവാണിഭത്തിനായി ദുബായിലേക്ക് കടത്തിയതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. മോഡലിങ്, മേക്കപ്പ് ആർട്ടിസ്റ്റ് തുടങ്ങിയ ജോലികൾ വാഗ്ദാനംചെയ്താണ് സംഘം യുവതികളെ കെണിയിൽവീഴ്ത്തിയിരുന്നത്. ഈ പരസ്യങ്ങളിൽ സിന്ധുവിന്റെ നമ്പറാണ് നൽകാറുള്ളത്. സിന്ധുവുമായി ബന്ധപ്പെടുന്ന യുവതികളെ ബിലാൽ നേരിട്ടെത്തി കാണും. ഇവരുടെ വീട്ടുകാരുമായി സംസാരിച്ച് വിശ്വാസം ഉറപ്പിക്കും. ഇത്തരത്തിൽ പെൺവാണിഭസംഘത്തിന്റെ പ്രധാന കണ്ണിയായി പ്രവർത്തിച്ചിരുന്നതെന്ന് ബിലാൽ ആണെന്നും പോലീസ് പറഞ്ഞു.
വർഷങ്ങളായി ദുബായ് കേന്ദ്രീകരിച്ചുള്ള സെക്‌സ് റാക്കറ്റിൽ സജീവമാണെന്നാണ് സിന്ധുവിന്റെ മൊഴി. 14 വർഷമായി ദുബായിൽ ഇവന്റ് മാനേജ്‌മെന്റ് ബിസിനസുണ്ട്. ഇതിനിടെ സിനിമാതാരങ്ങളെ ഉൾപ്പെടെ എത്തിച്ച് പല പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ടെന്നും പ്രതി മൊഴിനൽകിയിട്ടുണ്ട്.
കേസിലെ പരാതിക്കാരിയെ മയക്കുമരുന്ന് നൽകി ബോധരഹിതയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയത് സിന്ധുവാണെന്നാണ് പോലീസ് പറയുന്നത്. ഈ ദൃശ്യങ്ങൾ യുവതിയുടെ വീട്ടുകാർക്ക് അയച്ചുനൽകിയതും സിന്ധുവാണ്. പ്രതിയുടെ രണ്ട് മൊബൈൽഫോണുകളാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. ഇതിൽനിന്ന് വിവിധ ഇടപാടുകാരുമായി നടത്തിയ ചാറ്റുകളടക്കം കണ്ടെടുത്തു. അതിനിടെ, കൊച്ചിയിലെ ഗുണ്ടാനേതാവായ ഔറംഗസേബിന് സിന്ധു പണം കൈമാറിയതിന്റെ തെളിവുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സെക്‌സ് റാക്കറ്റ് കേസിലെ മറ്റൊരു പ്രതിയായ അലീനയുടെ സുഹൃത്തുകൂടിയാണ് ഗുണ്ടാനേതാവായ ഔറംഗസേബ്. ഈ സാഹചര്യത്തിൽ ഔറംഗസേബിനെയും പോലീസ് ചോദ്യംചെയ്യും.
സിന്ധു, അലീന, മഞ്ജിമ, ബിലാൽ എന്നിവരാണ് സെക്‌സ് റാക്കറ്റ് കേസിൽ ഇതുവരെ അറസ്റ്റിലായിട്ടുള്ളവർ. ഷംല, റഹ്‌മത്ത് എന്നിവരാണ് കേസിൽ നിലവിലുള്ള മറ്റുപ്രതികൾ. ഇവരെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങളും പോലീസ് ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം അറസ്റ്റിലായ ബിലാലിനെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. അതിനിടെ, ജൂൺ നാലുവരെ റിമാൻഡ് ചെയ്ത സിന്ധുവിന്റെ ജാമ്യാപേക്ഷയും കോടതി വെള്ളിയാഴ്ച പരിഗണിക്കുന്നുണ്ട്. ഹൃദ്രോഗിയാണെന്നും ജാമ്യം നൽകണമെന്നുമാണ് ജാമ്യാപേക്ഷയിലെ വാദം. എന്നാൽ, പ്രോസിക്യൂഷൻ ജാമ്യം നൽകുന്നതിനെ ശക്തമായി എതിർക്കും. പ്രതി ചെയ്തത് ക്രൂരമായ പീഡനമാണെന്നും ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും.
Content Highlights: Bilal (Sreekumar) identified as the mastermind behind a Dubai-based sex racket., The gang recruited women using fake modeling and makeup artist job offers., Bilal and accomplice Sindhu (Stoicy) targeted women by gaining family trust., Police investigation reveals widespread human trafficking operations between Kerala and Dubai.
Published: 22 May 2026, 09:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented