ഇരിങ്ങാലക്കുട : നഗരസഭാങ്കണത്തിൽ യു.ഡി.എഫ്. പ്രവർത്തകർ മാധ്യമപ്രവർത്തകർക്കുനേരേ നടത്തിയ കൈയേറ്റശ്രമം അപലപനീയമെന്നും ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നും എൽ.ഡി.എഫ്, ബി.ജെ.പി. അംഗങ്ങൾ ആവശ്യപ്പെട്ടു. തിങ്കളാഴ്ച ചേർന്ന മുനിസിപ്പൽ കൗൺസിൽ യോഗത്തിന്റെ ആരംഭത്തിലാണ് ഓഗസ്റ്റ് 15-ന് മാധ്യമപ്രവർത്തകർക്കുനേരേയുണ്ടായ കൈയേറ്റശ്രമത്തിനെതിരേ പ്രതിപക്ഷം രംഗത്തെത്തിയത്.

To advertise here,

ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നും എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ പി.വി. ശിവകുമാർ ആവശ്യപ്പെട്ടു. മാധ്യമ സ്വാതന്ത്ര്യത്തിനുനേരേ നടന്ന കടന്നുകയറ്റമാണ് യു.ഡി.എഫ്. പ്രവർത്തകരുടെ കൈയേറ്റശ്രമമെന്ന് ബി.ജെ.പി. പാർലമെന്ററി പാർട്ടി ലീഡർ ടി.കെ. ഷാജു പറഞ്ഞു.  ഐ.ടി.യു. ബാങ്കിനെ കരുവന്നൂർ സഹകരണ ബാങ്കുമായി താരതമ്യം ചെയ്യേണ്ടതില്ലെന്ന് മുനിസിപ്പൽ ചെയർമാൻ എം.പി. ജാക്‌സൻ പറഞ്ഞു.

താൻ നിക്ഷേപകർക്ക് ഒപ്പമാണെന്നും അവരുടെ താത്പര്യം സംരക്ഷിക്കുന്നതിനാണ് താൻ നിയമപോരാട്ടം നടത്തുന്നതെന്നും എം.പി. ജാക്‌സൻ പറഞ്ഞു. നഗരസഭയുടെ 2024-25 ലെ ഓഡിറ്റ് റിപ്പോർട്ടിനുള്ള മറുപടിക്ക് മുനിസിപ്പൽ കൗൺസിൽ യോഗം അംഗീകാരം നൽകി. മുനിസിപ്പൽ ചെയർമാന്റെ ആവശ്യത്തിനായി വാഹനം വാങ്ങുന്നതിന് തനത് ഫണ്ടിൽനിന്ന് 24 ലക്ഷം രൂപ അനുവദിക്കുന്നതിന് കത്ത് നൽകുന്നതിന് മുനിസിപ്പൽ കൗൺസിൽ യോഗം തീരുമാനിച്ചു.

എൽ.ഡി.എഫ്. ധർണ

ഇരിങ്ങാലക്കുട : നഗരസഭാ ഓഫീസിനു മുന്നിൽ മാധ്യമപ്രവർത്തകർക്കു നേരേ നടന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ്. കൗൺസിലർമാർ ധർണ നടത്തി.

പാർലമെന്ററി പാർട്ടി ലീഡർ പി.വി. ശിവകുമാർ ഉദ്ഘാടനം ചെയ്തു.

അൽഫോൺസ തോമസ്, നന്ദുലാൽ, അജിത്ത്കുമാർ, വി.എസ്. അശ്വതി, രമ്യാ ഷിബു, വിമി ബിജേഷ്, വിഷ്ണുപ്രഭാകർ, സിന്ധു ഗിരീഷ്‌കുമാർ, ടി.എസ്. വിനീത തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.