ആലത്തൂർ: ആത്മികയും അനഘയും അമ്മയും കുഞ്ഞുമായി. കുമാരനാശാന്റെ 'കുട്ടിയും തള്ളയും' കവിതയ്ക്ക് ദൃശ്യാവിഷ്‌കാരം. ബാലകവിതയുടെ സൗകുമാര്യം കുരുന്നുകളുടെ ഭാവനയിൽ വേദിയിലെത്തിയപ്പോൾ കാഴ്ചക്കാരുടെ മനസ്സ് കവിതയിലെ വരികളുടെ അർത്ഥതലങ്ങൾക്കൊപ്പം സഞ്ചരിച്ചു.

To advertise here,

'ഈ വല്ലിയിൽ നിന്നു ചെമ്മേ പൂക്കൾ പോവുന്നിതാ പറന്നമ്മേ! തെറ്റീ! നിനക്കുണ്ണീ! ചൊല്ലാം നൽപ്പൂമ്പാറ്റകളല്ലേയിതെല്ലാം! മേൽക്കുമേലിങ്ങിവ പൊങ്ങി വിണ്ണിൽ നോക്കമ്മേ, ന്തൊരു ഭംഗി! അയ്യോ!പോയ്ക്കൂടിക്കളിപ്പാൻ അമ്മേ!വയ്യേയെനിക്കും പറപ്പാൻ! ആകാത്തതിങ്ങനെ എണ്ണീ ചുമ്മാ മാഴ്‌കൊല്ലായെന്നോമലുണ്ണീ! പിച്ചനടന്നു കളിപ്പൂ നീയി പിച്ചകമുണ്ടോ നടപ്പൂ? അമ്മട്ടിലായതെന്തെന്നാൽ ഞാനൊരുമ്മ തരാമമ്മ ചൊന്നാൽ നാമിങ്ങറിയുവതൽപ്പം എല്ലാമോമനേ ദേവസങ്കൽപം'. എന്നീ വരികളിലൂടെ കവി പറഞ്ഞുവെച്ച തത്വചിന്ത കുട്ടികളുടേയും രക്ഷിതാക്കളുടേയും അധ്യാപകരരുടേയും മനസ്സിൽ പതിഞ്ഞു.

മഹാകവി കുമാരനാശാന്റെ പുഷ്പവാടി എന്ന കവിതാ സമാഹാരത്തിലേതാണ് 'കുട്ടിയും തള്ളയും' എന്ന ബാലകവിത. മലയാള കവിതയിൽ മാറ്റത്തിന്റെ ശംഖൊലി മുഴക്കിയ കുമാരാനാശാൻ, അമ്മയും കുഞ്ഞും തമ്മിലുള്ള ചോദ്യോത്തര രീതിയിലാണ് കവിത രചിച്ചത്. 1915 നവംബറിലാണ് എഴുതിയത്. കവിയുടെ ക്രാന്ത ദർശിത്വം പോലെ, പിന്നീട് ശിശുദിനവും മലയാള ഭാഷാവാരാചരണവും നവംബറിൽ വന്നു. പൂക്കളിൽ പറന്നു പോകുന്ന പൂമ്പാറ്റകൾ പൂക്കളാണെന്ന് ധരിച്ചാണ് കുഞ്ഞിന്റെ ചോദ്യം. അവയുടെ ഒപ്പം പറന്നു പോകാൻ പറ്റാത്തതിലാണ് സങ്കടം. കഴിയാത്ത കാര്യങ്ങളോർത്ത് സങ്കടപ്പെടരുത്. പിച്ചവെച്ചു കളിക്കാമല്ലോ. പിച്ചകത്തിന് നടക്കാൻ കഴിയില്ലല്ലോ. എല്ലാം ദൈവ നിശ്ചയം എന്നാശ്വസിപ്പിക്കുകയാണ് അമ്മ.