കോഴിക്കോട്: കരിക്കാംകുളത്ത് വാടകവീട്ടില്‍ സഹോദരിമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ സഹോദരന്‍ പ്രമോദി(63)നായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു. സഹോദരിമാരായ എം. ശ്രീജയയെയും പുഷ്പലളിതയെയും കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം പ്രമോദ് രക്ഷപ്പെട്ടെന്നാണ് പോലീസ് പറയുന്നത്.

To advertise here,

കോഴിക്കോട് ഫറോക്കിലാണ് അവസാനമായി പ്രമോദിന്റെ ഫോണ്‍ ലൊക്കേഷന്‍ കണ്ടത്. ഇവിടെ പരിശോധന നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല.

ക്രൈംസ്‌ക്വാഡ്, മെഡിക്കല്‍ കോേളജ് അസിസ്റ്റന്റ് കമ്മിഷണറുടെ സ്‌ക്വാഡ്, ചേവായൂര്‍ പോലീസ് എന്നിവര്‍ സംയുക്തമായാണ് പരിശോധന നടത്തുന്നത്. ജില്ലയ്ക്കു പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

സഹോദരി മരിച്ചതായി പ്രമോദ് തന്നെയാണ് ബന്ധുവിനെ വിളിച്ചറിയിച്ചത്. ബന്ധു വന്ന് നോക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഉടനെ അയല്‍വാസികളെയും പോലീസിനെയും വിളിച്ചറിയിക്കുകയായിരുന്നു. രണ്ടുമുറികളിലായി രണ്ടുമൃതദേഹങ്ങള്‍ വെള്ളപുതപ്പിച്ച നിലയിലായിരുന്നു.

സാമ്പത്തികപ്രശ്‌നംമൂലമാണോ കൊലപാതകമെന്ന് പരിശോധിക്കുന്നതിനായി ബാങ്ക് വിവരങ്ങള്‍ ശേഖരിക്കും. പോസ്റ്റമോര്‍ട്ടത്തിനുശേഷം ശനിയാഴ്ച വൈകീട്ട് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ ഇരുവരുടെയും സംസ്‌കാരം നടത്തി.

പ്രമോദ് സ്ഥിരമായി ഗുരുവായൂരിലും വയനാട് തിരുനെല്ലിയിലും ക്ഷേത്രദര്‍ശനം നടത്താറുള്ളതിനാല്‍ അവിടെയും ലോട്ടറിക്കച്ചവടം നടത്തിയിരുന്ന തിരൂരിലും പോലീസ് പരിശോധന നടത്തി.