2017-ലെ അണ്ടര്‍ 17 ലോകകപ്പിലെ ഇന്ത്യന്‍ ടീമില്‍ കളിച്ച താരമാണ് പഞ്ചാബ് താരം അന്‍വര്‍ അലി. അധികം വൈകാതെ തന്നെ പ്രതിഭാധനനായ കളിക്കാരനെന്ന പേര് സമ്പാദിച്ച താരം. ലോകകപ്പിന് പിന്നാലെ മിനര്‍വ പഞ്ചാബ്, ഇന്ത്യന്‍ ആരോസ്, മുംബൈ സിറ്റി എഫ്.സി. എന്നീ ക്ലബ്ബുകള്‍ക്കായി ബൂട്ടുകെട്ടി. 2019-ല്‍ ഇഗോര്‍ സ്റ്റിമാച്ച് ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി എത്തിയതോടെ അലിക്ക് ആദ്യമായി ദേശീയ ക്യാമ്പിലേക്കും വിളിയെത്തി.

To advertise here,

എന്നാല്‍ ദേശീയ ജേഴ്‌സിയെന്ന സ്വപ്നം പടിവാതിലില്‍ നില്‍ക്കെയാണ് അലിയുടെ ജീവിതം മാറിമറിയുന്നത്. മുംബൈ സിറ്റി എഫ്.സിയുടെ ഭാഗമായുള്ള സാധാരണ മെഡിക്കല്‍ പരിശോധനയ്ക്കിടെ ഹൃദയ സംബന്ധമായ ഒരു പ്രത്യേകതരം രോഗാവസ്ഥ ഡോക്ടര്‍മാര്‍ അലിയില്‍ കണ്ടെത്തി. അസാധാരണമായി കട്ടിയുള്ള ഹൃദയപേശികള്‍ കാരണം രക്തം പമ്പ് ചെയ്യുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥ, Hypertrophic Cardiomyopathy (HCM). 2003-ലെ കോണ്‍ഫെഡറേഷന്‍ കപ്പിനിടെ കാമറൂണ്‍ താരം മാര്‍ക്ക് വിവിയന്‍ ഫോയുടെ ജീവനെടുത്ത ഹൃദയാഘാതത്തിലേക്ക് നയിച്ച അതേ രോഗാവസ്ഥ.

ഒരു സ്വപ്നമെന്ന പോലെ തന്നിലേക്ക് വന്നുചേര്‍ന്ന കരിയര്‍ കൈയില്‍ നിന്ന് ഊര്‍ന്നുപോകുന്നത് നോക്കിനില്‍ക്കാനേ ആ 19-കാരനായുള്ളൂ. ഒടുവിലിതാ കെട്ട കാലമെല്ലാം പിന്നിട്ട് അലി വീണ്ടും ഇന്ത്യന്‍ ദേശീയ ടീമിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ്. ജൂണ്‍ 14-ാം തീയതിയിലെ എ.എഫ്.സി. ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ ഹോങ് കോങ്ങിനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്കായി ഗോള്‍ നേടാനും താരത്തിനായി.