ഷീലാ ടോമിയുടെ ‘കിളിനോച്ചിയിലെ ശലഭങ്ങൾ ’ എന്ന കഥാ സമാഹാരത്തെക്കുറിച്ചുള്ള ഒരു ആസ്വാദനക്കുറിപ്പ്...

ഷീലാ ടോമിയുടെ ‘കിളിനോച്ചിയിലെ ശലഭങ്ങൾ ’ എന്ന കഥാസമാഹാരം വെറുമൊരു വായനാനുഭവമല്ല, അത് സമകാലിക മനുഷ്യൻ നേരിടുന്ന വംശീയവും രാഷ്ട്രീയവുമായ മുറിവുകളിലേക്ക് വായനക്കാരനെ വലിച്ചെറിയുന്ന ഒരു തീക്ഷ്ണമായ അനുഭവസാക്ഷ്യമാണ്. മലയാള ചെറുകഥാ സാഹിത്യത്തിൽ പരിസ്ഥിതി, സ്ത്രീപക്ഷ രാഷ്ട്രീയം, അഭയാർത്ഥിത്വം, കുടിയേറ്റത്തിന്റെ ആന്തരിക വ്യഥകൾ എന്നിവയെല്ലാം ഇതിൽ ജൈവികമായും ദാർശനികമായും കോർത്തിണക്കപ്പെട്ടിരിക്കുന്നു. കേവലം സാഹിത്യ കൗതുകങ്ങൾക്കപ്പുറം ഓരോ കഥയും വായനക്കാരന്റെ ആത്മസംഘർഷങ്ങളെ ഉണർത്തുകയും അവനെ നിരന്തരം അസ്വസ്ഥനാക്കുകയും ചെയ്യുന്ന ഒരു വലിയ സാംസ്കാരിക പ്രതിരോധമായി ഇവിടെ മാറുന്നുണ്ട്.
ഭൂമിയും സ്ത്രീത്വവും ഒരേപോലെ പുരുഷകേന്ദ്രീകൃതവും അധിനിവേശപരവുമായ വ്യവസ്ഥിതികളിൽ വേട്ടയാടപ്പെടുന്നു എന്ന ‘എക്കോ ഫെമിനിസ്റ്റ് ' ദർശനമാണ് ഈ സമാഹാരത്തിലുടനീളം കനലായി എരിയുന്നത്. അധികാരവർഗ്ഗത്തിന്റെ കടന്നുകയറ്റങ്ങളെയും വേട്ടയാടലുകളെയും അതിശക്തമായി വിചാരണ ചെയ്യുന്ന ഈ പരിസ്ഥിതിബോധം എഴുത്തുകാരിയുടെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകളെയാണ് ദൃഢമാക്കുന്നത്. ഇരയും വേട്ടക്കാരനും തമ്മിലുള്ള അതിർവരമ്പുകൾ എപ്പോൾ വേണമെങ്കിലും മാറിമറിയാമെന്ന തിരിച്ചറിവ് വായനക്കാരനിൽ വലിയൊരു ജിജ്ഞാസയും ഭയവും ഒരേസമയം ഉണർത്തുന്നുണ്ട്. ഭൂമിശാസ്ത്രപരമായ അതിരുകളെ വെല്ലുവിളിച്ചുകൊണ്ട് മനുഷ്യന്റെ പലായനങ്ങളെയും വേരറ്റുപോകലുകളെയും അടയാളപ്പെടുത്തുന്നിടത്താണ് ഷീലാ ടോമി എന്ന കഥാകാരിയുടെ പ്രതിഭ പൂർണമായും പ്രകടമാകുന്നത്.
സമാഹാരത്തിന്റെ ടൈറ്റിൽ കഥയായ ‘കിളിനോച്ചിയിലെ ശലഭങ്ങളിൽ' ചരിത്രഗവേഷകയായ ഇന്ദു, തമിഴ് പെൺകുട്ടിയായ കാവേരിലക്ഷ്മി എന്നിവരിലൂടെ ശ്രീലങ്കൻ വംശീയയുദ്ധത്തിന്റെ വിനാശകരമായ മുഖത്തെയാണ് അനാവരണം ചെയ്യുന്നത്. അനുരാധപുരത്തെ പ്രാചീന സംസ്കൃതി തേടിപ്പോകുന്ന ഇന്ദുവിന്റെ യാത്ര ഒടുവിൽ എത്തിനിൽക്കുന്നത് യുദ്ധം ബാക്കിവെച്ച ശ്മശാനങ്ങളിലാണ്. വംശീയകലാപത്തിൽ തന്റെ അപ്പയായ ശെൽവത്തെയും അമ്മയെയും ചോരക്കുഞ്ഞായിരുന്ന അനിയത്തിയെയും നഷ്ടപ്പെട്ട് ദുബായിലെ ഇരുപതാം നിലയിലെ ചില്ലുജാലകങ്ങൾക്കുള്ളിൽ അഭയാർത്ഥിയായി ജീവിക്കുന്ന കാവേരി ലക്ഷ്മി സമകാലിക ലോകത്തെ വംശഹത്യകളുടെ ജീവിക്കുന്ന രക്തസാക്ഷിയാണ്. യുദ്ധത്തെ കേവലം 'രാജ്യത്തിനുവേണ്ടിയുള്ള കടമ' യായി കാണുന്ന ഇന്ദുവിന്റെ മധ്യവർഗ്ഗ ബോധത്തെ, ലക്ഷ്മി തന്റെ ചോരയൊഴുകുന്ന ഓർമ്മകൾ കൊണ്ട് പൊളിച്ചടുക്കുന്നുണ്ട്. 'വായ മൂട്.. പണ്ട് സിംഹളർ തമിഴരെ മുച്ചൂടും ചുട്ടുകൊന്നില്ലേ, അന്നു നേരം സ്വാമി എങ്ക ഇരുന്നത്'...? എന്ന ലക്ഷ്മിയുടെ ആക്രോശം ഭരണകൂട ഭീകരതയ്ക്കും നിശ്ശബ്ദമാകുന്ന ദൈവങ്ങൾക്കും നേരെയുള്ള വിരൽചൂണ്ടലാണ്. ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളും നാസി കോൺസെൻട്രേഷൻ ക്യാമ്പുകളും ഓർമ്മിക്കുന്ന വരികളിലൂടെ ലോകത്തിന്റെ ഏതു കോണിലും നടക്കുന്ന വംശഹത്യകളുടെ ക്രൂരത ഒന്നുതന്നെയാണെന്ന് കഥാകാരി സാർവ്വലൗകികമായി അടയാളപ്പെടുത്തുന്നു.
ശ്രദ്ധേയമായ മറ്റൊരു കഥ ‘മകൾ’... പ്രകൃതിക്കും സ്ത്രീക്കും നേരെയുള്ള അതിക്രമങ്ങൾക്ക് യുഗങ്ങളുടെ പഴക്കമുണ്ടെന്ന യാഥാർത്ഥ്യത്തെയാണ് തട്ടിയുണർത്തുന്നത്. കൗമാരക്കാരിയായ ലൂസി എന്ന പെൺകുട്ടിയുടെ ആന്തരിക ലോകമാണ് കഥയുടെ പശ്ചാത്തലം. ആഗോളതാപനത്തെക്കുറിച്ചും നശിച്ചുകൊണ്ടിരിക്കുന്ന ജലാശയങ്ങളെക്കുറിച്ചും ക്ലാസ്സിലെ മാമിന്റെ വാക്കുകൾ ഓർക്കുന്ന ലൂസിയിലൂടെ പ്രകൃതിയുടെ നാശത്തെയും സ്ത്രീയുടെ നിസ്സഹായാവസ്ഥയെയും കഥാകാരി അതിമനോഹരമായി കൂട്ടിയിണക്കുന്നുണ്ട്. ഒളിച്ചിരുന്ന് ലൂസിയുടെ സ്വകാര്യതകളിലേക്ക് കണ്ണെറിയുകയും അവളെ വേട്ടയാടുകയും ചെയ്യുന്ന ഒരു പുരുഷരൂപം അവളിൽ ഏൽപ്പിക്കുന്ന ട്രോമ ചെറുതല്ല. കട്ടിലിനടിയിൽ വെട്ടുകത്തിയുമായി ഉറങ്ങാതെ കാവലിരിക്കേണ്ടി വരുന്ന ലൂസി ഭയത്തിന്റെ തടവറയിലാണ്. അമ്മയുടെയും അമ്മാമ്മയുടെയും കടുത്ത മതവിശ്വാസങ്ങൾക്കും കൽപ്പനകൾക്കുമിടയിൽ ശ്വാസംമുട്ടുന്ന ലൂസി, ബൈബിളിലെ സോളമന്റെ പ്രണയഗീതങ്ങളിലെ സുന്ദരിയായ രാജകുമാരിയായി സ്വയം സങ്കൽപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, അവളുടെ യഥാർത്ഥ ജീവിതം കടുത്ത ഇരുട്ടിലാണ്. ഒരു തരം ഹാലൂസിനേഷനിലൂടെ അവൾ പുഴയെയും പ്രകൃതിയെയും പ്രണയിക്കുകയും ഒടുവിൽ ജലകന്യകയായി പുഴയുടെ ആഴങ്ങളിലേക്ക് മറയുകയും ചെയ്യുന്നു. കഥാന്ത്യത്തിൽ മരിയോ വർഗാസ് ലോസയുടെ 'In Praise of the Stepmother' എന്ന നോവലിന്റെ സാന്നിധ്യവും, ലൂസിയുടെ ഭ്രാന്താശുപത്രിയിലെ അവസ്ഥയെക്കുറിച്ചുള്ള സൂചനയും വായനക്കാരന്റെ നെഞ്ചിൽ ഒരു വലിയ കല്ലെറിഞ്ഞ വേദനയാണ് സമ്മാനിക്കുന്നത്. ' അഴികൾക്കു പിന്നിൽ, കഥയറിയാതെ മിഴിച്ചുനോക്കുന്ന ഒരു പേരറിയാ പെൺകുട്ടിയെ കണ്ടിട്ടുണ്ടോ? അവളെയൊന്നു ശ്രദ്ധിച്ചുനോക്കൂ.. മകളാണ് അവൾ...' എന്ന കഥാകാരിയുടെ വാക്കുകൾ സമൂഹത്തിന്റെ മനസ്സാക്ഷിക്കു നേരെയുള്ള വിട്ടുവീഴ്ചയില്ലാത്ത ചോദ്യമാണ്.
ഈ സമാഹാരത്തിന് ഇരട്ടത്താപ്പുകളില്ലാത്ത രാഷ്ട്രീയമാനവും ഭാവതീവ്രതയും നൽകുന്ന മറ്റൊരൊഴുക്കാണ് ‘മൃണാളിനിയുടെ കഥ താരയുടെയും'. എഴുത്തും ജീവിതവും ഫെമിനിസവും പുരുഷാധിപത്യബോധവും എങ്ങനെയാണ് പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നത് എന്ന് ഈ കഥ അതീവ സൂക്ഷ്മമായി വിചാരണ ചെയ്യുന്നു. ഒരു ഐ.എ.എസ് ഉദ്യോഗസ്ഥയും എഴുത്തുകാരിയുമായ താര തന്റെ പുതിയ നോവലിലൂടെ ചരിത്രപുരുഷനായ രവീന്ദ്രനാഥിന്റെ പാർട്ണറായിരുന്ന മൃണാളിനിയുടെ കഥയും അവരുടെ ആന്തരിക സംഘർഷങ്ങളും എഴുതുകയാണ്. മഹാനായ സാഹിത്യകാരനായി സമൂഹം വാഴ്ത്തുന്ന രവീന്ദ്രനാഥ് എന്ന പുരുഷന്റെ ഉള്ളിലെ കാപട്യവും, സ്ത്രീശരീരത്തോടും അവളുടെ എഴുത്തിനോടും അയാൾ കാട്ടുന്ന അധിനിവേശവും മൃണാളിനിയിലൂടെ എഴുത്തുകാരി വരച്ചുകാട്ടുന്നു. ' തൂലികപ്പേരിൽ ഒളിച്ചിരിക്കുന്നോ? വെച്ചേക്കില്ല ഞാൻ' എന്ന ഭീഷണിപ്പെടുത്തുന്ന അനോണിമസ് സന്ദേശങ്ങളിലൂടെയും, 'പെണ്ണെഴുതുമ്പോൾ ഭൂകമ്പം ' എന്ന് പരിഹസിക്കുന്ന സൈബർ ആൺകൂട്ടങ്ങളിലൂടെയും സമകാലിക ലോകത്ത് എഴുതുന്ന സ്ത്രീ നേരിടുന്ന സദാചാര പൊലീസിങ്ങിനെയും അടിച്ചമർത്തലുകളെയും കഥ തുറന്നുകാട്ടുന്നുണ്ട്.
താരയുടെ ഭർത്താവായ വിഷ്ണുപ്രസാദ് എന്ന കോളേജ് അധ്യാപകൻ അവളെ സ്നേഹിക്കുന്നു എന്ന് തോന്നിപ്പിക്കുമ്പോഴും, അവളുടെ തീക്ഷ്ണമായ ഫെമിനിസത്തെ 'ശുദ്ധ പൊട്ടത്തരം' എന്ന് വിളിച്ച് നിസ്സാരവൽക്കരിക്കുന്ന ഒരു സേവിയർ കോംപ്ലക്സ് ഉള്ളിൽ പേറുന്നവനാണ്. ചരിത്രത്തിലെ മൃണാളിനിയും വർത്തമാനകാലത്തെ താരയും ഒരേപോലെ പുരുഷന്റെ അധികാരബോധത്തോട് നിരന്തരം കലഹിക്കേണ്ടി വരുന്നു. 'ബ്ലാക്ക് ഹോളല്ല ഞാൻ മാഷേ.. താരയാണ് ' എന്ന് പ്രഖ്യാപിച്ചുകൊണ്ട്, തന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് 'തത്തയ്ക്ക് കൂട് തുറന്നുകൊടുക്കുമോ ആരെങ്കിലും? അതതിന്റെ ചിറകുകൊണ്ട് തന്നെ തല്ലിപ്പൊളിക്കണം' എന്ന് താര തിരിച്ചറിയുന്നിടത്ത് കഥ പുതിയൊരു പ്രതിരോധമായി മാറുന്നു. സ്നേഹത്തിന്റെ ചതുപ്പിൽ വീണുപോകാതെ സ്വന്തം ആകാശവും സ്വാതന്ത്ര്യവും തേടി അവൾ എഴുത്തുമേശയിലേക്ക് നടന്നുപോകുമ്പോൾ ഷീലാ ടോമി എന്ന കഥാകാരി സ്ത്രീയുടെ ആത്മബലത്തിന്റെ വിളംബരമാണ് നടത്തുന്നത്.
യുദ്ധവും വിപ്ലവവും അറിയാതെ വെറും റിമോട്ട് കൺട്രോളിലും ഫോണിലും സിക്സറുകൾ തപ്പുന്ന പുതിയ തലമുറയുടെ അരാഷ്ട്രീയതയും, മറുവശത്ത് ക്രൂരമായ യാഥാർത്ഥ്യങ്ങളോട് പടപൊരുതി തോറ്റുപോകുന്ന ലൂസിയെപ്പോലുള്ളവരുടെയും കാവേരിലക്ഷ്മിയെപ്പോലുള്ളവരുടെയുംഒടുവിൽ സ്വയം ചിറകുവിരിച്ചു പറക്കാൻ പഠിക്കുന്ന താരമാരുടെയും ജീവിതങ്ങൾ ഷീലാ ടോമി അതീവ ജൈവികമായി ഇതിൽ വരച്ചിടുന്നു. വായന കഴിഞ്ഞാലും മനസ്സിൽ ചിറകടിച്ചുയരുന്ന ഒരു വലിയ വിങ്ങലായി ഒടുങ്ങാത്ത പ്രതിരോധമായി ഒരിക്കലും തോറ്റുകൊടുക്കാത്ത മനുഷ്യത്വത്തിന്റെയും സ്ത്രീത്വത്തിന്റെയും പ്രഖ്യാപനമായി ഈ കഥകൾ വായനക്കാരനിൽ കാലാതീതമായി അവശേഷിക്കും.
പതിനൊന്ന് കഥകളടങ്ങിയ പുസ്തകത്തിലെ ഓരോ കഥയും വ്യത്യസ്തങ്ങളായ ഭൂമികകളിലൂടെ സഞ്ചരിക്കുമ്പോഴും അവയെല്ലാം ഒരേ മനുഷ്യത്വത്തിന്റെ ഇഴകളാൽ പരസ്പരം കോർത്തിണക്കപ്പെട്ടിരിക്കുന്നു. വായന കഴിഞ്ഞാലും മനസ്സിൽ ചിറകടിച്ചുയരുന്ന ഒരു വലിയ വിങ്ങലായി, ഒടുങ്ങാത്ത പ്രതിരോധമായി, ഒരിക്കലും തോറ്റുകൊടുക്കാത്ത മനുഷ്യത്വത്തിന്റെയും സ്ത്രീത്വത്തിന്റെയും പ്രഖ്യാപനമായി ഈ കഥകൾ വായനക്കാരനിൽ കാലാതീതമായി അവശേഷിക്കും. തികച്ചും തീക്ഷ്ണവും ഉജ്ജ്വലവുമായ ഒരു സാഹിത്യസൃഷ്ടി...
Content Highlights: Deep dive into Sheela Tomy's story collection 'Kilinochiyile Shalabhangal'., Exploration of eco-feminism, ethnic conflicts, and refugee crises., Analysis of key stories like 'Kilinochiyile Shalabhangal', 'Makal', and 'Mrinaliniyude Katha'., Highlighting women's resistance against patriarchal and political oppression.
Published: 09 Sept 2026, 05:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented