കൊച്ചി: ഇലന്തൂര്‍ നരബലിക്കേസിലെ രണ്ടാമത്തെ കുറ്റപത്രം ജനുവരി 21-ന് കോടതിയില്‍ സമര്‍പ്പിക്കും. പെരുമ്പാവൂര്‍ ജെ.എഫ്.സി.എം കോടതിയിലാണ് സമഗ്രമായ അന്വേഷണത്തിനൊടുവില്‍ തയ്യാറാക്കിയ കുറ്റപത്രം സമര്‍പ്പിക്കുന്നത്. പത്തനംതിട്ട ഇലന്തൂരില്‍വെച്ച് കാലടി മറ്റൂരില്‍ താമസിച്ചിരുന്ന റോസിലിയെ കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രമാണ് 21-ന് സമര്‍പ്പിക്കുന്നത്.

To advertise here,

ആദ്യ കുറ്റപത്രം ജനുവരി ആറിന് എറണാകുളം ജെ.എഫ്.സി.എം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ മേല്‍നോട്ടത്തില്‍ അഡീഷണല്‍ എസ്.പി ടി. ബിജി ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ പോലീസ് ടീമാണ് കേസ് അന്വേഷിച്ചത്. മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്, ലൈല എന്നിവരാണ് പ്രതികള്‍.

2022 ജൂണ്‍ എട്ടിനാണ് മുഹമ്മദ് ഷാഫി റോസിലിയെ തട്ടിക്കൊണ്ടുപോയി തിരുമ്മല്‍ വിദഗ്ദനായ ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തിച്ചത്. ഷാഫിയും ഭഗവല്‍ സിങ്ങും ഇയാളുടെ ഭാര്യ ലൈലയും ചേര്‍ന്ന് റോസിലിയെ നരബലി നടത്തി, കൊലപ്പെടുത്തുകയും കഷണങ്ങളാക്കി കുഴിച്ചുമൂടുകയും മനുക്ഷ്യ മാംസം പാചകം ചെയ്തു കഴിക്കുകയും ചെയ്തുവെന്നതാണ് കേസ്.

നേരിട്ടുള്ള തെളിവുകളില്ലാതിരുന്ന ഈ കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും അവലംബിച്ചാണ് അന്വേഷണം നടത്തിയത്. പോലീസിന്റെ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് തൊണ്ണൂറ് ദിവസത്തിന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.