മുംബൈ: വിവാദ ഐ.എ.എസ്. ഉദ്യോഗസ്ഥ പൂജ ഖേദ്കറിന്റെ അമ്മ മനോരമ ഖേദ്കര്‍ ഉപയോഗിച്ചിരുന്ന തോക്ക് പോലീസ് പിടിച്ചെടുത്തു. പുണെയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് തോക്കും മൂന്ന് വെടിയുണ്ടകളും പിടിച്ചെടുത്തത്. ഇവരുടെ ഒരു എസ്.യു.വി.യും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

To advertise here,

കര്‍ഷകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് വധശ്രമം ഉള്‍പ്പെടെ ചുമത്തി മനോരമ ഖേദ്കറിനെതിരേ പോലീസ് കേസെടുത്തിരുന്നത്. ഒരുവര്‍ഷം മുന്‍പ് നടന്ന സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയായിരുന്നു പോലീസ് നടപടി. കേസെടുത്തതിന് പിന്നാലെ ഒളിവില്‍പോയ മനോരമയെ വ്യാഴാഴ്ച റായ്ഗഢിലെ ലോഡ്ജില്‍നിന്നാണ് പോലീസ് പിടികൂടിയത്. 

അതിനിടെ, വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം ഉള്‍പ്പെടെ നേരിടുന്ന പൂജ ഖേദ്കറിനെതിരേ ഡല്‍ഹി പോലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. വ്യാജരേഖ ചമച്ചതിന് യു.പി.എസ്.സി. നല്‍കിയ പരാതിയിലാണ് ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൂജയുടെ ഐ.എ.എസ്. റദ്ദാക്കാനുള്ള നടപടികളും യു.പി.എസ്.സി. ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായി പൂജയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസും അയച്ചു. അതേസമയം, കര്‍ഷകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസില്‍ പൂജയുടെ പിതാവ് ദിലീപ് ഖേദ്കറിന് ഇടക്കാല ജാമ്യം അനുവദിച്ചു. ജൂലായ് 25 വരെ ദിലീപ് ഖേദ്കറിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടാണ് പുണെ സെഷന്‍സ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.