രണ്ടുപേരെ കൊന്ന ടി. 285 എന്ന കടുവയാണ് കെണിയിലായത്‌

To advertise here,

ഗൂഡല്ലൂർ: ഓവേലി ലാറൻസ്റ്റണിൽ രണ്ടുപേരെ കൊന്നുതിന്ന കടുവ വനംവകുപ്പിന്റെ കെണിയിൽ കുരുങ്ങി. 29 ദിവസത്തെ പരിശ്രമത്തിനൊടുവിൽ സിൽവർക്ലൗഡ് തേയിലത്തോട്ടത്തിനടുത്ത് സ്വകാര്യതേയിലത്തോട്ടത്തിൽ വെച്ച കൂട്ടിലാണ് വെള്ളിയാഴ്ച രാവിലെ ആറരയോടെ കടുവ കുടുങ്ങിയത്.

മയക്കുവെടിവെച്ച് മയക്കിയശേഷം മുതുമല കടുവസംരക്ഷണകേന്ദ്രത്തിലേക്ക്‌ കടുവയെ കൊണ്ടുപോയി. ഓഗസ്റ്റ് ഒൻപതാം തീയതിയും ഇരുപത്തൊന്നാം തീയതികളിലുമായി ലാറൻസ്റ്റൺ തേയിലത്തോട്ടത്തിൽ രണ്ടുപേരെ കൊലപ്പെടുത്തിയ കടുവയെയാണ് പിടികൂടിയതെന്ന് അനുമാനിക്കുന്നതായി ഗൂഡല്ലൂർ ഡി.എഫ്.ഒ. ജെ. ദേവരാജ് പറഞ്ഞു.

വനംവകുപ്പ് ടി.285 എന്ന പേരിൽ വിളിക്കുന്ന കടുവയാണിതാണെന്നാണ് വനംവകുപ്പധികൃതർ പറയുന്നത്. നേരത്തേ ക്യാമറകളിൽ പതിഞ്ഞ ചിത്രങ്ങൾകൂടി പരിശോധിച്ചാണ് കടുവയെ തിരിച്ചറിഞ്ഞതെന്ന് ഡി.എഫ്.ഒ. പറഞ്ഞു.

പിടികൂടിയ കടുവയെ ചെന്നൈ അരിഗനറിലുള്ള അണ്ണാ സുവോളജിക്കൽ പാർക്കിലേക്ക്‌ മാറ്റി.

രണ്ടുപേരെ കൊന്നത് രണ്ടാഴ്ചയ്ക്കിടെ

ഓവേലി ലാറൻസ്റ്റണിലെ തേയിലത്തോട്ടം തൊഴിലാളികളായ ബാലകൃഷ്ണൻ മരുതനെയും രവിചന്ദ്രനെയും രണ്ടാഴ്ച വ്യത്യാസത്തിലാണ് കടുവ കൊന്നുതിന്നുന്നത്.

കടുവയെ പിടികൂടാൻ വനംവകുപ്പ് 140 ക്യാമറകളും 40 കൂടുകളുമൊരുക്കി. കൂടാതെ കുങ്കിയാനകളെയും വനപാലകസംഘത്തെയും നിയോഗിച്ചു. മൂന്നാഴ്ച നടത്തിയ തിരച്ചിലിലും കടുവയെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് പ്രദേശത്ത് വനംവകുപ്പ് മന്ത്രി ആർ. രഞ്ജിത്ത് കുമാർ സന്ദർശനം നടത്തി. കടുവയ്ക്കായി സ്ഥാപിച്ച കൂട്ടിൽ ഇതിനിടയിൽ പുള്ളിപ്പുലിയും കുടുങ്ങിയിരുന്നു.