കൊച്ചി: ബാഗുകളും മറ്റും വാഹനത്തിലേക്ക് എത്തിച്ച് നൽകിയതിന് വിദേശികൾ നൽകിയ ഒരു വ്യാജ അമേരിക്കൻ ഡോളറിന്റെ പേരിൽ മൂന്നുവർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട ചുമട്ടുതൊഴിലാളിക്ക് 38 വർഷങ്ങൾക്കു ശേഷം മോചനം. 100 ന്റെ വ്യാജ അമേരിക്കൻ ഡോളർ നൽകി കബളിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ശിക്ഷിക്കപ്പെട്ട തിരുവനന്തപുരം പാൽക്കുളങ്ങര സ്വദേശി അബ്ദുൾ ഹക്കിമിനെയാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. കൊല്ലം അഡീഷണൽ ജില്ലാ കോടതി 2009-ൽ മൂന്നുവർഷം കഠിനതടവിനും 5000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചതിനെതിരേ പ്രതി നൽകിയ അപ്പീൽ അനുവദിച്ചാണ് ജസ്റ്റിസ് ജോൺസൺ ജോണിന്റെ ഉത്തരവ്.

To advertise here,

1987 ഓഗസ്റ്റ് നാലിനായിരുന്നു സംഭവം. തിരുവനന്തപുരം വിമാനത്താവളത്തിന് സമീപത്തുനിന്ന് വലിയതുറ പോലീസ് സബ് ഇൻസ്പെക്ടർ ആണ് ഹർജിക്കാരനെ വ്യാജ ഡോളറുമായി പിടികൂടിയത്. വ്യാജ ഡോളർ യഥാർഥ ഡോളറാണെന്ന് പറഞ്ഞ് വർഗീസ് എന്നയാൾ കൈമാറാൻ ശ്രമിക്കുകയായിരുന്നു എന്നായിരുന്നു കേസ്. തുടർന്നാണ് വിചാരണക്കോടതി ശിക്ഷിച്ചത്.

എന്നാൽ തനിക്കും ഒപ്പമുണ്ടായിരുന്നു മറ്റ് ചുമട്ടുതൊഴിലാളികൾക്കും ബാഗുകളും മറ്റും ബസിലേയ്ക്ക് എടുത്തുവെച്ച് നൽകിയതിന് പ്രതിഫലമായി വിദേശികൾ നൽകിയതായിരുന്നു വ്യാജ ഡോളറെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടി. വിദേശികൾ പോയശേഷമാണ് ലഭിച്ചത് വ്യാജ ഡോളറാണെന്ന് മനസ്സിലായത്. ഇതോടെ ഒപ്പമുണ്ടായിരുന്നവരുമായി തർക്കമായി. ഇതിനിടയിലെത്തിയ പോലീസ് തന്നെ പിടികൂടുകയും വ്യാജഡോളർ കൈമാറാൻ ശ്രമിച്ചതിന് കേസെടുക്കകയായിരുന്നുവെന്നും വിശദീകരിച്ചു. വ്യാജ ഡോളറായിരുന്നു എന്ന് തനിയ്ക്ക് അറിയില്ലെന്നും വ്യക്തമാക്കി. ഈ വാദം കണക്കിലെടുത്ത കോടതി വ്യാജ ഡോളറാണെന്ന അറിവോടെ കൈവശം വെയ്ക്കുമ്പോഴെ കുറ്റം നിലനിൽക്കുവെന്ന് വിലയിരുത്തി പ്രതിയെ ശിക്ഷിച്ചത് റദ്ദാക്കി കുറ്റവിമുക്തനാക്കി വെറുതെ വിടുകയായിരുന്നു.

വിചാരണക്കോടതി ശിക്ഷിച്ചതിനെതിരേ അബ്ദുൾ ഹക്കിം ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും അഭിഭാഷകനെ ചുമതലപ്പെടുത്താത്തിനാൽ ഹൈക്കോടതി നിയോഗിച്ച അഡ്വ. താരീഖ് അൻവർ ആണ് ഹർജിക്കാരനായി ഹാജരായത്.