തിരുവനന്തപുരം: കരമന കൂടത്തില്‍ ഉമാമന്ദിരത്തിലെ ജയമാധവന്‍ നായരുടെ മരണത്തെക്കുറിച്ചും സ്വത്തുതട്ടിപ്പിനെക്കുറിച്ചുമുള്ള കേസില്‍ ജില്ലാ ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കി തുടങ്ങി. ഉമാമന്ദിരത്തിലെ അവസാന അവകാശിയായ ജയമാധവന്‍ നായരുടെ മരണത്തെക്കുറിച്ചും സ്വത്തുതട്ടിപ്പിനെക്കുറിച്ചും നിര്‍ണായകമായ തെളിവുകള്‍ ലഭിച്ചതോടെയാണ് അടുത്ത നടപടികളിലേക്ക് അന്വേഷണസംഘം കടക്കുന്നത്.

To advertise here,

ഇവിടത്തെ കാര്യസ്ഥനായിരുന്ന രവീന്ദ്രന്‍നായരുടെ ഫോണ്‍രേഖകളടക്കമുള്ള തെളിവുകളും ശേഖരിക്കുന്നുണ്ട്. വീട്ടില്‍ നടത്തിയ പരിശോധനയുടെ വിശദമായ ഫൊറന്‍സിക് റിപ്പോര്‍ട്ടും ലഭിക്കാനുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത ശേഷമാണ് വീട്ടില്‍ വിശദമായ പരിശോധന നടത്തിയത്. ഇതിലാണ് രക്തക്കറകളടക്കമുള്ള പല നിര്‍ണായക തെളിവുകള്‍ ലഭിച്ചത്.

അപകടത്തിനു ശേഷം ജയമാധവന്‍ നായരെ ആശുപത്രിയിലെത്തിക്കാനും കൂടുതല്‍ പേരുണ്ടായിരുന്നതായി പോലീസിനു സംശയമുണ്ട്. ഇക്കൂട്ടത്തില്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരുണ്ടോ എന്നതും പരിശോധിച്ചുവരികയാണ്. ജയമാധവന്‍ നായരുടെ മരണദിവസം സംഭവിച്ച കാര്യങ്ങളെക്കുറിച്ച് കാര്യസ്ഥനായിരുന്ന രവീന്ദ്രന്‍നായരും മുന്‍ കാര്യസ്ഥനായിരുന്ന സഹദേവനും നല്‍കിയ മൊഴികളില്‍ വൈരുധ്യങ്ങളുണ്ട്. ഇവരടക്കമുള്ളവരെ വിശദമായി വീണ്ടും ചോദ്യംചെയ്യാനും ആലോചിക്കുന്നുണ്ട്. 

പോസ്റ്റുേമാര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് തലയ്‌ക്കേറ്റ ക്ഷതമാണ് ജയമാധവന്‍ നായരുടെ മരണകാരണമെന്നു കണ്ടെത്തിയത്. കൂടുതല്‍ തെളിവുകള്‍ അന്വേഷണസംഘം ശേഖരിച്ചു വരികയാണ്. കുറ്റപത്രം തയ്യാറാക്കുന്ന നടപടികള്‍ ആരംഭിച്ചതായി ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ സുല്‍ഫിക്കര്‍ പറഞ്ഞു.

Content Highlights: karamana uma mandiram jayadevan nairs death crime branch preparing charge sheet