ന്യൂഡല്‍ഹി: കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനക്കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) ഏറ്റെടുത്തു. സംഭവത്തില്‍ ബുധനാഴ്ച എന്‍.ഐ.എ. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു. കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ എന്‍.ഐ.എ. അന്വേഷണത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ കഴിഞ്ഞദിവസം ശുപാര്‍ശ ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് എന്‍.ഐ.എ. കേസ് ഏറ്റെടുത്തത്. 

To advertise here,

അതിനിടെ, കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. ജമീഷ മുബീന്റെ അടുത്തബന്ധുവായ അഫ്‌സര്‍ ഖാനാണ് വ്യാഴാഴ്ച പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണ ആറായി. ഇയാള്‍ മുഖേന ഓണ്‍ലൈന്‍ വഴിയാണ് ജമീഷ മുബീന്‍ സ്‌ഫോടക വസ്തുക്കള്‍ സംഘടിപ്പിച്ചതെന്നാണ് സൂചന. 

ഞായറാഴ്ച പുലര്‍ച്ചെയാണ് ഉക്കടം കോട്ടൈ ഈശ്വരന്‍ ക്ഷേത്രത്തിന് സമീപം കാറില്‍ സ്ഫോടനമുണ്ടായത്. തുറന്നിട്ട ഗ്യാസ് സിലിണ്ടറുകളുമായി ഉക്കടം സ്വദേശി ജമീഷ മുബീനാണ് കാറോടിച്ചെത്തിയത്. സ്ഫോടനത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടിരുന്നു. 

2019-ല്‍ എന്‍.ഐ.എ ചോദ്യംചെയ്തയാളാണ് ജമീഷ മുബീന്‍. എന്‍ജിനിയറിങ് ബിരുദധാരിയായ ഇയാള്‍ക്ക് ഐ.എസ്. കേസില്‍ കേരളത്തില്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് അസറുദ്ദീനുമായി ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. 

കോയമ്പത്തൂര്‍ സ്ഫോടനത്തില്‍ നേരത്തെ അഞ്ചുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.  ഫിറോസ് ഇസ്മായില്‍, നവാസ് ഇസ്മായില്‍, മുഹമ്മദ് റിയാസ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, മുഹമ്മദ് തല്‍ഹ എന്നിവരാണ് കഴിഞ്ഞദിവസം അറസ്റ്റിലായ പ്രതികള്‍.