രാജ്യത്തെ വന്യജീവിപരിസ്ഥിതി സംരക്ഷണത്തിൽ നിർണായക പങ്കുവഹിക്കുന്ന സമൂഹമാണ് രാജസ്ഥാനിലെ ബിഷ്ണോയികൾ. പ്രകൃതിക്കായി ജീവൻപോലും ത്യജിക്കാൻ മടിക്കാത്ത അവരുടെ പാരമ്പര്യം ഇന്നും ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുന്നു. 1730-ൽ ജോധ്പൂർ ജില്ലയിലെ ഖേജർലി ഗ്രാമത്തിൽ നടന്ന ഐതിഹാസിക പ്രക്ഷോഭമാണ് ബിഷ്ണോയി സമൂഹത്തെ പരിസ്ഥിതി സംരക്ഷണചരിത്രത്തിൽ അനശ്വരമാക്കിയത്. അമൃതാദേവിയുടെ നേതൃത്വത്തിൽ മരംമുറിക്കലിനെതിരെ നടന്ന സമരത്തിൽ 363 പേർ ജീവൻ ബലിയർപ്പിച്ചു. ഇന്ത്യൻ പരിസ്ഥിതി സംരക്ഷണചരിത്രത്തിലെ ഏറ്റവും വലിയ രക്തസാക്ഷി സമരങ്ങളിലൊന്നായിരുന്നു അത്. ഈ ത്യാഗത്തിന്റെ സ്മരണയ്ക്കായാണ് സെപ്റ്റംബർ 11ന് ദേശീയ വനരക്തസാക്ഷി ദിനമായി ആചരിക്കുന്നത്.

To advertise here,

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ ബോളിവുഡ് താരം സൽമാൻ ഖാനെ നിയമത്തിന് മുന്നിലെത്തിച്ചതിലും ബിഷ്ണോയി സമൂഹത്തിന്റെ ഉറച്ച ഇടപെടലുണ്ടായിരുന്നു. നൂറ്റാണ്ടുകൾക്കിപ്പുറവും വന്യജീവികളുടെയും മരങ്ങളുടെയും സംരക്ഷണത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് അവർ പിന്തുടരുന്നത്. പ്രകൃതിയുമായി ഇഴചേർന്ന ഈ സമൂഹത്തിന്റെ വേറിട്ട ജീവിതവും വിശ്വാസങ്ങളും സംരക്ഷണപാരമ്പര്യവും പരിചയപ്പെടുത്തുകയാണ് ബിഷ്ണോയി സമൂഹത്തിൽനിന്ന് തന്നെയുള്ള കേരള കേഡർ ഐഎഫ്എസ് ഉദ്യോഗസ്ഥനും മൂന്നാറിലെ മുൻ ഡിഎഫ്ഒയുമായ രമേഷ് ബിഷ്ണോയി.