ചെന്നൈ: കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ എന്‍.ഐ.എ.യുടെ വ്യാപക റെയ്ഡ്. സംസ്ഥാനത്തെ 45 ഇടങ്ങളിലാണ് വ്യാഴാഴ്ച പുലര്‍ച്ചെമുതല്‍ പരിശോധന ആരംഭിച്ചത്. 

To advertise here,

കോയമ്പത്തൂര്‍, പോത്തന്നൂര്‍, കോട്ടൈമേട്, ഉക്കടം, കുനിയമുത്തൂര്‍, സെല്‍വപുരം എന്നിവിടങ്ങളിലും ചെന്നൈയിലും റെയ്ഡ് നടക്കുന്നുണ്ട്. കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായവരുമായി ബന്ധമുള്ള കേന്ദ്രങ്ങളിലും ഐ.എസ്. ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ വീടുകളിലുമാണ് റെയ്ഡ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 

ഒക്ടോബര്‍ 23-നാണ് ഉക്കടത്തെ ക്ഷേത്രത്തിന് സമീപം കാറില്‍ സ്‌ഫോടനമുണ്ടായത്. ജമീഷ മുബീന്‍ എന്നയാളാണ് ചാവേറായി എത്തി സ്‌ഫോടനം നടത്തിയത്. കേസില്‍ ഇതുവരെ ആറുപേര്‍ അറസ്റ്റിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ.) കേസിന്റെ അന്വേഷണം ഏറ്റെടുത്തത്.