മാനന്തവാടി : ഇ.എസ്.എ. പരിധിയിൽനിന്ന്‌ ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കാൻ വനംവകുപ്പും സംസ്ഥാന സർക്കാരും തയ്യാറാകണമെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോൺഗ്രസ് ഭാരവാഹികൾ വനംമന്ത്രിയെ കണ്ടു. പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് നിർമാണത്തിന് വനംവകുപ്പിന്റെ തടസ്സം നീക്കണമെന്നാവശ്യപ്പെട്ടും ഭാരവാഹികൾ മന്ത്രിക്കു നിവേദനം നൽകി.

To advertise here,

വ്യാഴാഴ്ച രാത്രി ബിഷപ്‌ഹൗസിലെത്തിയപ്പോഴാണ് കത്തോലിക്കാ കോൺഗ്രസ് ഭാരവാഹികൾ ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തിന്റെ സാന്നിധ്യത്തിൽ വനംമന്ത്രിയുമായി സംസാരിച്ചത്.

ഇ.എസ്.എ. ഉയർത്തുന്ന ആശങ്കകളും ജില്ലയിലെ വന്യജീവി ആക്രമണത്തെപ്പറ്റിയും കർഷകർ നേരിടുന്ന വനാനുബന്ധ പ്രശ്നങ്ങളെപ്പറ്റിയും മന്ത്രിയുമായി ചർച്ച നടത്തി. വന്യമൃഗശല്യം കുറയ്ക്കാൻ പരമാവധി കാര്യങ്ങൾ ചെയ്യുമെന്ന് മന്ത്രി പറഞ്ഞതായി കത്തോലിക്കാ കോൺഗ്രസ് ഭാരവാഹികൾ പറഞ്ഞു. വന്യമൃഗശല്യത്തിന്‌ അറുതിവരുത്താൻ ആധുനിക ശാസ്ത്ര സാങ്കേതികവിദ്യയും നാട്ടറിവും സംയോജിപ്പിച്ച് പുതിയ പദ്ധതിക്ക് രൂപംനൽകി വരുകയാണ്. കാഞ്ഞിരത്തിനാൽ ജോർജിന്റെ ഭൂമിപ്രശ്‌നം പരിഹരിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചതായും ഭാരവാഹികൾ പറഞ്ഞു.

മന്ത്രിയെ രൂപതാധ്യക്ഷൻ പൂച്ചെണ്ടു നൽകി സ്വീകരിച്ചു. രൂപത പി.ആർ.ഒ. ഫാ. ജോസ് കൊച്ചറയ്ക്കൽ, കത്തോലിക്കാ കോൺഗ്രസ് രൂപത ഡയറക്ടർ ഫാ. ജോബി മുക്കാട്ടുകാവുങ്കൽ, ഫാ. നോബിൾ പാറയ്ക്കൽ, കത്തോലിക്കാ കോൺഗ്രസ് രൂപത പ്രസിഡന്റ് ജോൺസൺ തൊഴുത്തുങ്കൽ, കെ.എൽ.എം. രൂപത ഡയറക്ടർ സെബാസ്റ്റ്യൻ പാലംപറമ്പിൽ, രാഷ്ട്രീയകാര്യസമിതിയംഗം സാലു അബ്രഹാം മേച്ചേരി, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോസ് മാത്യു പുഞ്ചയിൽ, ജോസ് പള്ളത്ത് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.