കണ്ണൂർ: പലതരത്തിൽ ആത്മസംഘർഷങ്ങൾ അനുഭവിക്കുന്ന സാധാരണ മനുഷ്യരുടെ പ്രതിനിധാനങ്ങളാണ് തെയ്യങ്ങൾ എന്ന് പ്രശസ്ത എഴുത്തുകാരി ആർ. രാജശ്രീ. വി. സുരേഷ് കുമാറിന്റെ 'മന്ദപ്പൂമാരന്റെ കന്യകകൾ' എന്ന പുസ്തകത്തിന്റെ വായനാ ചർച്ചയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ആർ. രാജശ്രീ.

To advertise here,

യഥാർത്ഥ ലോകത്ത് നാം വീണ്ടും വീണ്ടും കാണണമെന്ന് ആഗ്രഹിക്കുന്നവർ പിന്നീട് സ്വപ്നമായി പ്രത്യക്ഷപ്പെടുന്നവരാണ് സാഹിത്യത്തിൽ ഫാന്റസിയുടെ ഒരു ലോകമായി മാറുന്നത്. യഥാർഥ്യവും ഫാന്റസിയും ഇടകലർന്ന കഥകളിലൂടെ എഴുത്തിന്റെ യഥാർഥ ധർമ്മമാണ് വി.സുരേഷ് കുമാറിന്റെ കഥകൾ നിർവഹിക്കുന്നത്. ചില പിഎച്ച്ഡി പ്രബന്ധങ്ങളുടെ നിലവിരമില്ലായ്മ അത്ഭുതപ്പെടുത്തുന്നതാണെന്നും അങ്ങനെയുള്ളവർ ആത്മവിമർശനത്തോടെ വായിക്കേണ്ട കഥയാണ് ഈ പുസ്തകത്തിലെ 'പുലിക്കളിയുടെ സ്വാധീനം സാഹിത്യത്തിലും ജീവിതത്തിലും' എന്ന കഥയെന്ന് ആർ. രാജശ്രീ അഭിപ്രായപ്പെട്ടു.

മാതൃഭൂമി ബുക്‌സ് കസ്റ്റമർ റിലേഷൻ എക്‌സിക്യൂട്ടിവ് എം. സുനീഷ് സ്വാഗതം പറഞ്ഞു. ഗ്രന്ഥകർത്താവ് വി. സുരേഷ് കുമാർ വായനക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു. മാതൃഭൂമി റീജിയനൽ മാനേജർ ജഗദീഷ് ജി. അധ്യക്ഷനായ ചടങ്ങിൽ എഴുത്തുകാരൻ വൽസൻ അഞ്ചാംപീടിക, ആദർശ് വാരം, ബിജു. വി.കെ. രശ്മി പി.വി. സുരാഗ്, നിഷ അരുൺ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.