തിരുവനന്തപുരം: പുതിയ പാഠ്യപദ്ധതിയില്‍ 'ലിംഗസമത്വം' എഴുതിച്ചേര്‍ത്തെങ്കിലും സ്‌കൂളില്‍ തയ്യല്‍ അധ്യാപകരെ നിയമിക്കണമെങ്കില്‍ പെണ്‍കുട്ടികള്‍ ഉണ്ടായിരിക്കണമെന്ന മാനദണ്ഡം മാറ്റാതെ സര്‍ക്കാര്‍.

To advertise here,

1958 മുതലുള്ള കേരള വിദ്യാഭ്യാസ ചട്ടത്തില്‍ (കെഇആര്‍) 'സ്‌കൂളില്‍ ചുരുങ്ങിയത് 200 പെണ്‍കുട്ടികള്‍ ഉണ്ടെങ്കിലേ തയ്യല്‍ അധ്യാപകരെ നിയമിക്കൂ'വെന്ന വ്യവസ്ഥ തുടരുന്നതിനാല്‍ പൊതുവിദ്യാലയങ്ങളില്‍ പിഎസ്‌സി നിയമനവും വഴിമുട്ടി. 

തയ്യല്‍ ടീച്ചര്‍മാരെ നിയമിച്ച ശേഷം കരകൗശലം ഉള്‍പ്പെടെയുള്ളവയില്‍ പരിശീലനം നല്‍കി പ്രവൃത്തിപരിചയം പഠിപ്പിക്കുന്നതാണ് സ്‌കൂളിലെ രീതി.

പുതിയ പാഠ്യപദ്ധതിയനുസരിച്ച് പ്രവൃത്തിപരിചയം തൊഴില്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഇതില്‍ കൃഷി, പ്ലംബിങ്, പ്രിന്റിങ് ആന്‍ഡ് സ്റ്റേഷനറി, പാഴ്വസ്തു പരിപാലനം, വസ്ത്രകല, ടൂറിസം, ഭക്ഷ്യവ്യവസായം, പാര്‍പ്പിടം, കരകൗശലം, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, മാധ്യമങ്ങളും വിനോദവും തുടങ്ങി 12 വിഷയങ്ങളുണ്ട്.

നിലവില്‍ ആയിരത്തില്‍ താഴെ പ്രവൃത്തിപരിചയ അധ്യാപകരേ കേരളത്തിലുള്ളൂ. പുസ്തകവും പഠനരീതിയുമൊക്കെ മാറിയെങ്കിലും അധ്യാപകരെ നിയമിക്കാന്‍ ഇപ്പോഴും സ്‌കൂളില്‍ 200 പെണ്‍കുട്ടികള്‍ വേണം. പല സ്‌കൂളിലും മതിയായ പെണ്‍കുട്ടികള്‍ ഇല്ലാതെ വന്നതോടെ, പിഎസ്‌സി  നിയമനം നടക്കാതെ ഉദ്യോഗാര്‍ഥികളും പെരുവഴിയിലായി.

പ്രവൃത്തിപരിചയ പീരിയഡില്‍ ആണ്‍-പെണ്‍ ഭേദമില്ലാതെയാണ് പഠനം. പ്രശ്‌നം പരിഹരിക്കാന്‍ കെഇആറിലെ വ്യവസ്ഥ '200 കുട്ടികള്‍' എന്നാക്കി ഭേദഗതി ചെയ്യണമെന്നാണ് ആവശ്യം.