സംസ്ഥാന ടൂറിസം വകുപ്പിനു കീഴിലുള്ള ഉത്തരവാദിത്വ ടൂറിസം മിഷനില്‍ ഒരു വര്‍ഷത്തിനിടെ ആരംഭിച്ചത് 4,640 പുതു സംരംഭങ്ങള്‍. ഇതോടെ മൊത്തം സംരംഭങ്ങളുടെ എണ്ണം 23,786 ആയി. ഇതില്‍ 16,660 സ്ത്രീ സംരംഭങ്ങള്‍ ഉള്‍പ്പെടുന്നു. 12.56 കോടി രൂപയുടെ വരുമാനമാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം ലഭിച്ചത്.

To advertise here,

ഒരു വിനോദസഞ്ചാര കേന്ദ്രത്തെ ആ നാട്ടിലെ ജനങ്ങള്‍ക്ക് നന്നായി ജീവിക്കാന്‍കഴിയുന്ന തരത്തില്‍ നിലനിര്‍ത്തിക്കൊണ്ട് സഞ്ചാരികള്‍ക്ക് എത്താനും ആസ്വദിക്കാനും താമസിക്കാനും കഴിയുന്ന തരത്തിലേക്ക് മാറ്റുകയാണ് ഉത്തരവാദിത്വ ടൂറിസം കൊണ്ട് ഉദ്ദേശിക്കുന്നത്. അതിനാല്‍ ഈ കാലയളവില്‍ പതിനായിരത്തിനു മുകളില്‍ തൊഴിലവസരങ്ങളാണ് മേഖലയില്‍ സൃഷ്ടിച്ചിട്ടുള്ളത്.

സംസ്ഥാനത്തെ ഉത്തരവാദിത്വ ടൂറിസം മേഖലയിലേക്ക് സഞ്ചാരികളുടെ ഒഴുക്കും കൂടിയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം 62,818 തദ്ദേശ സഞ്ചാരികളും 16,210 വിദേശസഞ്ചാരികളും എത്തി.

വിദേശസഞ്ചാരികള്‍ യു.കെ., യു.എസ്., ജര്‍മനി, സ്‌പെയിന്‍, ഇസ്രയേല്‍, മലേഷ്യ, സിങ്കപ്പൂര്‍, തയ്വാന്‍, ഓസ്ട്രിയ, ഓസ്‌ട്രേലിയ, തായ്ലാന്‍ഡ്, ചൈന, സ്വിറ്റ് സര്‍ലന്‍ഡ്, റഷ്യ, സൗദി അറേബ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍നിന്നാണ്. സഞ്ചാരികള്‍ക്കായി 140 ഓളം പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. ഇതില്‍ ഒരു ദിവസം മുതല്‍ മാസങ്ങള്‍ വരെ നീണ്ടുനില്‍ക്കുന്ന പാക്കേജുകള്‍ തിരഞ്ഞെടുക്കുന്നവരുണ്ട്.

പുതിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പ് സാമ്പത്തികവര്‍ഷം 4,000 സംരംഭങ്ങള്‍ കൂട്ടിച്ചേര്‍ക്കാനാണ് പദ്ധതി. കൂടാതെ 3,000 പേര്‍ക്ക് പുതുതായി പരിശീലനവും സ്ത്രീകള്‍ക്കായി പ്രത്യേക പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാനും പദ്ധതിയുണ്ടെന്ന് ഉത്തരവാദിത്വ ടൂറിസം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ അറിയിച്ചു.

രജിസ്റ്റര്‍ ചെയ്യാന്‍

ഓണ്‍ലൈന്‍ വഴിയാണ് ഉത്തരവാദിത്വ ടൂറിസം മിഷനു കീഴില്‍ സംരംഭം രജിസ്റ്റര്‍ ചെയ്യേണ്ടത്. keralatourism.org/responsible-tourism/ എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. ഓരോ യൂണിറ്റിനും രജിസ്‌ട്രേഷന് പ്രത്യേക മാനദണ്ഡങ്ങളാണുള്ളത്. അതിനാല്‍ രജിസ്‌ട്രേഷനു മുന്‍പ് മതിയായ രേഖകള്‍ എടുത്തുവെക്കണം.