കൊച്ചി: ലക്ഷദ്വീപ് തീരത്ത് വന്‍ മയക്കുമരുന്ന് വേട്ട. 1526 കോടി രൂപ വിലമതിക്കുന്ന 220 കിലോഗ്രാം ഹെറോയിനുമായി തമിഴ്‌നാട്ടില്‍ നിന്നുള്ള രണ്ട് മത്സ്യബന്ധന ബോട്ടുകള്‍ പിടിയിലായി. ഡി.ആര്‍.ഐയും കോസ്റ്റ് ഗാര്‍ഡും നടത്തിയ സംയുക്ത പരിശോധനയില്‍ അഗത്തി തീരത്തുനിന്നാണ് ബോട്ടുകള്‍ കസ്റ്റഡിയിലെടുത്തത്. 

To advertise here,

ലക്ഷദ്വീപ് തീരത്തുകൂടെ മയക്കുമരുന്ന് നീക്കം നടക്കുന്നെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ഡിആര്‍ഐയും കോസ്റ്റ്ഗാര്‍ഡും ചേര്‍ന്ന് തിരച്ചില്‍ നടത്തിയത്. രണ്ട് ബോട്ടുകളും കുളച്ചലില്‍ നിന്നെത്തിയവയാണ്.  ഒരു കിലോഗ്രാം വീതമുള്ള 218 പാക്കറ്റുകളായി സൂക്ഷിച്ച നിലയിലായിരുന്നു ഹെറോയിന്‍.

അഫ്ഗാനിസ്ഥാനില്‍ നിന്നാണ് മയക്കുമരുന്ന് എത്തിയതെന്നാണ് സൂചനകള്‍. തമിഴ്‌നാട്ടിലേക്ക് മയക്കുമരുന്ന് കടത്താനായിരുന്നു ശ്രമം. 

ബോട്ടിലുണ്ടായിരുന്ന 20 മത്സ്യത്തൊഴിലാളികളെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യംചെയ്തുവരികയാണ്. ഇവരില്‍ നാല് മലയാളികളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം. ബാക്കിയുള്ളവര്‍ കുളച്ചല്‍ സ്വദേശികളാണ്. ഇവരെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.