സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷനിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ഏഴുചാക്ക് ലഹരിവസ്തുക്കൾ മോഷ്ടിച്ച കേസിൽ ഒളിവിലായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ (സി.പി.ഒ) സബിത്ത് പിടിയിൽ. എറണാകുളം കളമശ്ശേരിയിൽനിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. മോഷണവിവരം പുറത്തറിഞ്ഞതോടെ ഒളിവിൽ പോയ സബിത്ത്, സുഹൃത്തുക്കളുടെ ഫോണുകൾ ഉപയോഗിക്കുകയും പല വീടുകളിൽ മാറിമാറി താമസിച്ചു വരികയുമായിരുന്നു. 

To advertise here,

കഴിഞ്ഞ ജൂൺ 26-ന് ദൊട്ടപ്പൻകുളത്തെ ഒരു വീട്ടിൽനിന്ന് ബത്തേരി പോലീസ് പിടിച്ചെടുത്ത നിരോധിത പുകയില ഉത്പന്നങ്ങളാണ് കോടതി നിർദേശപ്രകാരം സ്റ്റേഷൻ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്നത്. സെപ്റ്റംബർ 10-ന് തൊണ്ടിമുതൽ കാണാതായ വിവരം പുറത്തറിഞ്ഞതിനെ തുടർന്ന് നടത്തിയ സി.സി.ടി.വി. പരിശോധനയിലാണ് പ്രതി സബിത്താണെന്ന് സ്ഥിരീകരിച്ചത്. ജൂലായ് 19-ന് പുലർച്ചെ ഒരു മണിയോടെ താക്കോൽ ഉപയോഗിച്ച് സ്റ്റോർ റൂം തുറന്ന് ഇയാൾ തന്റെ കാറിൽ ഹാൻസ് കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സി.സി.ടി.വി.യിൽ പതിഞ്ഞിരുന്നു.

ജൂലായ് 18-ന് രാത്രി സ്റ്റേഷനിലെ ജനറൽ ഡ്യൂട്ടി ചുമതല സബിത്തിനായിരുന്നു. നൈറ്റ് പെട്രോളിങ്ങിനായി മറ്റ് ഉദ്യോഗസ്ഥർ പുറത്തുപോയ സമയം നോക്കിയാണ് ഇയാൾ തൊണ്ടിമുതൽ കടത്തിയതെന്നാണ് നിഗമനം. ഓഗസ്റ്റ് 22 മുതൽ മെഡിക്കൽ അവധിയിലായിരുന്ന സബിത്തിനെതിരെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിവൈ.എസ്.പി.) എം.എം. അബ്ദുൾ കരീം റിപ്പോർട്ട് നൽകുകയും തുടർന്ന് വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഇയാളെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. വരും ദിവസങ്ങളിൽ ഇയാൾക്കെതിരെ കൂടുതൽ നടപടിയുണ്ടായെക്കുമെന്നാണ് സൂചന.