മാട്ടുപ്പട്ടി ജലാശയത്തിലെ ആദ്യ ബോട്ട് സർവീസിന് വെള്ളിയാഴ്ച കാൽനൂറ്റാണ്ട്. 1996 ഡിസംബർ 10-നാണ് ഡി.ടി.പി.സി. ഇവിടെ ബോട്ടിങ് തുടങ്ങിയത്‌. ജില്ലയിലെ ആദ്യത്തെ ബോട്ടിങ്. 25 വർഷങ്ങൾക്ക് ഇപ്പുറം മൂന്നാറിലെ എന്നല്ല സംസ്ഥാനത്തെതന്നെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് മാട്ടുപ്പട്ടി.

To advertise here,

ഒരു ബോട്ട്, 15 രൂപ

മൂന്നാറിലെ വിനോദസഞ്ചാരമേഖല അനക്കംവച്ചുതുടങ്ങിയ കാലഘട്ടത്തിലാണ് ഡി.ടി.പി.സി.ജില്ലയിലാദ്യമായി മാട്ടുപ്പട്ടിയിൽ ബോട്ടിങ് ആരംഭിച്ചത്. അന്നത്തെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരി സിറിയക് ആണ് ആദ്യ ബോട്ട് സർവീസ് ഉദ്ഘാടനം ചെയ്തത്. ജില്ലാ പഞ്ചായത്തംഗമായിരുന്ന ആർ.മാണിക്യം, കളക്ടർ ജെയിംസ് വർഗീസ്, ഡി.ടി.പി.സി. സെക്രട്ടറി ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.

30 പേർക്ക് കയറാവുന്ന ഒരു മോട്ടോർ ബോട്ടാണ് ആദ്യമായി എത്തിച്ചത്. 15 രൂപയായിരുന്നു ഒരാളുടെ ടിക്കറ്റുനിരക്ക്. ഒരുവർഷം കഴിഞ്ഞ് അഞ്ച് പേർക്ക് കയറാവുന്ന ഒരു സ്പീഡ് ബോട്ടുമെത്തി. സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ 1998-ൽ കുടുതൽ ബോട്ടുകളെത്തി. ഇതോടെ മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാട്ടുപ്പട്ടി മാറി. ബോട്ടിങ് നടത്തുന്ന സഞ്ചാരികൾക്ക് ജലാശയത്തിൽ വെള്ളം കുടിക്കാനും കുളിക്കാനുമെത്തുന്ന കാട്ടാനകകൾ കൗതുകക്കാഴ്ചയൊരുക്കി. ബോട്ട് ഓടിക്കുന്നവർ സഞ്ചാരികളെ ബോട്ടിലിരുന്നുതന്നെ ആനകളുടെ സമീപത്തെത്തിച്ച് ചിത്രങ്ങളെടുക്കുന്നതിനുള്ള സൗകര്യം ഒരുക്കിനൽകി.

placeholder
മാട്ടുപ്പട്ടി ജലാശയത്തിൽ ബോട്ടിങ്ങിന് എത്തിയ ആദ്യ ബോട്ട്

വിപുലമാകുന്നു

2000-ലാണ് വൈദ്യുതി വകുപ്പിനുകീഴിലുള്ള ഹൈഡൽ ടൂറിസം മാട്ടുപ്പട്ടിയിൽ ബോട്ടിങ് ആരംഭിച്ചത്. നിലവിൽ ഡി.ടി.പി.സി.യുടെ നാല് സ്പീഡ് ബോട്ടുകളും (അഞ്ച് പേർക്ക് 910 രൂപ), രണ്ട് വലിയ ബോട്ടുകളും (20 പേർക്ക് 1700 രൂപ) ഹൈഡൽ ടൂറിസത്തിന്റെ എട്ട് സ്പീഡ് ബോട്ടുകളും ഒരു വലിയ ബോട്ടുമാണ് ഇവിടെ സവാരി നടത്തുന്നത്. കഴിഞ്ഞ 25 വർഷത്തിനിടയിൽ വിദേശികളടക്കം ലക്ഷക്കണക്കിനാളുകളാണ് മാട്ടുപ്പട്ടിയിൽ ബോട്ടിങ് നടത്തിയത്.

ബോട്ടിങ് തുടങ്ങിയ ആദ്യദിനംമുതൽ തന്നെ സഞ്ചാരികൾക്ക് ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളോടുകൂടിയാണ് മാട്ടുപ്പട്ടിയിൽ ബോട്ടിങ് നടത്തുന്നത്. ബോട്ടിങ്‌ ആരംഭിച്ച ദിവസം ജോലി തുടങ്ങിയ അഞ്ചുജീവനക്കാർ നിലവിൽ മാട്ടുപ്പട്ടിയിൽ തന്നെ ജോലി ചെയ്യുന്നുണ്ട്.

Content Highlights: 25 years of mattupetty boating, mattupetty dam, munnar travel