ഇനിയും തുറക്കാതെ പുരുഷ വർഡ്
ഓപ്പറേഷൻ തിയേറ്ററും സർജനും വേണം
മലയിൻകീഴ് : ആറു നിലകളുള്ള പുതിയ ആശുപത്രിക്കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഒൻപതുമാസമായിട്ടും മലയിൻകീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയിൽ പുരുഷവാർഡ് ഇതുവരെ തുറന്നിട്ടില്ല. 12 രോഗികളെവരെ കിടത്താവുന്ന വാർഡിലേക്ക് കിടക്കകളെത്താത്തതാണ് കാരണം.
ജനുവരി 27-നാണ് ആശുപത്രിക്കെട്ടിടം ഉദ്ഘാടനം ചെയ്തത്. കിഫ്ബിയുടെ ധനസഹായത്തിൽ കഴിഞ്ഞ സർക്കാർ 23.31 കോടി രൂപ ചെലവഴിച്ച് പതിനായിരം ചതുരശ്രയടിയോളം വിസ്തീർണമുള്ള ബഹുനിലക്കെട്ടിടമൊരുക്കി.
എന്നാൽ, ഓപ്പറേഷൻ തിയേറ്റർ ഇല്ലാത്തതും സർജൻ ഉൾപ്പെടെ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിക്കാത്തതും ആശുപത്രിയുടെ പ്രവർത്തനം പരിമിതപ്പെടുത്തുന്നു. നേമം ബ്ലോക്ക് പഞ്ചായത്തിനാണ് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനച്ചുമതല.
56 രോഗികളെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. പുരുഷവാർഡിലേക്ക് ആവശ്യമായ കട്ടിലുകൾ സർക്കാർ നൽകിയിട്ടുണ്ട്. ഇതിലേക്ക് ആവശ്യമായ കിടക്കയും പുതപ്പും ബ്ലോക്ക് പഞ്ചായത്ത് വാങ്ങിനൽകണം. കിടക്കയ്ക്കായി കയർഫെഡിന് ഓർഡർ നൽകിയിട്ടുണ്ടെന്നും ഉടനെ ലഭിക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ഷണ്മുഖം പറയുന്നു. ശിശുരോഗം, ഡെന്റൽ, ഫിസിഷ്യൻ വിഭാഗങ്ങളിൽ 44 പേരെ കിടത്തിച്ചികിത്സിക്കുന്നുണ്ട്. സർക്കാർ സർവീസിലെ 11 ഡോക്ടർമാരുണ്ടെങ്കിലും ഫലത്തിൽ ഒൻപതുപേരാണുള്ളത്. ഒരാൾ അവധിയിലും മറ്റൊരാൾ ഡി.എം.ഒ.യിലുമാണ്.
രണ്ട് എൻ.ആർ.എച്ച്.എമ്മുകാരും ഡയാലിസിസ് വിഭാഗത്തിൽ എച്ച്.എം.സി. നിയമിച്ച ഒരു ഡോക്ടറുമുണ്ട്. സർജറി, ഗൈനക്കോളജി, ഓർത്തോ വിഭാഗങ്ങളിലാണ് സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം പ്രതീക്ഷിക്കുന്നത്.
ഓപ്പറേഷൻ തിയേറ്റർ, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ് എന്നിവ പ്രവർത്തിപ്പിക്കാനുള്ള സൗകര്യങ്ങൾ ആശുപത്രിയുടെ ആറാം നിലയിലുണ്ട്.
850 മുതൽ 900 വരെ രോഗികളാണിവിടെ ദിവസേനയെത്തുന്നത്. ഡയാലിസിസ് വിഭാഗത്തിൽ ദിവസേന രണ്ട് ഷിഫ്റ്റുകളിലായി 12 പേർക്ക് ചികിത്സ നൽകുന്നു. ഡയാലിസിന് ഒരു ഷിഫ്റ്റ്കൂടി ഏർപ്പെടുത്താൻ നേമം ബ്ലോക്ക് പഞ്ചായത്ത് നടപടി തുടങ്ങി.
അതിനായി 10000 ലിറ്റർ വെള്ളം സംഭരിക്കാവുന്ന ടാങ്കും ജലശുചീകരണ സംവിധാനവുമൊരുക്കണം. ഇതിന്റെ കരാർ നടപടികളായി. എക്‌സ്‌റേ വിഭാഗത്തിൽ സർക്കാർ സർവീസ് ടെക്‌നീഷ്യൻമാരില്ല.
ഒരാളെ എച്ച്.എം.സി.യിലൂടെയാണ് നിയമിച്ചിട്ടുള്ളത്. ലാബ് ടെക്‌നീഷ്യൻ ഒരാൾ മാത്രമാണുള്ളത്.
നഴ്‌സ് ഗ്രേഡ് ഒന്നിൽ രണ്ടുപേരുടെയും നഴ്‌സിങ് അസിസ്റ്റന്റുമാരിൽ ഒരാളുടെയും കുറവുണ്ട്.
കഴിഞ്ഞ സർക്കാർ അനുവദിച്ച നാല് കോടി രൂപ ചെലവഴിച്ച് ആശുപത്രിവികസനത്തിന് ഭൂമി വാങ്ങാനുള്ള നടപടികളിപ്പോൾ പുരോഗമിക്കുകയാണ്.
Published: 20 Sept 2026, 01:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented