പാലക്കാട്: കാലപ്പഴക്കംമൂലം കട്ടപ്പുറത്തായ വണ്ടികളുള്ള ഓഫീസുകളിൽ അടക്കം ഇനി സ്ഥിരം ഡ്രൈവർമാർ വേണ്ടെന്ന് പൊതുമരാമത്ത് വകുപ്പ്. സംസ്ഥാനത്തെ 18 ഓഫീസുകളിൽനിന്ന് ഡ്രൈവർ തസ്തികകൾ ഒഴിവാക്കി. വകുപ്പിന് കീഴിൽ വിവിധ ജില്ലകളിലുള്ള മറ്റ് ഓഫീസുകളിലേക്ക് ഇവ പുനഃക്രമീകരിച്ചു. പാലക്കാട് ദേശീയപാതാ ഉപവിഭാഗം, ഷൊർണൂർ കെട്ടിടവിഭാഗം എന്നീ ഓഫീസുകളിലെ തസ്തികകളും പുനഃക്രമീകരിച്ചവയിലുണ്ട്.

To advertise here,

വാഹനങ്ങളില്ലാത്ത ഓഫീസുകൾക്ക് പുതിയ വണ്ടികൾ നൽകുന്നതിൽ സർക്കാർ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നാണ് നടപടി.

പകരം കരാറിലോ പാട്ടവ്യവസ്ഥയിലോ വണ്ടികൾ ലഭ്യമാക്കാൻ സ്ഥാപന മേലധികാരികൾക്ക് അനുമതിയും നൽകി. വാഹനമില്ലാത്ത ഓഫീസുകളിൽ വാടകയ്ക്ക് വണ്ടി എടുത്താണ് സ്ഥിരം തസ്തികയിലുള്ള ഡ്രൈവർമാരുടെ സേവനം ഉപയോഗപ്പെടുത്തി വന്നിരുന്നത്. ഇതിനിടെ ചെലവു ചുരുക്കലിന്റെ ഭാഗമായി വാഹനത്തിനൊപ്പം ഡ്രൈവറെകൂടി ഉൾപ്പെടുത്തിയുള്ള ദർഘാസ് വിളിക്കുന്നതിനും അനുമതി ലഭിച്ചതോടെ സ്ഥിരം ഡ്രൈവർമാരെ കൂടുതൽ വാഹനങ്ങളുള്ള ഓഫീസുകളിലേക്ക് പുനർവിന്യസിക്കാൻ ധാരണയായി.

പാലക്കാട് ദേശീയപാത ഉപവിഭാഗത്തിലെ ഡ്രൈവർ തസ്തിക പെരിന്തൽമണ്ണയിലെ ദേശീയപാത ഉപവിഭാഗം ഓഫീസിലേക്കാണ് മാറ്റിയത്. ഷൊർണൂർ കെട്ടിടവിഭാഗം ഓഫീസിലെ ഡ്രൈവറെ പാലക്കാട്ടെ പാലം നിർമാണ വിഭാഗത്തിലേക്കും മാറ്റി.

തിരുവനന്തപുരം റീജണൽ ഗുണനിലവാര നിയന്ത്രണ ലബോറട്ടറി, തിരുവനന്തപുരം നിരത്ത് പരിപാലന വിഭാഗം ചീഫ് എൻജിനിയർ ഓഫീസ് എന്നിവിടങ്ങളിലെ ഡ്രൈവർ തസ്തികയും ഒഴിവാക്കി. കണ്ണൂർ ഗുണനിലവാര നിയന്ത്രണ സബ്ഡിവിഷൻ ലാബ്, തലശ്ശേരി പാലം വിഭാഗം, രാമവർമപുരത്തെ പ്രത്യേക കെട്ടിടവിഭാഗം, മാനന്തവാടി കെട്ടിട ഉപവിഭാഗം എന്നിവിടങ്ങളിലും ഇനി സ്ഥിരം ഡ്രൈവർ ഉണ്ടാവില്ല.

കാഞ്ഞങ്ങാട്, കുട്ടനാട്, കണ്ണൂർ എന്നിവിടങ്ങളിലെ നിരത്ത് ഉപവിഭാഗം, ദേവികുളം, കാസർകോട്, കോഴിക്കോട് എന്നിവിടങ്ങളിലെ ദേശീയപാതാ ഉപവിഭാഗം, തൊടുപുഴ, വയനാട് എന്നിവിടങ്ങളിലെ കെട്ടിടവിഭാഗം, പത്തനംതിട്ടയിലെ വൈദ്യുത ഉപവിഭാഗം, കണ്ണൂർ നിരത്ത് വിഭാഗം എന്നീ ഓഫീസുകളിലെ തസ്തികകളും പുനഃക്രമീകരണത്തിന്റെ ഭാഗമായി ഒഴിവാക്കിയവയിലുൾപ്പെടുത്തിയിട്ടുണ്ടെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു.