ഭൂമിശാസ്ത്രപരമായ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചുകൊണ്ട് ഇസ്രയേൽ എന്ന ചെറിയ രാജ്യം ഇന്ന് ലോകത്തിന്റെ കാർഷിക അത്ഭുതമായി മാറിയിരിക്കുകയാണ്. 60 ശതമാനവും മരുഭൂമിയാൽ ചുറ്റപ്പെട്ട, വർഷത്തിൽ 100 മില്ലിമീറ്ററിൽ താഴെ മാത്രം മഴ ലഭിക്കുന്ന നേഗേവ് മരുഭൂമിയിൽ ഇന്ന് ചെറി തക്കാളികളും തണ്ണിമത്തനും മുന്തിരിയും പച്ചക്കറികളും തഴച്ചുവളരുന്നു. പരിമിതമായ ശുദ്ധജലസ്രോതസ്സുകളും കടുത്ത വരൾച്ചയുമുള്ള ഒരു രാജ്യം എങ്ങനെ ലോകത്തിലെ ഏറ്റവും മികച്ച കാർഷിക ഉത്പാദകരായി മാറി? ഇസ്രയേൽ എന്ന കൊച്ചു മെഡിറ്ററേനിയൻ രാഷ്ട്രം കാർഷിക മേഖലയിൽ ലോകത്തിന് കാണിച്ചുതരുന്നത് അത്ഭുതകരമായ പരിവർത്തനമാണ്. ഇന്ന് ആഗോള വിപണിയിലേക്ക് കോടിക്കണക്കിന് ഡോളറിന്റെ കാർഷിക ഉൽപ്പന്നങ്ങളും നൂതന സാങ്കേതികവിദ്യകളും കയറ്റുമതി ചെയ്യുന്ന ഇസ്രയേൽ, പരിമിതികളെ എങ്ങനെ അവസരങ്ങളാക്കാം എന്നതിന്റെ മികച്ച ഉദാഹരണമാണ്.

To advertise here,

1940-കളിലും 50-കളിലും അഭയാർത്ഥികൾ എത്തിയപ്പോൾ ഇസ്രയേൽ കടുത്ത ഭക്ഷ്യക്ഷാമം നേരിട്ടിരുന്നു. "നമ്മൾ മരുഭൂമിയെ കീഴടക്കണം, അല്ലെങ്കിൽ മരുഭൂമി നമ്മെ കീഴടക്കും" എന്നായിരുന്നു അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് ബെൻ-ഗുറിയന്റെ ആഹ്വാനം. പരമ്പരാഗതമായ കൃഷിരീതികൾ മരുഭൂമിയിൽ പരാജയപ്പെടുമെന്ന് തിരിച്ചറിഞ്ഞ അവർക്ക് അതിജീവിക്കാൻ ഒരു അത്ഭുതം ആവശ്യമായിരുന്നു. ആ അത്ഭുതം സംഭവിച്ചത് സിംക ബ്ലാസ്റ്റ് എന്ന എൻജിനീയറുടെ നിരീക്ഷണത്തിലൂടെയായിരുന്നു. ഒരു തോട്ടത്തിൽ അസാധാരണമായി വളരുന്ന ഒരു മരം കണ്ട അദ്ദേഹം അതിന്റെ കാരണം തിരഞ്ഞു. പൈപ്പിലെ ചെറിയൊരു സുഷിരത്തിലൂടെ വെള്ളം വേരുകളിലേക്ക് ഇറ്റുവീഴുന്നതാണ് ആ വളർച്ചയ്ക്ക് പിന്നിലെന്ന് അദ്ദേഹം കണ്ടെത്തി. ഈ കണ്ടുപിടുത്തമാണ് 1965-ൽ നെറ്റാഫിം എന്ന കമ്പനിക്കും ആധുനിക പ്ലാസ്റ്റിക് ഡ്രിപ്പർ സാങ്കേതികവിദ്യയ്ക്കും തുടക്കമിട്ടത്. സാധാരണ ജലസേചനത്തേക്കാൾ 40% കുറഞ്ഞ അളവിൽ വെള്ളം ഉപയോഗിച്ച് 50% അധികം വിളവ് നേടാൻ ഈ രീതിയിലൂടെ അവർക്ക് സാധിച്ചു.

ജലം തന്ത്രപ്രധാനം

ലോകത്ത് ജലപുനരുപയോഗത്തിൽ ഇസ്രയേലിനെ വെല്ലാൻ മറ്റൊരു രാജ്യവുമില്ല. ഇസ്രയേൽ തങ്ങളുടെ 90 ശതമാനം മലിനജലവും വീണ്ടും ഉപയോഗിക്കുന്നു. ഉപയോഗിച്ച വെള്ളം കൂറ്റൻ പ്ലാന്റുകളിൽ ശുദ്ധീകരിച്ച് കൃഷിക്കായി മരുഭൂമിയിലേക്ക് പമ്പ് ചെയ്യുന്നു. ഇസ്രയേലിലെ മരുഭൂമിയിലെ കൃഷിയിടങ്ങളിൽ കാണുന്ന പർപ്പിൾ നിറത്തിലുള്ള പൈപ്പുകൾ ഈ പുനരുപയോഗ ജലത്തിന്റെ അടയാളമാണ്.

സ്മാർട്ട് ഫാമിങ്

ഇന്ന് ഇസ്രയേലിലെ കർഷകർ സ്വർണ്ണത്തേക്കാൾ വിലമതിക്കുന്നത് വിവരങ്ങൾക്കാണ്. ചെടികളുടെ തണ്ടുകളിൽ ഘടിപ്പിച്ചിട്ടുള്ള സെൻസറുകൾ അവയ്ക്ക് ദാഹിക്കുന്നുണ്ടോ എന്ന് തത്സമയം നിരീക്ഷിക്കുകയും ആ വിവരം കർഷകന്റെ ഫോണിലേക്ക് അയക്കുകയും ചെയ്യുന്നു. ഇതോടെ കൃത്യമായി എത്ര മില്ലിലീറ്റർ വെള്ളം വേണോ അത് മാത്രം നൽകുന്ന 'പ്രിസിഷൻ അഗ്രിക്കൾച്ചർ' രീതി അവർ നടപ്പിലാക്കി. കൂടാതെ, ഡ്രോണുകളും എഐ സാങ്കേതികവിദ്യയും ഉപയോഗിച്ച് ഓരോ ഇലയെയും നിരീക്ഷിക്കുന്നതിലൂടെ രാസവളങ്ങളുടെ ഉപയോഗം 90% വരെ കുറയ്ക്കാനും ഇവർക്ക് സാധിച്ചു.

വിളകളുടെ ആരോഗ്യം, മണ്ണിന്റെ അവസ്ഥ, കാലാവസ്ഥാ എന്നിവ നിരീക്ഷിക്കാൻ ഫാമുകൾ സാധാരണയായി സാറ്റലൈറ്റ് ഇമേജിങ്, ഡ്രോണുകൾ, നിർമ്മിതബുദ്ധി, പ്രവചനാത്മക വിശകലനം എന്നിവ ഉപയോഗിക്കുന്നു. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുമ്പ് തിരിച്ചറിയാനും ആവശ്യമുള്ളിടത്ത് മാത്രം കീടനാശിനികൾ പ്രയോഗിക്കാനും ഉത്പാദനക്ഷമത വർദ്ധിപ്പിക്കുമ്പോൾ തന്നെ തൊഴിലാളികളുടെ ചെലവ് കുറയ്ക്കാനും ഈ സാങ്കേതികവിദ്യകൾ കർഷകരെ സഹായിക്കുന്നു.

ഗവേഷണവും നിയന്ത്രിത കൃഷിയും

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇസ്രയേൽ തങ്ങളുടെ കാർഷിക ജിഡിപിയുടെ ഗണ്യമായ ശതമാനം ഗവേഷണത്തിനായി ചെലവഴിക്കുന്നു. ഇസ്രയേലിലെ സർവ്വകലാശാലകളും സ്വകാര്യ മേഖലയും തമ്മിലുള്ള സഹകരണം പ്രതിരോധശേഷിയുള്ള വിളകൾ വികസിപ്പിക്കാൻ സഹായിക്കുന്നു. നേഗേവിലെ ഉപ്പുവെള്ളവും കഠിനമായ ചൂടും സസ്യങ്ങൾക്ക് വളരാൻ അനുയോജ്യമല്ല. എന്നാൽ, ഇസ്രയേൽ ശാസ്ത്രജ്ഞർ ഉപ്പുവെള്ളത്തെ അതിജീവിക്കാൻ കഴിയുന്ന ചെടികളെ വികസിപ്പിച്ചെടുത്തു. ഇങ്ങനെയാണ് ലോകപ്രശസ്തമായ മധുരമേറിയ ചെറി തക്കാളികൾ അടക്കം ഇസ്രയേലിന്റെ മരുഭൂമിയിൽ പിറവിയെടുത്തത്.

കൂടാതെ, കടുത്ത ചൂടിനെയും കീടങ്ങളെയും പ്രതിരോധിക്കാൻ ഗ്രീൻഹൗസ്, പോളിഹൗസ് കൃഷിരീതികൾ വ്യാപകമായി ഉപയോഗിക്കുന്നു. ഇത് വർഷം മുഴുവൻ ഉത്പാദനം ഉറപ്പാക്കാൻ സഹായിക്കുന്നു. ഈ സംവിധാനങ്ങൾ താപനില, ഈർപ്പം, വെളിച്ചം, വായുസഞ്ചാരം എന്നിവ ക്രമീകരിച്ച്, പുറത്തെ കാലാവസ്ഥാ വ്യതിയാനങ്ങൾ പരിഗണിക്കാതെ വർഷം മുഴുവനും വിളകൾ വളർത്താൻ കർഷകരെ സഹായിക്കുന്നു. കീടങ്ങളിൽനിന്നും രോഗങ്ങളിൽനിന്നും വിളകളെ സംരക്ഷിക്കുന്നതിനും കീടനാശിനികളുടെ ഉപയോഗം കുറയ്ക്കുന്നതിനും ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും ഈ മാർഗങ്ങൾ സഹായിക്കുന്നു.

ഇസ്രയേലിന്റെ കാർഷികരംഗം ഉത്പാദനത്തെ മാത്രം ആശ്രയിക്കുന്നതല്ല. അത് വിപണി കേന്ദ്രീകൃതവുമാണ്. ആവശ്യകത, വില ട്രെൻഡുകൾ, കയറ്റുമതി അവസരങ്ങൾ എന്നിവ അടിസ്ഥാനമാക്കി കർഷകർ വിളകൾ കൃഷി ചെയ്യുന്നു. തരം തിരിക്കൽ, പാക്കേജിങ്, ശീതീകൃത സംഭരണം, ലോജിസ്റ്റിക്സ് മുതലായ വിളവെടുപ്പിന് ശേഷമുള്ള കാര്യങ്ങൾക്ക് കൃഷിക്ക് ലഭിക്കുന്ന അതേ പ്രാധാന്യം നൽകുന്നു. ഈ ശ്രദ്ധ വിളവെടുപ്പിന് ശേഷമുള്ള നഷ്ടം കുറച്ച് ലാഭം വർദ്ധിപ്പിക്കുന്നു. അന്താരാഷ്ട്ര വിപണികളിൽ സ്ഥിരമായ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ഇത് സഹായിക്കുന്നു.

ഇന്ത്യ - ഇസ്രയേൽ സഹകരണം: സെന്റർ ഓഫ് എക്സലൻസുകൾ

ഇസ്രയേൽ തങ്ങളുടെ ഈ സാങ്കേതികവിദ്യ ലോകമെമ്പാടും വ്യാപിപ്പിക്കുകയാണ്. 2006-ൽ ആരംഭിച്ച ഇൻഡോ-ഇസ്രയേൽ അഗ്രികൾച്ചർ പ്രോജക്റ്റ് (IIAP) വഴി ഇസ്രയേലി സാങ്കേതികവിദ്യകൾ ഇന്ത്യൻ മണ്ണിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യയിലുടനീളം മുപ്പതിലധികം സെന്റർ ഓഫ് എക്സലൻസുകൾ (CoEs) സ്ഥാപിക്കപ്പെട്ടു. ഈ കേന്ദ്രങ്ങൾ ഇസ്രയേലി സാങ്കേതികവിദ്യയെ ഇന്ത്യയുടെ വൈവിധ്യമാർന്ന കാലാവസ്ഥയ്ക്കും വിളകൾക്കും അനുയോജ്യമായ രീതിയിൽ മാറ്റിയെടുക്കുന്നതിനുള്ള പഠനകേന്ദ്രങ്ങളായി പ്രവർത്തിക്കുന്നു.

വെള്ളം കിട്ടാനില്ലാതിരുന്ന ഒരു ഭൂപ്രദേശത്തെ ലോകോത്തര കാർഷിക സാങ്കേതികവിദ്യയുടെ കേന്ദ്രമാക്കി മാറ്റിയ ഇസ്രയേൽ മാതൃക, കേരളത്തിലെ കർഷകർക്കും പുത്തൻ പ്രതീക്ഷകൾ നൽകുന്നു. കനത്ത മഴയും കഠിനമായ വരൾച്ചയും മാറിമാറി വരുന്ന കേരളത്തിന്റെ സവിശേഷമായ കാലാവസ്ഥയിൽ, ഉത്പാദനക്ഷമത വർദ്ധിപ്പിക്കാൻ ഇസ്രയേലിന്റെ സൂക്ഷ്മ കൃഷിരീതികൾ പ്രയോജനപ്പെടുത്താവുന്നതാണ്.

ഇസ്രയേലിന്റെ കാർഷിക കഥ കേരളത്തിന് വെറുമൊരു മാതൃകയല്ല, മറിച്ച് മാറ്റങ്ങൾക്കുള്ള ഒരു ടൂൾകിറ്റ് ആണ്. കൃത്യമായ ജല ഉപയോഗം, വിവരസാങ്കേതിക വിദ്യയുടെ സഹായം, കർഷക കേന്ദ്രീകൃത ബിസിനസ് മോഡലുകൾ എന്നിവയിലൂടെ കേരളത്തിലെ ചെറുകിട കർഷകർക്കും വലിയ നേട്ടങ്ങൾ കൈവരിക്കാനാകും. സർക്കാരിന്റെ പുതിയ മൈക്രോ ഇറിഗേഷൻ പ്രചാരണ പരിപാടികൾ ഈ മാറ്റത്തിന്റെ സൂചനകളാണ്.

ഇസ്രയേൽ മാതൃക അതേപടി പകർത്തുന്നതിന് പകരം, കേരളത്തിന്റെ സാഹചര്യം അനുസരിച്ച് മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഒരു ഹെക്ടറിൽ താഴെ ഭൂമിയുള്ള കർഷകർക്ക് അനുയോജ്യമായ സബ്‌സിഡികളും സാങ്കേതിക പാക്കേജുകളും നൽകുക, കേരള കാർഷിക സർവ്വകലാശാല, കുടുംബശ്രീ, സ്റ്റാർട്ടപ്പുകൾ എന്നിവയെ ഏകോപിപ്പിച്ച് പരിശീലനവും സാങ്കേതിക സഹായവും ഉറപ്പുവരുത്തുക, മഴവെള്ള സംഭരണവും ജലത്തിന്റെ പുനരുപയോഗവും പ്രോത്സാഹിപ്പിക്കുക, കൃഷിയെ കേവലം  ഉപജീവനമാർഗ്ഗമായി കാണാതെ വിപണിയുമായി ബന്ധിപ്പിച്ചുള്ള ഒരു ബിസിനസ് സംരംഭമായി കാണാൻ കർഷകരെ പ്രാപ്തരാക്കുക മുതലായവയിലൂടെ കാർഷിക വിപ്ലവത്തിലേക്ക് കേരളത്തിനും പുത്തൻ ചുവടുറപ്പിക്കാം.