ന്യൂഡല്‍ഹി: വിവാദ ഐ.എ.എസ്. ട്രെയിനി പൂജ ഖേഡ്കര്‍ മസൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനില്‍ ഹാജരായില്ലെന്ന് റിപ്പോര്‍ട്ട്. വിവാദങ്ങളെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ പരിശീലനം അവസാനിപ്പിച്ച് പൂജയെ മസൂറിയിലെ അക്കാദമിയിലേക്ക് തിരികെ വിളിപ്പിച്ചിരുന്നു. ജൂലായ് 23 ചൊവ്വാഴ്ച അക്കാദമിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, കഴിഞ്ഞദിവസം പൂജ അക്കാദമിയില്‍ ഹാജരായിട്ടില്ലെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 

To advertise here,

ജാതി സര്‍ട്ടിഫിക്കറ്റിലും ഭിന്നശേഷിക്കാരിയാണെന്ന് തെളിയിക്കാന്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റിലും ക്രമക്കേടുകളുണ്ടെന്ന് ആരോപണമുയര്‍ന്നതോടെ പൂജയ്‌ക്കെതിരേ യു.പി.എസ്.സി. പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ ഡല്‍ഹി പോലീസ് ക്രിമിനല്‍ കേസും രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, ഡല്‍ഹി പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്തതിന് പിന്നാലെ പൂജ ഖേഡ്കര്‍ ഒളിവില്‍പോയതായാണ് വിവരം. 

അതിനിടെ, പൂജ ഖേഡ്കറുടെ എം.ബി.ബി.എസ്. പഠനവും സംശയനിഴലിലാണ്. പട്ടികവര്‍ഗ സംവരണസീറ്റിലാണ് പൂജ എം.ബി.ബി.എസ്. പഠിച്ചതെന്നാണ് കണ്ടെത്തല്‍. ഇക്കാര്യത്തിലും ഡല്‍ഹി ക്രൈംബ്രാഞ്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്. 

പുണെയിലെ ശ്രീമതി കാശിഭായ് നവാലെ മെഡിക്കല്‍ കോളേജില്‍ ഗോത്രവിഭാഗമായ നോമാഡിക് ട്രൈബ്-മൂന്ന് വിഭാഗത്തിന് സംവരണംചെയ്ത സീറ്റിലാണ് പൂജ എം.ബി.ബി.എസ്. പഠനം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. പൂജയുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളിലെ ഒട്ടേറെ പൊരുത്തക്കേടുകളും പുറത്തുവന്നിട്ടുണ്ട്. ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ ഖേഡ്കര്‍ പൂജ ദിലീപ്റാവു, പൂജ മനോരമ ദിലീപ് ഖേഡ്കര്‍ എന്നീ രണ്ട് വ്യത്യസ്ത പേരുകളും അവര്‍ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മാതാപിതാക്കളായ ദിലീപും മനോരമ ഖേഡ്കറും വേര്‍പിരിഞ്ഞതായി കാണിച്ചശേഷം വ്യാജ വരുമാനസര്‍ട്ടിഫിക്കറ്റാണ് പൂജ യു.പി.എസ്.സി. പരീക്ഷയ്ക്കായി നേരത്തെ സമര്‍പ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.