
കോട്ടയം: തിരുവാതുക്കലില്‍ ദമ്പതിമാരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കെതിരേ കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുമെന്നും കോട്ടയം എസ്പി ഷാഹുല്‍ ഹമീദ്. വിജയകുമാറിനോടുള്ള വ്യക്തിവിരോധമാണ് കൊലപാതകത്തിന് കാരണമായതെന്നും പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിച്ചുനല്‍കാന്‍ പോലീസ് ശ്രമിക്കുമെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു.
കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും വ്യവസായിയുമായ വിജയകുമാര്‍(64), ഭാര്യ ഡോ. മീര(60) എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ തിരുവാതുക്കല്‍ എരുത്തിക്കല്‍ ക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വിജയകുമാറിന്റെ സ്ഥാപനത്തിലെ മുന്‍ ജോലിക്കാരനായിരുന്ന അസം സ്വദേശി അമിത് ഉറാങ്ങി(24)നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദമ്പതിമാരെ കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ട പ്രതിയെ ഇയാളുടെ സഹോദരന്‍ ജോലിചെയ്യുന്ന തൃശ്ശൂര്‍ മാളയിലെ കോഴിഫാമില്‍നിന്നാണ് പോലീസ് സംഘം പിടികൂടിയത്.
ദമ്പതിമാരുടെ കൊലപാതകം വ്യക്തിവൈരാഗ്യത്തെത്തുടര്‍ന്നുള്ള ആസൂത്രിത കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചതെന്ന് കോട്ടയം എസ്പി ഷാഹുല്‍ ഹമീദ് വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. പ്രതിയുടെ കുറ്റസമ്മതമൊഴി, ശാസ്ത്രീയ തെളിവുകള്‍, സാഹചര്യ തെളിവുകള്‍ എന്നിവയെല്ലാം പോലീസിന്റെ പ്രാഥമികനിഗമനം ശരിവെയ്ക്കുന്നതാണ്. കേസില്‍ തെളിവിന്റെ ശൃംഖല കൃത്യമായി കണ്ടെത്താനായെന്നും എസ്പി പറഞ്ഞു.
2024 ഫെബ്രുവരി മുതല്‍ വിജയകുമാറിന്റെ ഓഡിറ്റോറിയത്തിലും വീട്ടിലും പ്രതി ജോലിചെയ്തിരുന്നു. പ്രതിക്കൊപ്പം ഭാര്യയും ഇവിടെ ജോലിയിലുണ്ടായിരുന്നു. ഏഴുമാസത്തോളം ജോലിചെയ്തു. എന്നാല്‍, 20 ദിവസത്തെ ശമ്പളം കുടിശ്ശികയായി. ഇതിനിടെ അമിത്തും ഭാര്യയും നാട്ടില്‍ പോയി. ഇവരെ വിജയകുമാര്‍ വിളിച്ചുവരുത്തി. തുടര്‍ന്ന് വീണ്ടും പത്തുദിവസത്തോളം ജോലിചെയ്തു. എന്നാല്‍, അപ്പോഴേക്കും ഒരുമാസത്തെ ശമ്പളം കുടിശ്ശികയുണ്ടായിരുന്നു. അടുത്തമാസം ശമ്പളം തരാമെന്നാണ് വിജയകുമാര്‍ പ്രതിയോട് പറഞ്ഞത്. ഇത് വിരോധത്തിന് കാരണമായി. ഈ വിരോധത്തെത്തുടര്‍ന്നാണ് വിജയകുമാറിന്റെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച് പ്രതി തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ടേകാല്‍ ലക്ഷം രൂപയോളം ട്രാന്‍സ്ഫര്‍ ചെയ്തത്. പണം നഷ്ടമായവിവരമറിഞ്ഞ് വിജയകുമാര്‍ സൈബര്‍ക്രൈമില്‍ പരാതി നല്‍കി. ഇതോടെ ഇടപാട് മരവിപ്പിച്ചിരുന്നു. പ്രതിക്ക് ആ പണം ഉപയോഗിക്കാനായില്ല. കേസില്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ പണം തിരികെ നല്‍കാമെന്ന് പ്രതി പറഞ്ഞു. എന്നാല്‍, വിജയകുമാര്‍ പരാതിയില്‍നിന്ന് പിന്മാറിയില്ല. തുടര്‍ന്ന് പോലീസ് കേസെടുത്ത് അമിത്തിനെ അറസ്റ്റ് ചെയ്തു.
സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ പ്രതി അഞ്ചരമാസത്തോളം ജയിലില്‍കഴിഞ്ഞു. ജാമ്യത്തിലിറങ്ങിയശേഷവും കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിജയകുമാറിനെ കണ്ടിരുന്നു. എന്നാല്‍, അദ്ദേഹം അതിന് കൂട്ടാക്കിയില്ലെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.
എല്ലാത്തിനും കാരണം വിജയകുമാറാണെന്ന് പ്രതി കരുതി...
ഭാര്യ ഗര്‍ഭിണിയായിരിക്കെയാണ് അമിത് റിമാന്‍ഡിലായത്. ഇതിനിടെ ഭാര്യയുടെ ഗര്‍ഭം അലസിപ്പോയി. ഇതെല്ലാം വിജയകുമാറിനോടുള്ള പകയ്ക്ക് കാരണമായി. എല്ലാത്തിനും കാരണം വിജയകുമാറാണെന്ന് പ്രതിക്ക് തോന്നി. സാമ്പത്തിക തട്ടിപ്പ് കേസില്‍ ജാമ്യത്തിലിറങ്ങിയശേഷം മൂന്നുദിവസം കോട്ടയത്തുണ്ടായിരുന്നു. പിന്നീട് ഇയാള്‍ ഇടുക്കിയിലെത്തി ഹോട്ടലില്‍ ജോലിക്ക് കയറി. വിജയകുമാറിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇക്കഴിഞ്ഞ 19-ാം തീയതി കോട്ടയത്ത് എത്തി ലോഡ്ജില്‍ മുറിയെടുത്തത്. തുടര്‍ന്നാണ് കൃത്യം നടത്തിയതെന്നും എസ്പി പറഞ്ഞു.
വ്യക്തിവിരോധം, വിജയകുമാറിനോടുള്ള ശത്രുത മാത്രം...
പ്രതിക്ക് വിജയകുമാറിനോടുള്ള ശത്രുത മാത്രമാണ് കൊലപാതകത്തിന് കാരണമായതെന്ന് എസ്പി വ്യക്തമാക്കി. സിസിടിവിയുടെ ഡിവിആറും ദമ്പതിമാരുടെ മൊബൈല്‍ഫോണുകളും മാത്രമാണ് പ്രതി വീട്ടില്‍നിന്ന് കൈക്കലാക്കിയത്. ഒട്ടേറെ മൊബൈല്‍ഫോണുകള്‍ പ്രതിയുടെ പക്കലുണ്ടായിരുന്നു. കൊലപാതകം നടത്തിയത് ഒരു പ്രൊഫഷണല്‍ കൊലയാളി അല്ലെന്ന് ആദ്യദിനം തന്നെ പോലീസ് മനസിലാക്കിയിരുന്നു. മൊബൈല്‍ഫോണുമായി ബന്ധപ്പെട്ട് കുറച്ച് സാങ്കേതികവിവരങ്ങള്‍ അറിയാം എന്നതല്ലാതെ കുറ്റകൃത്യങ്ങളില്‍ പ്രതിക്ക് പ്രൊഫഷണല്‍ സമീപനമോ അറിവോ ഇല്ല. വിജയകുമാറിന്റെ വീട്ടിലെ ഔട്ട്ഹൗസില്‍ ഇയാള്‍ ഭാര്യയ്‌ക്കൊപ്പം നേരത്തേ താമസിച്ചിരുന്നു. അതിനാല്‍ വീടിനകത്തെ സാഹചര്യവും വീടിനകത്ത് എങ്ങനെ കടക്കാമെന്നത് സംബന്ധിച്ചും കൃത്യമായി മനസിലാക്കിയിരുന്നതായും എസ്പി പറഞ്ഞു.
അങ്ങോട്ട് ജോലി വാഗ്ദാനംചെയ്ത് നിയോഗിച്ചു...
അമിത്തിനെയും ഭാര്യയെയും അങ്ങോട്ട് ജോലി വാഗ്ദാനം ചെയ്താണ് വിജയകുമാര്‍ ജോലിക്ക് നിയോഗിച്ചിരുന്നത്. പ്രതിയും ഭാര്യയും നേരത്തേ വിജയകുമാറിന്റെ ലോഡ്ജില്‍ താമസിച്ചിരുന്നു. കഴിഞ്ഞവര്‍ഷം കട്ടപ്പനയില്‍നിന്ന് കോട്ടയം വഴി ബെംഗളൂരുവിലേക്കുള്ള യാത്രാമധ്യേയാണ് ഇവര്‍ ലോഡ്ജില്‍ താമസിച്ചത്. അന്നാണ് വിജയകുമാര്‍ ഇവര്‍ക്ക് ജോലി വാഗ്ദാനംചെയ്തത്. തുടര്‍ന്ന് രണ്ടുപേരെയും ജോലിയില്‍ നിയമിക്കുകയായിരുന്നു. പ്രതിയുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതില്‍ അസ്വാഭാവികമായ തുകയൊന്നും കണ്ടെത്തിയില്ല. കൃത്യം നടത്തിയ ശേഷം പെട്ടെന്ന് ഒളിവില്‍പോകാനാണ് തൃശ്ശൂരിലുള്ള സഹോദരന്റെ അടുത്തേക്ക് പോയത്. വിജയകുമാറിന്റെയും ഭാര്യയുടെയും മൃതദേഹങ്ങള്‍ പൂര്‍ണമായും വിവസ്ത്രമായ നിലയിലായിരുന്നില്ല. ശാരീരികമായി മറ്റ് ഉപദ്രവങ്ങള്‍ നടന്നതിന്റെ ലക്ഷണങ്ങളില്ലെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതി അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. എന്നാല്‍, കൊലപാതകത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ പ്രതിക്ക് യാതൊരു കുസലുമില്ല. പക്ഷേ, കുടുംബത്തിലെ സാഹചര്യങ്ങള്‍ ചോദിക്കുമ്പോള്‍ പ്രതി വിഷമിക്കുകയും അസ്വസ്ഥനാവുകയും ചെയ്യുന്നുണ്ടെന്നും എസ്പി വ്യക്തമാക്കി.
പോലീസിന്റെ ഉറക്കമിളച്ചുള്ള പരിശോധനകളും അന്വേഷണവുമാണ് പ്രതിയെ വേഗത്തില്‍ പിടികൂടാൻ കാരണമായതെന്നും എസ്പി പറഞ്ഞു. വീട്ടിലെ സിസിടിവി ഡിവിആറിലെ ദൃശ്യങ്ങള്‍ വീണ്ടെടുക്കുമെന്നും കൂടുതല്‍ ചോദ്യംചെയ്യാനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും എസ്പി അറിയിച്ചു.
മകന്റെ മരണവുമായി ബന്ധമില്ല...
ദമ്പതിമാരുടെ കൊലപാതകത്തിന് അവരുടെ മകന്റെ നേരത്തേ നടന്ന മരണവുമായി യാതൊരു ബന്ധവുമില്ലെന്നും എസ്പി സ്ഥിരീകരിച്ചു. മകന്റെ മരണവുമായി ബന്ധപ്പെട്ട് വിജയകുമാര്‍ ഹൈക്കോടതിയെ ഉള്‍പ്പെടെ സമീപിച്ചിരുന്നു. ആ സമയത്തൊന്നും വിജയകുമാറിന് ശത്രുക്കളുള്ളതായി പോലീസിന് വിവരങ്ങള്‍ ലഭ്യമുണ്ടായിരുന്നില്ല.
കഴിഞ്ഞമാസം വിജയകുമാര്‍ നേരിട്ടുവന്ന് കണ്ടിരുന്നു. കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി ഉത്തരവുമായാണ് വന്നത്. എത്രയുംവേഗം കേസിന്റെ ഫയല്‍ സിബിഐക്ക് കൈമാറണമെന്നായിരുന്നു ആവശ്യം. ആ ഫയല്‍ വേഗത്തില്‍തന്നെ കൈമാറി. അപ്പോഴൊന്നും ഭീഷണിയെക്കുറിച്ചോ ശത്രുതയെക്കുറിച്ചോ വിജയകുമാര്‍ പറഞ്ഞിരുന്നില്ലെന്നും എസ്പി വ്യക്തമാക്കി.
മറുനാടന്‍ തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്നവരും ശ്രദ്ധിക്കണം
മറുനാടന്‍ തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്നവര്‍ അവരുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് എസ്പി ആവശ്യപ്പെട്ടു. മറുനാടന്‍ തൊഴിലാളികളുമായി ബന്ധപ്പെട്ട പോലീസിന്റെ ഡാറ്റാബേസ് വിപുലപ്പെടുത്തും. ഓരോ പോലീസുകാര്‍ക്കും ഓരോ വാര്‍ഡ് വിഭജിച്ചുകൊടുത്ത് വിവരശേഖരണം നടത്തുന്നുണ്ട്.
യാതൊരു പരിചയവുമില്ലാത്ത രണ്ട് സ്ത്രീകളാണ് അമിത്തിന് ആദ്യത്തെ കേസില്‍ ജാമ്യംനിന്നത്. അവരെക്കുറിച്ച് അന്വേഷിക്കുന്നു. അരാണ് ഇത്തരം സംഘമെന്നും പരിശോധിച്ചുവരികയാണ്. ഇത്തരത്തില്‍ ജാമ്യംനില്‍ക്കുന്നവര്‍ അവര്‍ചെയ്യുന്ന പ്രവൃത്തിയുടെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും എസ്പി മുന്നറിയിപ്പ് നല്‍കി.
Content Highlights: kottayam couple double murder police investigation details
Published: 24 Apr 2025, 01:10 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented