വെള്ളറട(തിരുവനന്തപുരം): ആന്ധ്രപ്രദേശിൽനിന്ന് കേരളത്തിലേക്ക് ആഡംബര കാറിൽ ഏഴര കിലോഗ്രാം കഞ്ചാവുമായി എത്തിയ യുവാവിനെ പോലീസിന്റെ ഡാൻസാഫ് സംഘം ടിപ്പർലോറിയിൽ പിന്തുടർന്നു പിടികൂടി. കുറ്റിച്ചൽ മണ്ണൂർകര അരികിൽ എം.വി.ഹൗസിൽ പ്രശാന്താണ് (38) അറസ്റ്റിലായത്. ചാക്കുകളിലാക്കിയ കഞ്ചാവ് കാറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ചനിലയിലായിരുന്നു.

To advertise here,

ശനിയാഴ്ച രാവിലെ 11 മണിയോടെ അതിർത്തിക്കു കുറച്ചകലെ ആറാട്ടുകുഴിയിൽ പരിശോധന നടത്തുകയായിരുന്ന സംഘമാണ് മയക്കുമരുന്നുകടത്ത് പിടിച്ചത്. പരിശോധനയ്ക്കിടയിൽ ഇയാൾ കാർ വെട്ടിത്തിരിച്ച് നിർത്താതെ ഓടിച്ചുപോകാൻ ശ്രമിച്ചു. ഉടനെ പോലീസ് സംഘം പിന്നാലെ എത്തിയ ടിപ്പർലോറിയിൽ കാർ പിന്തുടർന്ന് തടയുകയായിരുന്നു.

സിനിമാനിർമാണ മേഖലയിലെ തൊഴിലാളിയാണ് പ്രശാന്ത്. അതിർത്തിയിൽനിന്ന് ഇയാൾ പലതവണ കളിയിക്കാവിളവഴി കഞ്ചാവു കടത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അറസ്റ്റിലായ പ്രശാന്തിനെ കോടതി റിമാൻഡ് ചെയ്തു. തിരുവനന്തപുരം റൂറൽ എസ്.പി.യുടെ നിർദേശപ്രകാരമായിരുന്നു പോലീസ് പരിശോധന.