പാലക്കാട്: ദിവസങ്ങള്‍ നീണ്ട വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം കള്ളപ്പണ ആരോപണത്തേയും നീലപ്പെട്ടിയേയും വിട്ടുപിടിക്കാന്‍ സി.പി.എം. പാലക്കാട് പെട്ടിയല്ല ചര്‍ച്ചയാകേണ്ടതെന്നും വികസനമാണ് ചര്‍ച്ചയാക്കേണ്ടതെന്നും സി.പി.എം സംസ്ഥാന സമിതി അംഗം എന്‍.എന്‍ കൃഷ്ണദാസ് പ്രതികരിച്ചു. 

To advertise here,

കള്ളപ്പണമുണ്ടെങ്കില്‍ അത് കണ്ടുപിടിക്കാന്‍ ശക്തിയുള്ളവരാണ് കേരള പോലീസ്. പരാതി കൊടുത്തിട്ടുമുണ്ട്. അതിന് പിന്നാലെ പോവാനില്ല. സംസ്ഥാനത്തെ ഏറ്റവും വികസനമുരടിപ്പുള്ള മണ്ഡലമാണ് പാലക്കാട്ടെന്നും അവിടെ വികസനം ചര്‍ച്ചയാകണമെന്നും കൃഷ്ണദാസ് പറഞ്ഞു. 

അങ്ങനെയല്ലല്ലോ ജില്ലാ സെക്രട്ടറിയുടേയും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റേയും നിലപാടെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് അവരോട് പോയി ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഇതുവരെ നേതാക്കളും പാര്‍ട്ടിയും സ്വീകരിച്ച നിലപാടിനെ സമ്പൂര്‍ണമായി തള്ളുകയാണ് എന്‍.എന്‍ കൃഷ്ണദാസ്. 

മഞ്ഞപ്പെട്ടിയും ചുവപ്പ് പെട്ടിയുമൊന്നുമല്ല ഇവിടെ പ്രശ്‌നം, ഇവിടെ വികസനമാണ് പ്രശ്‌നമെന്നുമായിരുന്നു കൃഷ്ണദാസിന്റെ പ്രതികരണം. പാലക്കാട്ടെ റെയ്ഡ് വിവാദം ഷാഫിയുടെ നാടകമാണെന്ന് പ്രതികരിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സരിനെ തള്ളുന്നതായിരുന്നു ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബുവിന്റെ കഴിഞ്ഞ ദിവസത്തെ നിലാപട്. ഇതിന് പുറമെ വെള്ളിയാഴ്ച എം.വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴും ഷാഫിയുടെ നാടകമാണ് റെയ്‌ഡെന്ന നിലപാടിലായിരുന്നു.