വൈദ്യുതി വാഹനങ്ങളുടെ പുതിയ അവതാരപ്പിറവിയായി, 'ബി.വൈ.ഡി.'യുടെ ആറ്റോ-3. ബി.വൈ.ഡി.യുടെ പൂര്‍ണമായ നാമം 'ബില്‍ഡ് യുവര്‍ ഡ്രീംസ്' എന്നാണ്. സംഭവം ചൈനയാണ്. നമ്മുടെ നാട്ടിലും ഏഴെട്ടു വര്‍ഷമായി ചുറ്റിത്തിരിയുന്നുണ്ട്. നമ്മള്‍ മലയാളികള്‍ക്ക് അധികം പിടിയില്ലെന്ന് മാത്രം. വൈദ്യുത ബസും ട്രക്കും തുടങ്ങി ഒരു വൈദ്യുത വാഹനത്തിനുവേണ്ട എല്ലാം സ്വന്തമായി നിര്‍മിക്കുന്ന കമ്പനി. ഒന്നിനും ആരെയും ആശ്രയിക്കുന്നില്ല. ഗവേഷണത്തിനടക്കം കോടികള്‍ ചെലവഴിക്കുന്നു. വാഹന നിര്‍മാണത്തിന് പുറമേ ട്രാന്‍സിറ്റ് റെയില്‍, സെമികണ്ടക്ടര്‍ അടക്കമുള്ളവയുടെ നിര്‍മാണ ഗവേഷണം, ബാറ്ററി നിര്‍മാണം എന്നിവയിലും ബി.വൈ.ഡി.ക്ക് സാന്നിധ്യമുണ്ട്.

To advertise here,

ലോകത്ത് ഇപ്പോള്‍ ഒന്നാം നമ്പറിലേക്ക് കുതിക്കുന്ന വൈദ്യുത വാഹനനിര്‍മാണ കമ്പനിയാണ് ബി.വൈ.ഡി. ഇന്ത്യയില്‍ രണ്ടുവര്‍ഷം മുമ്പ് പൂര്‍ണമായും ഇറക്കുമതി ചെയ്ത ഇ-6 എന്ന മള്‍ട്ടിപര്‍പ്പസ് വാഹന (എം.പി.വി.) വുമായി ബി.വൈ.ഡി. ട്രയല്‍ റണ്‍ നടത്തിയിരുന്നു. വിപണി കൊള്ളാം എന്നറിഞ്ഞതോടെ വമ്പന്‍ വരവുമായി പിറവിയെടുക്കുകയാണ്. അതിന്റെ ഭാഗമാണ് ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ 'ആറ്റോ-3' എന്ന വൈദ്യുത എസ്.യു.വി.

ബ്‌ളേഡ് ബാറ്ററി

ബാറ്ററിയാണ് ബി.വൈ.ഡിയുടെ ഹൈലൈറ്റ്. ബ്‌ളേഡ് ബാറ്ററിയെന്ന പേരില്‍ അറിയപ്പെടുന്ന ബാറ്ററി വൈദ്യുതവാഹന നിര്‍മാണ രംഗത്ത് ലോകശ്രദ്ധയാകര്‍ഷിച്ചതാണ്. കാര്യക്ഷമതയും സുരക്ഷിതത്വവുമാണ് വാഗ്ദാനം. അഞ്ചുലക്ഷം മുതല്‍ 10 ലക്ഷം കിലോമീറ്റര്‍ വരെ ബാറ്ററിക്ഷമത വാഗ്ദാനം ചെയ്യുന്നുണ്ട്. സുരക്ഷ പരിശോധിക്കാനായി നിരവധി പരീക്ഷണങ്ങള്‍ വിജയിച്ചതാണീ ബാറ്ററി. കടുത്ത ചൂടിനെയും ഓവര്‍ ചാര്‍ജിങ്ങിനെയും പ്രതിരോധിക്കുന്നതാണ് ഈ സാങ്കേതിക വിദ്യ. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 521 കിലോമീറ്ററാണ് ആറ്റോ-3 നല്‍കുന്ന റേഞ്ച്.

ആറ്റോ-3

പൂര്‍ണമായും വൈദ്യുത വാഹനമായി തന്നെ നിര്‍മിച്ചതിനാല്‍ അതിന്റെ ഗുണമെല്ലാം ചേരുന്നതാണ് ആറ്റോ-3. ബി.വൈ.ഡി.യുടെ മൂന്നാം തലമുറ ഇ-പ്ലാറ്റ്‌ഫോമിലാണ് നിര്‍മാണം. ചൈനയായതിനാല്‍ വ്യാളിയില്‍ നിന്നു തന്നെയാണ് ആരംഭം. ചെറിയ ഹെഡ് ലൈറ്റുകളുടെ ഉള്ളില്‍ വ്യാളിയുടെ ചിറകുകള്‍ പോലെയാണ് എല്‍.ഇ.ഡി. പാളികള്‍ അടുക്കിവെച്ചിരിക്കുന്നത്. പിന്നിലെ ടെയില്‍ ലാമ്പിലും ഇതുകാണാം.

ക്രിസ്റ്റല്‍ എ.ഇ.ഡി. കോമ്പിനേഷന്‍ ഹെഡ് ലൈറ്റും അതിനോടു ചേര്‍ന്നുനില്‍ക്കുന്ന പിയാനോ ബ്ലാക്ക് സ്ട്രിപ്പുമെല്ലാം മുന്നിലെ പ്രത്യേകതയാണ്. പിന്നിലും ഇതേ എല്‍.ഇ.ഡി. സ്ട്രിപ്പാണ് ഒരറ്റം മുതല്‍ മറ്റേയറ്റം വരെ നിറഞ്ഞുനില്‍ക്കുന്നത്. കട്ടയ്ക്കുള്ള ബോഡി ലൈനും പതിനെട്ട് ഇഞ്ചിന്റെ അലോയ് വീലുമെല്ലാം വാഹനത്തെ പൂര്‍ണ എസ്.യു.വി.യാക്കുന്നു.

അകം

ഇന്ത്യയില്‍ ഇതുവരെ കാണാത്ത അപൂര്‍വതകള്‍ നിറഞ്ഞിരിക്കുന്നതാണ് ആറ്റോ-3 യുടെ അകത്തളം. വളരെ വിശാലമാണ്. കറുപ്പും വെളുപ്പുമൊക്കെ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. സംഗീതവും ജിമ്മുമാണ് തീമാക്കിയിരിക്കുന്നത്. അത് മനോഹരമായ ഡാഷ് ബോര്‍ഡ് തൊട്ടുതുടങ്ങുന്നു.

ഡംബലുകളുടെ രൂപത്തിലുള്ള എയര്‍ വെന്റുകള്‍. ട്രെഡ്മില്‍ പോലെയുള്ള സെന്‍ട്രല്‍ ആം റെസ്റ്റ്, വൃത്താകൃതിയില്‍ ഗ്രിപ്പുപോലെ ഡോര്‍ ഹാന്‍ഡില്‍, അതില്‍തന്നെ ഘടിപ്പിച്ചിരിക്കുന്ന സ്പീക്കറുകള്‍. വിമാനത്തില്‍ കാണുന്നതുപോലെയുള്ള ഗിയര്‍ നോബ്. ഡോറുകളിലെ ഗിറ്റാര്‍ കമ്പികള്‍, ശബ്ദത്തിനനുസരിച്ച് നിറം മാറുന്ന വെളിച്ച സംവിധാനം... കാഴ്ചകള്‍ നിരവധി.

വേണമെങ്കില്‍ പവര്‍ബാങ്കും

കാറില്‍ നിന്നും അത്യാവശ്യത്തിന് വൈദ്യുതി പുറത്തേക്കെടുക്കുകയും ചെയ്യാം. മ്യൂസിക് സിസ്റ്റംപോലുള്ളവ കാറില്‍ നിന്നും പുറത്തേക്ക് കണക്ട് ചെയ്യാം. വലിയൊരു പവര്‍ ബാങ്കുപോലെയും ആറ്റോ-3 പ്രവര്‍ത്തിക്കും. 

സുരക്ഷയിലും സ്റ്റാര്‍

സുരക്ഷ ഉറപ്പാക്കുന്നതിനുള്ള യൂറോ എന്‍ക്യാപ് ക്രാഷ് ടെസ്റ്റിലും കരുത്ത് തെളിയിച്ച വാഹനമാണ് ആറ്റോ-3. സുരക്ഷയില്‍ ഒട്ടും വിട്ടുവീഴ്ച വരുത്തിയിട്ടില്ലാത്ത ഈ വാഹനം ഫൈവ് സ്റ്റാര്‍ റേറ്റിങ്ങോടെയാണ് ഇടിപരീക്ഷയെ അതിജീവിച്ചത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 38-ല്‍ 34.7 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 49-ല്‍ 44 പോയിന്റും നേടിയാണ് ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയത്.