ചെന്നൈ: കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടനക്കേസില്‍ ബുധനാഴ്ച രണ്ടുപേരെക്കൂടി എന്‍.ഐ.എ. അറസ്റ്റ് ചെയ്തു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയ ഷെയ്ഖ് ഹിദായത്തുല്ല, സനോഫര്‍ അലി എന്നിവരെയാണ് പിടികൂടിയത്. നേരത്തേ ഒന്‍പത് പേരെ ഈ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ആകെ പിടിയിലായവരുടെ എണ്ണം 11 ആയി.

To advertise here,

കഴിഞ്ഞ ഒക്ടോബര്‍ 23-നാണ് തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ കോട്ടൈ ഈശ്വരന്‍ ക്ഷേത്രത്തിനു പുറത്തുവെച്ച് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിച്ചത്. ഐസിസ് പ്രവര്‍ത്തകനായ ജമീഷ മുബീനാണ് ചാവേറായി പ്രവര്‍ത്തിച്ചത്. 

കഴിഞ്ഞ ഫെബ്രുവരിയിലാണ് ബോംബ് സ്‌ഫോടനത്തിന്റെ ആസൂത്രണം നടന്നത്. ഈറോഡിനടുത്തുള്ള സത്യമംഗലം കാട്ടില്‍വെച്ച് പദ്ധതി ആസൂത്രണം ചെയ്തു. നേരത്തേ അറസ്റ്റുചെയ്ത ഉമര്‍ ഫാറൂഖ്, കൊല്ലപ്പെട്ട ഡ്രൈവര്‍ ജമീഷ മുബീന്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, ഷെയ്ഖ് ഹിദായത്തുല്ല, സനോഫര്‍ അലി എന്നിവര്‍ ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയത്. 

തുടര്‍ന്ന് കോയമ്പത്തൂരില്‍വെച്ച് ഒക്ടോബര്‍ 23-ന് മാരുതി 800 കാറില്‍ എല്‍.പി.ജി. സിലിണ്ടര്‍ ഘടിപ്പിച്ച ശേഷം കോട്ടൈ ഈശ്വര ക്ഷേത്രത്തിനു സമീപമെത്തിച്ച് പൊട്ടിത്തെറിച്ചു. ഡ്രൈവറായിരുന്ന ജമീഷ മുബീന് 25 വയസ്സായിരുന്നു. 

ആദ്യഘട്ടത്തില്‍ ഇതൊരു സാധാരണ കാര്‍ അപകടമായിട്ടാണ് പരിഗണിച്ചിരുന്നത്. പിന്നീട് വിപുലമായ അന്വേഷണം നടത്തിയതോടെയാണ് ആസൂത്രിതമായ ഒരു തീവ്രവാദ ആക്രമണമായിരുന്നെന്ന് കണ്ടെത്തിയത്.