കോഴിക്കോട്: ജലഅതോറിറ്റിയുടെ ബോര്‍ഡുവെച്ച കാറില്‍ കടത്താന്‍ ശ്രമിച്ചതടക്കം 60 കിലോഗ്രാം ഭാരംവരുന്ന ചന്ദനമുട്ടികള്‍ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് ഏഴുപേരെ അറസ്റ്റുചെയ്തു. വനം ഇന്റലിജന്‍സ് സെല്ലിന്റെ (എഫ്.ഐ.സി.) രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് വിജിലന്‍സ് ഫ്‌ളയിങ് സ്‌ക്വാഡാണ് ചന്ദനം പിടികൂടിയത്.

To advertise here,

മലാപ്പറമ്പിലെ ജലഅതോറിറ്റി ഓഫീസ് മുറ്റത്തുവെച്ചാണ് 35 കിലോഗ്രാം ചന്ദനമുട്ടികള്‍ കാറിന്റെ ഡിക്കിയില്‍ കണ്ടെത്തിയത്. അതോറിറ്റിക്കുവേണ്ടി കരാറടിസ്ഥാനത്തില്‍ ഓടിക്കുന്ന കാറില്‍ അതോറിറ്റിയുടെ ബോര്‍ഡ് ദുരുപയോഗംചെയ്താണ് ചന്ദനം കടത്തിയതെന്നാണ് പ്രാഥമികവിവരം. പന്തീരാങ്കാവ് സ്വദേശികളായ കാര്‍ കരാറുകാരന്‍ എന്‍. ശ്യാമപ്രസാദ്, വെള്ളന്‍പറമ്പില്‍തൊടി സി.ടി. അനില്‍, പട്ടാമ്പുറത്ത് മീത്തല്‍ പി.എം. മണി, നല്ലളം സ്വദേശിയും കാന്റീന്‍ നടത്തിപ്പുകാരനുമായ വാഹിദ് മന്‍സില്‍ നൗഫല്‍, ഒളവണ്ണ സ്വദേശി ഷാജുദ്ദീന്‍ എന്നിവരാണ് പിടിയിലായത്.

ഈ പ്രതികളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബാലുശ്ശേരിക്കടുത്ത് കല്ലാനോട് കരിയാത്തുംപാറ ലക്ഷംവീട് ഭാഗത്ത് നടത്തിയ പരിശോധനയില്‍ ചെത്തിയൊരുക്കിയ 25 കിലോ ചന്ദനം പിടികൂടി. ഇതുമായി ബന്ധപ്പെട്ട് ബാലുശ്ശേരി സ്വദേശി ടി.സി. അതുല്‍ഷാജി, കല്ലാനോട് സ്വദേശി ഒ.വി വിഷ്ണു എന്നിവരെ അറസ്റ്റുചെയ്തു. ഇവര്‍ ഉപയോഗിച്ച രണ്ട് ഇരുചക്രവാഹനങ്ങളും കസ്റ്റഡിയിലെടുത്തു. പന്തീരാങ്കാവില്‍ സ്വകാര്യവ്യക്തിയുടെ സ്ഥലത്തുള്ള ചന്ദനത്തടികള്‍ ഉള്‍പ്പെടെ ഇവര്‍ മുറിച്ചവയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തുടരന്വേഷണത്തിനായി ചന്ദനത്തടികളും പ്രതികളെയും താമരശ്ശേരി റെയ്ഞ്ച് ഓഫീസര്‍ക്ക് കൈമാറി.

ഫ്‌ളയിങ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫീസര്‍ എ.പി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.പി. പ്രശാന്ത്, എ. ആസിഫ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ സി. മുഹമ്മദ് അസ്ലം, എം. ദേവാനന്ദ്, കെ.വി. ശ്രീനാഥ്, എന്‍. ലുബൈബ, ഇ.കെ. ശ്രീലേഷ് കുമാര്‍, ബി. പ്രബീഷ്, പി. ജിതേഷ്, ടി.കെ. ജിജീഷ് എന്നിവരടങ്ങുന്ന സംഘമാണ് മലാപ്പറമ്പില്‍ പ്രതികളെ പിടികൂടിയത്.

കക്കയം ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ പി. ബഷീര്‍, ഉദ്യോഗസ്ഥരായ പി.ടി. ബിജു, മുഹമ്മദ് അസ്ലം, അഭിനന്ദ്, കെ. രജീഷ്, എച്ച്. ഹെന്ന എന്നിവരടങ്ങുന്ന സംഘമാണ് കല്ലാനോട് പരിശോധന നടത്തിയത്. പ്രതികളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സി. വിജിത്ത് അറിയിച്ചു.

സംഭവത്തില്‍ ജലഅതോറിറ്റിക്ക് ബന്ധമില്ലെന്നും കാര്‍ കരാറെടുത്തയാളും കാന്റീന്‍ നടത്തിപ്പുകാരനുമാണ് കേസില്‍ ഉള്‍പ്പെട്ടതെന്നും ജലഅതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.