തിരുവനന്തപുരം : കാൻസറിനെ പ്രതിരോധിക്കാനുള്ള മാതൃക സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി(എൻ.ഐ.പി.ഒ.) റിസർച്ച് ആൻഡ് ട്രെയിനിങ് സെന്റർ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

To advertise here,

കാൻസർരോഗം സംബന്ധിച്ച് കൂടുതൽ ഗവേഷണം നടത്തി ചികിത്സാക്രമം കൊണ്ടുവരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. റീ-റൈറ്റ് ദ കാൻസർ സ്റ്റോറി പദ്ധതിക്കും മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പരേതനായ പി.എച്ച്. കുര്യന്റെ സ്മരണയ്ക്കായി പിന്നാക്കമേഖലകളിൽ കാൻസർ അവബോധവും രോഗനിർണയവും നടത്തുന്നതിനുള്ള സ്‌നേഹതീരം പദ്ധതിക്കും ചടങ്ങിൽ തുടക്കമായി.

മലയാളികൾക്കിടയിലെ മൾട്ടിപ്പിൾ മൈലോമ രോഗനിർണയവും ചികിത്സയും സംബന്ധിച്ച മൾട്ടിപ്പിൾ മൈലോമ മിനാൻസ് എമങ് മലയാളീസ് പദ്ധതിയും ഉദ്ഘാടനം ചെയ്തു. മയോ ക്ലിനിക്കിലെ വിദഗ്ധനായ ഡോ. ഷാജികുമാറിന്റെ നേതൃത്വത്തിൽ കൊച്ചിൻ കാൻസർ റിസർച്ച് സെന്ററും സ്വസ്തി ഫൗണ്ടേഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

ശ്രീ ഗോകുലം മെഡിക്കൽ കോളേജും സ്വസ്തി ഫൗണ്ടേഷനും സംയുക്തമായി നടപ്പാക്കുന്ന സ്ത്രീകളിലെ ശ്വാസകോശ അർബുദം പഠനവും നേരത്തേയുള്ള കണ്ടെത്തൽ, ദിവ്യപ്രഭ ഐ ഹോസ്പിറ്റൽ, റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി, സ്വസ്തി ഫൗണ്ടേഷൻ എന്നിവ നടപ്പാക്കുന്ന നേത്രരോഗ പരിശോധന എന്നീ പദ്ധതികൾക്കും തുടക്കമായി.

മന്ത്രിമാരായ കെ. മുരളീധരൻ, സി.പി. ജോൺ, മേയർ വി.വി. രാജേഷ്, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, സ്വസ്തി ഫൗണ്ടേഷൻ ട്രസ്റ്റി കാർത്ത്യായനി, ഫാദർ അലക്‌സാണ്ടർ കൂടാരത്തിൽ, കേരള സർവകലാശാലാ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ, ജി.വി. ഹരി, കൊച്ചിൻ കാൻസർ സെന്റർ ഡയറക്ടർ ഡോ. പി.ജി. ബാലഗോപാൽ, വിവേക് രാമദേവൻ തുടങ്ങിയവർ പങ്കെടുത്തു.