പട്ന: കുട്ടികളില്ലാത്ത സ്ത്രീകളെ ഗർഭിണിയാക്കിയാൽ 10 ലക്ഷം രൂപ സമ്മാനം വാഗ്ദാനംചെയ്ത് തട്ടിപ്പുനടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ബിഹാറിലെ നവാഡയിലാണ് വിചിത്രമായ തട്ടിപ്പുനടന്നത്.

To advertise here,

കുട്ടികളില്ലാത്തവരെ സഹായിക്കാൻ 'ഓൾ ഇന്ത്യ പ്രഗ്‌നെന്റ് ജോബ്' എന്നപേരിൽ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പരസ്യംചെയ്താണ് തട്ടിപ്പ്. കുട്ടികളെ ആവശ്യമുള്ള സ്ത്രീകളുടെ ഫോട്ടോകളും നൽകി. ഭൂരിഭാഗവും മോഡലുകളുടെ ചിത്രമാണ് നൽകിയത്. ഗർഭം ധരിച്ചില്ലെങ്കിലും പകുതിത്തുക സമ്മാനം ലഭിക്കുമെന്നും പറഞ്ഞിരുന്നു. ഗർഭിണിയായാൽ ജോലിയും ചെറിയ പലിശയ്ക്ക് വായ്പയുമെല്ലാം വാഗ്ദാനംചെയ്തു.

ഇതിലേക്ക് ആളുകൾ വ്യാപകമായി ആകർഷിക്കപ്പെട്ടു. അപേക്ഷകരിൽനിന്ന് രജിസ്ട്രേഷൻ ഫീസ്, ഹോട്ടൽ മുറി വാടക എന്നീ പേരുകളിൽ പണം പിരിച്ച് മുങ്ങുകയായിരുന്നു. തട്ടിപ്പിനുപിന്നിൽ വലിയ സംഘമുണ്ടെന്ന് സംശയിക്കുന്നു.

നവാഡ സ്വദേശിയായ രഞ്ജൻ കുമാർ എന്നയാളും പ്രായപൂർത്തിയാകാത്ത മറ്റൊരാളുമാണ് സൈബർ പോലീസിന്റെ പിടിയിലായത്.

ഒട്ടേറെയാളുകൾ തട്ടിപ്പിനിരയായെങ്കിലും നാണക്കേടുകാരണം പരാതിപ്പെടാത്തതാണെന്ന് പോലീസ് കരുതുന്നു. സമാനമായ രീതിയിൽ നേരത്തേയും ഇവിടെ തട്ടിപ്പുനടന്നിട്ടുണ്ട്. അന്ന് അപക്ഷകരെ ഹോട്ടലിലെത്തിച്ച് ബ്ലാക്മെയ്ൽ ചെയ്ത് പണം തട്ടുകയായിരുന്നു.