
കണ്ണൂര്‍: വിവാഹാഘോഷത്തിനിടെ പൊട്ടിച്ച ഉഗ്രശേഷിയുള്ള പടക്കത്തിന്റെ ശബ്ദം കേട്ട് 22 ദിവസം പ്രായമായ കുഞ്ഞ് അതിഗുരുതരാവസ്ഥയില്‍. കണ്ണൂര്‍ കുന്നോത്തുപറമ്പിലെ പ്രവാസി പയിഞ്ഞാലീന്റെവിട കെ.വി അഷ്‌റവിന്റെയും റിഹ്വാനയുടേയു കുഞ്ഞാണ് കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നത്.
പ്രസവത്തിനു ശേഷം തൃപ്പങ്ങോട്ടൂരിലെ സ്വന്തം വീട്ടിലായിരുന്നു റിഹ്വാനയും കുഞ്ഞും ഉണ്ടായിരുന്നത്. ഇവരുടെ അടുത്ത വീട്ടിലായിരുന്നു വിവാഹാഘോഷം. കഴിഞ്ഞ ഞായറാഴ്ചയും തിങ്കളാഴ്ചയും നടന്ന പരിപാടിക്കിടെയായിരുന്നു ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ചത്. ശബ്ദം കേട്ട് കുഞ്ഞ് ഞെട്ടി ഉണരുകയും 15 മിനുറ്റോളം അബോധാവസ്ഥയിലാവുകയും ചെയ്തെന്നും അഷ്‌റഫ് മാതൃഭൂമി ഡോട്‌കോമിനോട് പറഞ്ഞു. രാത്രിയും പകലുമായി നിരവധി തവണ ഉഗ്രശബ്ദത്തിൽ പടക്കം പൊട്ടിച്ചതായും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച രാത്രി പത്ത്മണിക്ക് ശേഷമാണ് ആഘോഷപരിപാടി നടന്നത്. പെട്ടെന്ന് ഉഗ്രശബ്ദത്തോടെ പടക്കം പൊട്ടുകയായിരുന്നു. പെട്ടെന്ന് കുട്ടി ഞെട്ടുകയും അസാധാരണമായ ശബ്ദമുണ്ടാക്കുകയും ചെയ്‌തു. അഞ്ച് മിനിറ്റോളം കുഞ്ഞ് കണ്ണും വായും തുറന്ന അവസ്ഥയിലായിരുന്നു. കുറേസമയം കാലിലൊക്കെ തടവി കൊടുത്ത ശേഷമാണ് കുട്ടി സാധാരണ നിലയിലേയ്ക്കെത്തിയത്. കുഞ്ഞിന്‍റെ ശരീരത്തിന്‍റെ നിറം മാറിയതായും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറഞ്ഞു.
തിങ്കളാഴ്ച പുലര്‍ച്ചെ വീണ്ടും പടക്കം പൊട്ടിച്ചെന്നും ഇത് അതിഭയങ്കര ശബ്ദത്തിലായിരുന്നു. ഈ ശബ്ദത്തോടെ ഞെട്ടിയ കുട്ടിയുടെ ശരീരം പെട്ടെന്ന് കുഴഞ്ഞുപോയി. 15 മിനിറ്റോളം കുട്ടി കണ്ണും വായും തുറന്ന അവസ്ഥയിലായി. പെട്ടെന്ന് കുട്ടിയുടെ നിറം മാറുകയും വായില്‍നിന്ന് നുര വരികയും ചെയ്തു. ഏറെ നേരം കഴിഞ്ഞ് കുഞ്ഞ് കണ്ണ് തുറന്നു.
വിവാഹത്തിനുശേഷം തിരിച്ചുവരുമ്പോള്‍ വീണ്ടും പടക്കം പൊട്ടലുണ്ടായെന്നും കുഞ്ഞിന്റെ അവസ്ഥ പറഞ്ഞിട്ടും ഇവര്‍ കേട്ടില്ലെന്നും പെട്ടെന്ന് കുഞ്ഞിനെ ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നുവെന്നും വീട്ടുകാർ പറയുന്നു. പ്രസവത്തിന് ശേഷം വിദേശത്തേക്ക് തിരിച്ച കുഞ്ഞിന്റെ പിതാവ് അഷ്‌റവ് സംഭവമറിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയാണ് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ചികിത്സ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് കൊളവല്ലൂര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
നിലവില്‍ കുഞ്ഞിന്റെ ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും ഭാവിയില്‍ കുട്ടിക്ക് പ്രശ്നങ്ങളുണ്ടാകുമോ എന്ന ആശങ്കയിലാണ് വീട്ടുകാര്‍. എം.ആര്‍.ഐ സ്‌കാനിങ് അടക്കമുള്ള പരിശോധനകൾ നടത്തിയിട്ടുണ്ട്. മുൻപ് യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതിരുന്ന കുഞ്ഞിന് പെട്ടെന്ന് ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നെന്നും തന്റെ കുഞ്ഞിന് നീതികിട്ടണമെന്നും അഷ്‌റവ് ആവശ്യപ്പെട്ടു.
Content Highlights: A newborn in Kannur suffered serious injuries after a loud firecracker blast during a wedding
Published: 16 Jan 2025, 01:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented