ഹൂസ്റ്റൺ: ഫിഫ ലോകകപ്പിൽ ഉസ്ബക്കിസ്ഥാനെതിരേ ഇരട്ട ഗോളുമായി വൻതിരിച്ചു വരവ് നടത്തി വിമർശകരുടെ വായടപ്പിച്ചെങ്കിലും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് അസ്വസ്ഥനായി പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അർജന്റീനൻ താരം ലയണൽ മെസ്സിയെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചതോടെയാണ് റൊണാൾഡോ അസ്വസ്ഥനായി തലതിരിച്ചത്.

To advertise here,

ചോദ്യത്തോട് മുഖം തിരിച്ച റൊണാൾഡോ മറ്റൊരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.

ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഉസ്ബക്കിസ്ഥാനെ എതിരില്ലാതെ അഞ്ച് ഗോളുകൾക്കായിരുന്നു പോർച്ചുഗൽ തകർത്തത്. ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റൊണാൾഡോ. ഇതിനിടെയാണ് മെസിയെക്കുറിച്ചുള്ള ചോദ്യം ഉയർന്നത്. 'ലോകകപ്പിൽ ഏതെങ്കിലും ഘട്ടത്തിൽ അർജന്റീനയെ നേരിടേണ്ടി വന്നാലോ' എന്ന ചോദ്യത്തിന്, ഇവിടെ ഈ ചോദ്യത്തിന് പ്രസക്തിയില്ല എന്നായിരുന്നു റൊണാൾഡോയുടെ മറുപടി.

ലോകകപ്പിൽ ആദ്യ മത്സരത്തിൽ കോംഗോയ്ക്കെതിരേ കാര്യമായ പ്രകടനം പുറത്തെടുക്കാൻ റൊണാൾഡോയ്ക്കായിരുന്നില്ല. തുടർന്ന് ടീമിനെതിരേ വൻതോതിൽ വിമർശനം സാമൂഹിക മാധ്യമങ്ങളിലടക്കം ഉയർന്നിരുന്നു. പിന്നീട് ഉസ്ബക്കിസ്ഥാനെതിരായ മത്സരത്തിൽ റൊണാൾഡോയുടെ വൻ തിരിച്ചു വരവായിരുന്നു കണ്ടത്.

ശക്തമായ ഫോമിലുള്ള മെസ്സിക്ക് പിന്നാലെ റൊണാൾഡോയും ഫോമിലെത്തിയതോടെ ഇവരിൽ ആരാണ് മികച്ചത് എന്ന തർക്കങ്ങളും സാമൂഹിക മാധ്യമങ്ങളിൽ സജീവമാകുന്നുണ്ട്. രണ്ടു മത്സരങ്ങളിൽനിന്നായി ഒരു ഹാട്രിക് അടക്കം അഞ്ച് ഗോളുകളാണ് മെസി അടിച്ചെടുത്തത്. ഫുട്ബോൾ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡും മെസ്സിയുടെ പേരിലായി. അതേസമയം, ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന താരമെന്ന നേട്ടം ക്രിസ്റ്റ്യാനോയും സ്വന്തമാക്കി.