കേന്ദ്ര സർക്കാർ സ്വപ്നപദ്ധതിയായ ക്രൂയിസ് ഭാരത് മിഷൻ പ്രഖ്യാപിച്ചതോടെ ഇന്ത്യയുടെ ഉൾനാടൻ ജലപാതകൾ ഒരു വലിയ മാറ്റത്തിന് തയ്യാറെടുക്കുകയാണ്. 2027-ഓടെ 14 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 51 പുതിയ ക്രൂയിസ് സർക്യൂട്ടുകൾ ആരംഭിക്കുകയാണ് ലക്ഷ്യം. നദി അധിഷ്ഠിത ടൂറിസത്തിന്റെ പ്രധാന ആഗോള ലക്ഷ്യസ്ഥാനമായി ഇന്ത്യയെ മാറ്റുന്നതിനുള്ള വലിയ ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം.
പ്രശസ്ത ആഗോള ക്രൂയിസ് ഓപ്പറേറ്റർ കമ്പനിയായ വൈക്കിങ് ക്രൂയിസസിന്റെ ഇന്ത്യയിലേക്കുള്ള പ്രവേശന പ്രഖ്യാപനമാണ് ഈ സംരംഭത്തിലെ ഒരു പ്രധാന മുന്നേറ്റം. 80 യാത്രക്കാരെ ഉൾക്കൊള്ളുന്ന ആഡംബര നദീ ക്രൂയിസ് കപ്പലായ വൈക്കിങ് ബ്രഹ്മപുത്രയുടെ സർവീസ് 2027-ന്റെ അവസാനത്തോടെ ആരംഭിക്കാൻ കമ്പനി പദ്ധതിയിടുന്നു. കൊൽക്കത്തയിലെ ഹൂഗ്ലി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് തദ്ദേശീയമായി നിർമിക്കുന്ന ഈ കപ്പൽ, അസമിലെ ബ്രഹ്മപുത്ര നദിയിലൂടെ കടന്നുപോകുന്ന ദേശീയ ജലപാത-2ൽ സർവീസ് നടത്തും.
ഇന്ത്യയുടെ വളർന്നുവരുന്ന നദീ ക്രൂയിസ് മേഖലയിൽ വിദേശ നിക്ഷേപകർക്കുള്ള ശക്തമായ വിശ്വാസത്തിന്റെ സൂചനയായാണ് ഈ പ്രഖ്യാപനത്തെ കാണുന്നത്. വൈക്കിങ്ങിന്റെ ആഗോള ബ്രാൻഡും ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക, പാരിസ്ഥിതിക വൈവിധ്യവും ചേരുമ്പോൾ ദക്ഷിണേഷ്യയിലെ ആഡംബര ഉൾനാടൻ ടൂറിസത്തിന് പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ ഈ കൂട്ടുകെട്ടിന് സാധിക്കും.
ഇന്ത്യയിലെ നദീ ക്രൂയിസ് ടൂറിസം ഇപ്പോൾ ഒരു ചെറിയ വിഭാഗത്തിൽ ഒതുങ്ങുന്നതല്ല. 2013-14-ൽ മൂന്ന് ദേശീയ ജലപാതകളിലായി വെറും അഞ്ച് കപ്പലുകളിൽനിന്ന്, 2024-25 ആകുമ്പോഴേക്കും 13 ദേശീയ ജലപാതകളിലായി 25 ക്രൂയിസ് കപ്പലുകളിലേക്ക് വ്യവസായം വളർന്നു. നദീ ക്രൂയിസ് യാത്രകളുടെ എണ്ണത്തിലും വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. 2023-24-ൽ 371 ആയിരുന്നത് 2024-25-ൽ 443 ആയി ഉയർന്നു. ഇത് ഒരുവർഷം കൊണ്ട് 19.4 ശതമാനത്തിന്റെ വളർച്ചയാണ് കാണിക്കുന്നത്.
ഈ വളർച്ചയ്ക്ക് പിന്നിൽ സർക്കാർ നയങ്ങളുടെ പിന്തുണയും പൊതു-സ്വകാര്യ പങ്കാളിത്തവും ഇൻലാൻഡ് വാട്ടർവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (IWAI) നേതൃത്വത്തിലുള്ള ശക്തമായ അടിസ്ഥാന സൗകര്യ വികസനവുമുണ്ട്. വാരണസി, ഗുവാഹത്തി, പട്‌ന, കൊൽക്കത്ത എന്നിവിടങ്ങളിൽ അതോറിറ്റി നിലവിൽ പ്രത്യേക ക്രൂയിസ് ടെർമിനലുകൾ നിർമിക്കുന്നുണ്ട്. കൂടാതെ, വടക്കുകിഴക്കൻ മേഖലയിലെ സിൽഘട്ട്, വിശ്വനാഥ് ഘട്ട്, നിയാമാതി, ഗുയിജൻ എന്നിവിടങ്ങളിൽ നാല് ടെർമിനലുകൾ കൂടി നിർമാണ ഘട്ടത്തിലാണ്.
ക്രൂയിസ് ഭാരത് മിഷന്റെ പ്രധാന ലക്ഷ്യങ്ങൾ
47 ദേശീയ ജലപാതകളിലെ ടൂറിസം സാധ്യതകൾ തുറന്നുകൊടുക്കാനും സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ടൂറിസത്തിലൂടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും ക്രൂയിസ് ഭാരത് മിഷൻ ലക്ഷ്യമിടുന്നു. പശ്ചിമ ബംഗാളിലെ സുന്ദർബൻസ്, അസമിലെ ബ്രഹ്മപുത്ര, കേരളത്തിലെ ആലപ്പുഴ കായലുകൾ തുടങ്ങിയ പ്രശസ്തമായ സർക്യൂട്ടുകൾ ഇതിനകം തന്നെ സ്വദേശീയരും വിദേശികളുമായ വിനോദസഞ്ചാരികളെ ആകർഷിക്കുന്നുണ്ട്.
2023-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത എംവി ഗംഗാ വിലാസ് ആണ് ഈ മേഖലയിലെ ഏറ്റവും വലിയ നേട്ടം. അഞ്ച് ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെയും ബംഗ്ലാദേശിലൂടെയുമായി 3,200 കിലോമീറ്റർ സഞ്ചരിക്കുന്ന ഇത്, ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദീ ക്രൂയിസായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. അടുത്തിടെ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി.
വളർച്ച ത്വരിതപ്പെടുത്തുന്നതിനായി, നർമദ, യമുന തുടങ്ങിയ നദികളിൽ ക്രൂയിസ് വികസനം ലക്ഷ്യമിട്ട് വാട്ടർവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ഗുജറാത്ത്, മധ്യപ്രദേശ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളുമായി ധാരണാപത്രങ്ങൾ ഒപ്പുവെച്ചിട്ടുണ്ട്. ക്രൂയിസ് യാത്രക്കാരുടെ എണ്ണം പ്രതിവർഷം 0.5 ദശലക്ഷത്തിൽ നിന്ന് 1.5 ദശലക്ഷമായി മൂന്നിരട്ടിയാക്കാൻ ക്രൂയിസ് ഭാരത് മിഷൻ ലക്ഷ്യമിടുന്നതോടെ, ആഗോള നദീ ക്രൂയിസ് ഭൂപടത്തിൽ ഇന്ത്യ വലിയ തരംഗങ്ങൾ സൃഷ്ടിക്കാൻ തയ്യാറെടുക്കുകയാണ്. വരും വർഷങ്ങൾ മനോഹരമായ യാത്രകൾ മാത്രമല്ല, ഇന്ത്യയുടെ മഹത്തായ നദികളോടൊപ്പം സാമ്പത്തിക, സാംസ്കാരിക, ടൂറിസം അധിഷ്ഠിത വികസനത്തിന്റെ ഒരു പുതിയ അധ്യായം കൂടിയാണ് വാഗ്ദാനം ചെയ്യുന്നത്.
Content Highlights: india-cruise-bharat-mission-river-tourism
Published: 23 Jul 2025, 09:59 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented